ഭാര്യയേയും 3 ബന്ധുക്കളേയും വെടിവച്ചു കൊന്ന ഇന്ത്യന്‍ യുവാവ് അമേരിക്കയില്‍ അറസ്റ്റില്‍
2019 ഏപ്രില്‍ 28-ന് അമേരിക്കയിലെ അടിയന്തര ഹെല്‍പ്ലൈന്‍ നമ്പറായ 911-ലേക്ക് ഒരു ഫോണ്‍വിളിയെത്തി. ഫോണിന്റെ അങ്ങേത്തലയ്ക്കലെ വിറയ്ക്കുന്ന ശബ്ദം ഒഹൈയോവിലെ വെസ്റ്റ് ചെസ്റ്ററില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ ഗുര്‍പ്രീത് സിങ്ങിന്റേതായിരുന്നു. ഇതിനു പിന്നാലെ അപാര്‍ട്‌മെന്റിലെത്തിയ പൊലീസ് കണ്ടത് വെടിയേറ്റ് കൊല്ലപ്പെട്ട നാലു മൃതദേഹങ്ങള്‍ ആയിരുന്നു. എന്താണു സംഭവിച്ചതെന്നു പോലും അറിയാത്ത മട്ടിലായിരുന്നു ഗുര്‍പ്രീതെന്ന് പൊലീസിന്റെ വാക്കുകള്‍. താന്‍ വീട്ടിലേക്കെത്തിയപ്പോള്‍ നാലു പേരും ചോരയൊലിപ്പിച്ചു കിടക്കുകയായിരുന്നെന്നും അയാള്‍ മൊഴി നല്‍കി.
ഗുര്‍പ്രീത് സിങ്ങിന്റെ ഭാര്യ ശാലിന്ദര്‍ജിത് കൗര്‍ (39), അവരുടെ പിതാവ് ഹക്കിയാക്കത്ത് പനാഗ് (59), അദ്ദേഹത്തിന്റെ ഭാര്യ പരംജിത് കൗര്‍ (62), പരംജിത്തിന്റെ സഹോദരി അമര്‍ജിത് കൗര്‍ (58) എന്നിവരാണു കൊല്ലപ്പെട്ടത്. 9 എംഎം കൈത്തോക്ക് ഉപയോഗിച്ചായിരുന്നു കൊലപാതകമെന്നു പൊലീസ് പറയുന്നു.
സംഭവത്തിനു പിന്നാലെ ഒട്ടേറെ പേര്‍ ഗുര്‍പ്രീതിന്റെ പങ്ക് സംബന്ധിച്ച സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആവശ്യമായ തെളിവ് പൊലീസിനു ലഭിച്ചിരുന്നില്ല. എങ്കിലും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് അപാര്‍ട്‌മെന്റിനു സമീപത്തെ കുളത്തില്‍ നിന്ന് ഒരു തോക്ക് ലഭിക്കുന്നത്. അക്കാര്യം ഒരാളോടു പോലും പൊലീസ് വെളിപ്പെടുത്തിയില്ല. തോക്കിനു പിന്നാലെ നടത്തിയ ശാസ്ത്രീയ അന്വേഷണം ചെന്നെത്തി നിന്നത് ഗുര്‍പ്രീതിലും. പിന്നീട് കണക്ടിക്കറ്റില്‍ ഒരു വിവാഹ ചടങ്ങിനെത്തിയപ്പോള്‍ പോലീസ് ഗുര്‍പ്രീതിനെ അറസ്റ്റ് ചെയ്തു.
സംഭവത്തിനു ശേഷം ബന്ധുക്കള്‍ക്കു മുന്നില്‍ അതീവ ദുഃഖിതനായിട്ടായിരുന്നു ഇയാള്‍ അഭിനയിച്ചിരുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലിനു മുന്നിലും വികാരാധീനനായി. പ്രദേശത്തെ ഇന്ത്യക്കാര്‍ ചേര്‍ന്നു സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിലും സജീവമായി പങ്കെടുത്തു. പ്രാദേശിക ചാനലിനു നല്‍കിയ അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞു. 'സങ്കടം സഹിക്കാനാകുന്നില്ല. ഇതെല്ലാം സംഭവിച്ചെന്നു വിശ്വസിക്കാന്‍ പോലും പറ്റുന്നില്ല. എന്റെ ചിന്താശേഷി തന്നെ നഷ്ടപ്പെട്ട അവസ്ഥയിലാണിപ്പോള്‍...' മാധ്യമങ്ങള്‍ക്കു മുന്നിലും ഗുര്‍പ്രീത് ഇത്തരത്തില്‍ പലപ്പോഴും വികാരധീനനായി. അപ്പോഴെല്ലാം അന്വേഷണം വൈകിപ്പിക്കുന്നതിനെതിരെ പൊലീസിനു നേരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.
സംഭവം നടന്ന ദിവസം അയാള്‍ അടിയന്തിര ഹെല്‍പ്പ്‌ലെനിലേയ്ക്ക് വിളിച്ച കോള്‍ ഇങ്ങനെയായിരുന്നു:
'അവര്‍ വീണു കിടക്കുകയാണ്. എല്ലാവരുടെയും ദേഹത്തുനിന്നു ചോരയൊലിക്കുന്നു..'
'എത്ര പേരുണ്ട് അവര്‍..?'
'നാല്, നാല്, നാല്...'
'അവരുടെ ദേഹത്തു നിന്നു ചോര വരുന്നുവെന്നല്ലേ പറഞ്ഞത്..?'
'അതെ...'
'അവര്‍ക്ക് വെടിയേറ്റതാണോ, കുത്തേറ്റിട്ടുണ്ടോ?'
'ഇല്ല, എനിക്കറിയില്ല...'
എന്നാല്‍ രണ്ടു മാസത്തിനപ്പുറം കണക്ടിക്കട്ടില്‍ നിന്ന് ഗുര്‍പ്രീതിനെ (37) പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകത്തിനു പിന്നിലെ സത്യം.
തെളിവുകളുടെ ശാസ്ത്രീയ പരിശോധനകള്‍ അനുകൂലമായതോടെയാണ് പൊലീസ് ഗുര്‍പ്രീതിനെ അറസ്റ്റ് ചെയ്തത്. അപാര്‍ട്‌മെന്റിലെത്തിയ സമയത്ത് അടുക്കളയില്‍ പാത്രം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. താനില്ലാത്ത സമയത്താണ് സംഭവം നടന്നതെന്നു വരുത്തിത്തീര്‍ക്കാനുള്ള ഗുര്‍പ്രീതിന്റെ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. ശാലിന്ദര്‍ജിത്തിന് മൂന്നു വെടിയാണേറ്റത്. ഡൈനിങ് റൂമിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹക്കിയാക്കത്തിന്റെ തലയില്‍ നിന്ന് എട്ട് വെടിയുണ്ടകള്‍ കണ്ടെടുത്തു. കിടപ്പുമുറിയില്‍ വിശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഹക്കിയാക്കത്തിന്റെ ഭാര്യയ്ക്ക് അഞ്ചു തവണ വെടിയേറ്റു- നാലു തവണ തലയിലും ഒരു തവണ കയ്യിലും. ലിവിങ് റൂമിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഗുര്‍പ്രീത് സിങ്ങിന്റെ ഭാര്യ ശാലിന്ദര്‍ജിത് കൗറിന്റെ അമ്മയെ സന്ദര്‍ശിക്കാന്‍ യുഎസിലെത്തിയതായിരുന്നു സഹോദരിയായ അമര്‍ജിത്. ലിവിങ് റൂമില്‍ തന്നെയായിരുന്നു ഇവരുടെയും മൃതദേഹം. തലയില്‍ രണ്ടു തവണ വെടിയേറ്റിരുന്നു.
ട്രക്ക് ഡ്രൈവറായ ഗുര്‍പ്രീതിന് മൂന്നു മക്കളായിരുന്നു- രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. കൊലപാതകം നടന്ന ഏപ്രില്‍ 28-ന് മൂവരും വീട്ടിലില്ലാതിരുന്നതു കൊണ്ടു മാത്രമാണു രക്ഷപ്പെട്ടതെന്നും പൊലീസ് കരുതുന്നു. അതിക്രൂരമായ കൊലപാതകം ചെയ്യാവുന്ന മാനസികാവസ്ഥയിലായിരുന്നു ഇയാളെന്നും പൊലീസ് വ്യക്തമാക്കി. ആകെ 18 വെടിയുണ്ടകളാണ് കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ കണ്ടെത്തിയത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ഗുര്‍പ്രീതിനു മേല്‍ ചുമത്തിയിരിക്കുന്നത്. ഇയാളെ വൈകാതെ ഒഹായോ പൊലീസിനു കൈമാറും.
കൊലപാതകത്തിനു പിന്നിലെ ഗുര്‍പ്രീതിന്റെ ലക്ഷ്യമെന്തെന്ന് പൊലീസ് പറഞ്ഞിട്ടില്ലെങ്കിലും ബന്ധുക്കള്‍ പറയുന്നു 'ഞങ്ങള്‍ക്കുറപ്പായിരുന്നു ആ കൊലപാതകത്തിനു പിന്നില്‍ അയാളുടെ കൈകളാണെന്ന്. പക്ഷേ അയാള്‍ നേരിട്ടു കൊലപ്പെടുത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരെയും കൊന്നൊടുക്കുമെന്നും...' ഭാര്യയുമായി വിവാഹമോചനം തേടാനുള്ള നീക്കത്തിലായിരുന്നു ഇയാളെന്നും സൂചനയുണ്ട്. അതിന്റെ ഭാഗമായി വഴക്കിടലും പതിവായിരുന്നു. അതിനിടെയാണു കൊലപാതകം.
https://www.facebook.com/Malayalivartha