ഐ.എസിൽ ചേരാൻ സിറിയയിലേക്ക് കടക്കാൻ ശ്രമം; ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരന് 14 വർഷം തടവുശിക്ഷ വിധിച്ച് കോടതി

ഭീകരസംഘമായ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐ.എസ്) ചേരാൻ സിറിയയിലേക്ക് കടക്കാൻ ശ്രമിക്കവെ പിടിയിലായ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരന് 14 വർഷം തടവുശിക്ഷ. ലെസ്റ്ററിൽനിന്നുള്ള ഹൻസലാഹ് പട്ടേലിനാണ് (22) ബർമിങ്ഹാം ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. ഒപ്പം പിടിയിലായ പാകിസ്താൻ വംശജനായ സഫ്വാൻ മൻസൂറിനും (23) തുല്യ ശിക്ഷയുണ്ട്.
2017 ജൂണിലാണ് ഇരുവരും സിറിയയിലേക്ക് കടക്കാൻ തുർക്കിയിലെത്തിയത്. എന്നാൽ, വിവരം ലഭിച്ച ബ്രിട്ടീഷ് പൊലീസിെൻറ ഇടപെടലിനെ തുടർന്ന് ഇസ്തംബൂൾ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച തുർക്കി പൊലീസ് ഇവരെ തിരിച്ചയച്ചു. ജൂലൈ ഒന്നിന് ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ടു പേരെയും ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ജർമനിയിലെ പള്ളിയിലെ ഇമാമായി പോകുകയാണെന്ന് പറഞ്ഞാണ് പട്ടേൽ തുർക്കിയിലേക്ക് തിരിച്ചത്. എന്നാൽ, രഹസ്യവിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ വീട് പരിശോധിച്ച വെസ്റ്റ് മിഡ്ലൻഡ്സ് പൊലീസ് ഐ.എസിൽ ചേരാൻ സിറിയയിലേക്ക് പോകാനായിരുന്നു ശ്രമമെന്ന് കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























