കപ്പല്‍ വിട്ടില്ലെങ്കില്‍ 'കളി' തീക്കളിയാകും താക്കീതുമായി ഇറാന്‍; പിടിച്ചെടുത്ത കപ്പല്‍ വിട്ടു തരാന്‍ ബ്രിട്ടന് ഇറാന്റെ അന്ത്യശാസനം; മേഖലയില്‍നിന്നു വിദേശ ശക്തികള്‍ വിട്ടുപോകണമെന്നും ഇറാന്‍
എണ്ണക്കപ്പല്‍ പിടിച്ചെടുത്ത സംഭവത്തില്‍ ബ്രിട്ടനു ശക്തമായ താക്കീത് നല്‍കി ഇറാന്‍. ബ്രിട്ടിഷ് നാവികസേന ഒരാഴ്ച മുന്‍പു പിടിച്ചെടുത്ത എണ്ണക്കപ്പല്‍ ഉടന്‍ വിട്ടയയ്ക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. 'ഇത് അപകടം പിടിച്ച കളിയാണ്. ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. കപ്പല്‍ വിട്ടുനല്‍കാതിരിക്കാന്‍ നിയമപരമായി പറയുന്ന ഒഴികഴിവുകള്‍ക്കു വിലയില്ല' ഇറാന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി പ്രതികരിച്ചു. മേഖലയില്‍നിന്നു വിദേശ ശക്തികള്‍ വിട്ടുപോകണം. ഇറാനും പ്രദേശത്തെ മറ്റു രാഷ്ട്രങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശേഷിയുണ്ടെന്നും മൗസവി അവകാശപ്പെട്ടു. ഇന്ധന ടാങ്കര്‍ വിട്ടുനല്‍കിയില്ലെങ്കില്‍ ബ്രിട്ടനു മറുപടി നല്‍കാനാണ് ഇറാന്റെ തീരുമാനം. സിറിയയിലേക്ക് എണ്ണയുമായി പോയ ഇറാനിയന്‍ കപ്പലായ ഗ്രേസ് 1 (സൂപ്പര്‍ ടാങ്കര്‍), ജിബ്രാല്‍ട്ടര്‍ കടലിടുക്കില്‍വച്ച് 30 ബ്രിട്ടിഷ് നാവികരും 42 കമാന്‍ഡോകളും ചേര്‍ന്ന് പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. യുറോപ്യന്‍ യൂണിയന്റെ വിലക്ക് നേരിടുന്ന രാജ്യമാണ് സിറിയ. അതേസമയം ഇറാന്‍യുഎസ് ബന്ധത്തില്‍ മഞ്ഞുരുകലിനു വഴിയൊരുങ്ങുന്നതായി സൂചനകളുണ്ട്. ഇതിന്റെ ഭാഗമായി ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫിനെതിരെ ഉപരോധം ഏര്‍പെടുത്തേണ്ടതില്ലെന്ന് യുഎസ് തീരുമാനിച്ചു. ഇതു നയതന്ത്രനീക്കത്തിന്റെ ഭാഗമാണെന്നാണു വിലയിരുത്തല്‍. ഇറാന്‍ മന്ത്രിയെ കരിമ്പട്ടികയില്‍പെടുത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മെനൂചിന്‍ ജൂണ്‍ 24ന് വ്യക്തമാക്കിയിരുന്നു.
മന്ത്രിക്കെതിരെ നടപടിയെടുക്കുന്നതിനുള്ള യുഎസ് തീരുമാനം അസാധാരണമാണ്. അങ്ങനെ വന്നാല്‍ ഇറാനുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നയതന്ത്രപരമായി പരിഹരിക്കുന്നതിനുള്ള സാധ്യതകള്‍ അടയും. അതേസമയം ഇറാന്‍ മന്ത്രിക്കെതിരെ നടപടി വേണ്ടെന്ന യുഎസ് തീരുമാനത്തിനു പിന്നിലെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമല്ല. ജൂണ്‍ 13ന് ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടതോടെയാണ് യുഎസ് ഇറാന്‍ ബന്ധം കൂടുതല്‍ വഷളായത്. ഹോര്‍മുസ് കടലിടുക്കിനു സമീപം യുഎസ് ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടതും പ്രശ്‌നങ്ങള്‍ വഷളാക്കി. തങ്ങളുടെ സമുദ്രാതിര്‍ത്തിയിലെത്തിയ യുഎസ് ഡ്രോണാണു വെടിവച്ചു വീഴ്ത്തിയതെന്നു ഇറാന്‍ അവകാശപ്പെട്ടു. എന്നാല്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ യുഎസിന്റെ നിലപാട്. ഇറാനെ അക്രമിക്കാന്‍ ഉത്തരവു പുറപ്പെടുവിക്കാന്‍ തീരുമാനിച്ചിരുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്നീടു പ്രതികരിച്ചു. എന്നാല്‍ ആക്രമണനീക്കം പിന്നീടു വേണ്ടെന്നു വയ്ക്കുകയായിരുന്നെന്നാണ് ട്രംപിന്റെ നിലപാട്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ യുഎസ് ഉപരോധവും ഏര്‍പ്പെടുത്തി.
സംഘര്‍ഷം, പട്ടിണി, ലിംഗസമത്വം, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ യോഗം അടുത്തയാഴ്ച നടക്കുന്നുണ്ട്. ഇറാനിയന്‍ വിദേശകാര്യ മന്ത്രിയും ഈ യോഗത്തില്‍ പങ്കെടുക്കും. ഇതിനായി സരിഫിനും യുഎസ് വീസ അനുവദിക്കേണ്ടതുണ്ട്. സരിഫിനെതിരായ നടപടികള്‍ വേണ്ടെന്ന തീരുമാനത്തില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഇറാനുമായുള്ള തര്‍ക്കങ്ങളില്‍ നയതന്ത്ര പരിഹാരത്തിനാണ് യുഎസ് ആഗ്രഹിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ട്ടാഗസ് വ്യാഴാഴ്ച പ്രതികരിച്ചു. അതേസമയം യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയാലും പ്രശ്നങ്ങളൊന്നുമില്ലെന്ന നിലപാടിലാണ് മുഹമ്മദ് ജവാദ് സരിഫ്. ഇറാനു പുറത്തു സ്വത്തുക്കളോ ബാങ്ക് അക്കൗണ്ടോ ഒന്നും തന്നെയില്ല. അതുകൊണ്ടുതന്നെ ഉപരോധം വന്നാലും വ്യക്തിപരമായി യാതൊരു പ്രശ്നങ്ങളും ഇല്ല സരിഫ് യുഎസ് മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിനോട് ഇമെയില്‍ വഴി പ്രതികരിച്ചു.
https://www.facebook.com/Malayalivartha