പടിഞ്ഞാറന്‍ തീരദേശ മേഖലയായ നെഗമ്പോയിലെ സെന്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ചിലുണ്ടായ സ്‌ഫോടനത്തില്‍ പൊലിഞ്ഞത് 74 ജീവനുകള്‍, പള്ളിയുടെ ചുവരുകളിലും നിലത്തും പള്ളിയുടെ പുറത്തേക്കും ശരീരഭാഗങ്ങള്‍ ചിതറി കിടക്കുന്നു, ഈസ്റ്റര്‍ കുര്‍ബാന നടക്കുന്നതിനിടെയായിരുന്നു സംഭവം
പടിഞ്ഞാറന്‍ തീരദേശ മേഖലയായ നെഗമ്പോയിലെ സെന്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ചിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. നെഗമ്പോ ആശുപത്രിയിലെ റിപ്പോര്‍ട്ട് പ്രകാരം 74 ആളുകളുടെ ജീവനാണ് പള്ളിയില്‍ പൊലിഞ്ഞത്. 113 പേര്‍ക്ക് പരിക്കുമേറ്റു.
പള്ളിയുടെ ചുവരുകളിലും നിലത്തും ശരീരഭാഗങ്ങള്‍ ചിതറിയിരിക്കയാണെന്ന് മുതിര്‍ന്ന പുരോഹിതന്‍ പറഞ്ഞു. പള്ളിയുടെ പുറത്തേക്കും ശരീര ഭാഗങ്ങള്‍ തെറിച്ചു. ഈസ്റ്റര്‍ കുര്‍ബാന നടക്കുന്നതിനിടെയാണ് സ്‌ഫോടനം എന്നതിനാല്‍ കൂടുതല്‍ ജീവാപായമുണ്ടായി. 30 പേരുടെ മൃതദേഹങ്ങള്‍ പള്ളിയുടെ തറയില്‍ കിടപ്പുണ്ടായിരുന്നു. മൂന്നു പുരോഹിതന്മാരാണ് കുര്‍ബാനക്ക് നേതൃത്വം നല്‍കിയത്. അതില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്.
ഈസ്റ്ററായതിനാല്‍ ആയിരത്തിലേറെ ആളുകള്‍ പള്ളിയിലെത്തിയിരുന്നു. 1946ലാണ് സന്റെ് സെബാസ്റ്റിയന്‍ പള്ളി നിര്‍മിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ കുരുതിക്കളമാക്കിയത് ആരാണെങ്കിലും അവരെ ദയയില്ലാതെ ശിക്ഷിക്കണമെന്ന് കൊളംബോ ആര്‍ച്ച് ബിഷപ് ആവശ്യപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് കൊളംബോയിലെ പള്ളികളില്‍ നടത്താനിരുന്ന ഈസ്റ്റര്‍ കുര്‍ബാനകള്‍ റദ്ദാക്കി.
''8.45നായിരുന്നു വലിയൊരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടത്. ആളുകള്‍ നിലവിളിയോടെ പള്ളിയില്‍ നിന്നിറങ്ങി ഓടുന്നു. പള്ളിയിലേക്കോടിയെത്തുമ്പോള്‍ കാത്തിരുന്നത് രക്തത്തില്‍ കുതിര്‍ന്ന മൃതദേഹങ്ങളായിരുന്നു''വെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
https://www.facebook.com/Malayalivartha