ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഇഫ്താര്‍ പാര്‍ട്ടി അലങ്കോലപ്പെടുത്തി പാക്കിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥർ; ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് പാക് സുരക്ഷ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയതായും കൈയ്യേറ്റം ചെയ്തതായും പരാതി
പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഇഫ്താര്‍ പാര്‍ട്ടി അലങ്കോലപ്പെടുത്തി പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇഫ്താര്‍ പാര്‍ട്ടിക്കിടെ പ്രശ്‌നമുണ്ടാക്കിയത്. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഇസ്ലമാബാദില്‍ സംഘിടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടിയിലാണ് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമം നടത്തിയത്.
ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനായി സ്വകാര്യ ഹോട്ടലില്‍ എത്തിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് പാക് സുരക്ഷ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയെന്നും കൈയ്യേറ്റം ചെയ്‌തെന്നുമാണ് പരാതി. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നൂറിലധികം വരുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരോട് പാകിസ്ഥാന്‍ സുരക്ഷ ഉദ്യോസ്ഥര്‍ അപമര്യാദയായി പെരുമാറുകയും ആക്രമിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച അതിഥികളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇഫ്താറില്‍ പങ്കെടുത്താല്‍ അതിന്റെ പ്രത്യാഘാതം നിങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് ഫോണില്‍ വിളിച്ചവര്‍ പറഞ്ഞതായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ അതിഥികളോട് ക്ഷമ ചോദിക്കുന്നുവെന്ന് പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ പറഞ്ഞു.
പാകിസ്ഥാന്റെ നീക്കം ആശങ്കയുണ്ടാക്കുന്നതാണെന്നും നയതന്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലും ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു. എഴുത്തുകാര്‍, കലാകാരന്‍മാര്‍, പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരാണ് ഇന്ത്യയിലെ പരിപാടിയില്‍ പങ്കെടുത്തത്.
https://www.facebook.com/Malayalivartha