ജർമനിയിൽ ബീഫ് വിളമ്പിയില്ല ; ഉത്തരേന്ത്യക്കാർ എതിർത്തില്ല ; പോലീസ് ഓടിച്ചതുമില്ല ; ആ വാർത്ത വ്യാജമെന്ന് കേരള സമാജം

കഴിഞ്ഞ ദിവസം ജർമ്മനിയിൽ ബീഫ് വിളമ്പിയപ്പോൾ ഉത്തരേന്ത്യക്കാർ എതിർത്തുവെന്നും എന്നാൽ പോലീസ് അവരെ തടഞ്ഞുവെന്നും തരത്തിൽ വന്ന വാർത്ത വ്യാജമെന്ന് കേരള സമാജം. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ വെച്ച് കേരള സമാജം നടത്തിയ ഫുഡ്‌ഫെസ്റ്റില്‍ ബീഫ് വിളമ്പിയപ്പോൾ പോലീസ് നടപടി ഉണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് അവർ പറഞ്ഞു. മലയാളികള്‍ ബീഫ് വിളമ്പിയതിനെതിരെ പ്രതിഷേധിച്ച ഉത്തരേന്ത്യക്കാരെ ജര്‍മ്മന്‍ പോലീസ് അടിച്ച് ഓടിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന വിശദീകരണം അവർ നടത്തിയിരിക്കുന്നു. സത്യത്തിൽ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന ഇന്ത്യന്‍ ഫെസ്റ്റിലെ ഫുഡ്‌ഫെസ്റ്റില്‍ കേരള സമാജം തയ്യാറാക്കിയ മെനു പിന്‍വലിക്കുകയാണ് ഉണ്ടായത്.
ബീഫ് കറിയും പൊറോട്ടയും ഭക്ഷ്യമേളയില്‍ വിളമ്പാനുള്ള ശ്രമത്തിനെതിരെ പ്രത്യേക താല്‍പര്യങ്ങളുള്ള കൂട്ടർ എതിര്‍പ്പുമായി വന്നതോടെ മെനു കാര്‍ഡ് പിന്‍വലിക്കേണ്ടി വന്നുവെന്ന് സംഘാടകര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഓരോ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്കും ഭക്ഷണ സ്റ്റാള്‍ ഒരുക്കാനുള്ള അനുമതി കിട്ടിയിട്ടുണ്ടായിരുന്നു . അവരവരുടെ സംസ്ഥാനത്തെ തനത് വിഭവങ്ങള്‍ വിളമ്പാന്‍ അനുമതി കൊടുത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പക്ഷേ കോണ്‍സുലേറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നും ബീഫടങ്ങിയ മെനു പിന്‍വലിക്കണമെന്ന ആവശ്യവുമായി വിഎച്ച്‌പി പ്രവര്‍ത്തകര്‍ രംഗത്ത് വരികയായിരുന്നു. ബീഫ് കഴിക്കുന്നത് ഹിന്ദു സംസ്‌കാരത്തിന് എതിരാണെന്ന വാദം അവർ ഉയർത്തിയിരുന്നു. അതിനാൽ വിദേശത്ത് ഇന്ത്യയുടെ പേരില്‍ നടക്കുന്ന മേളയ്ക്കിടെ ഭക്ഷണത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാതിരിക്കാൻ ബീഫ് അടങ്ങിയ മെനു കാര്‍ഡ് പിന്‍വലിക്കാന്‍ കേരള സമാജം തീരുമാനിക്കുയായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെന്നും ഇതോടെ മെനു പിന്‍വലിക്കുകയായിരുന്നെന്ന് സമാജം അംഗങ്ങള്‍ വിശദീകരിച്ചു.
ആദ്യം തയ്യാറാക്കിയ മെനു പിന്‍വലിക്കേണ്ടി വന്നതോടെ പ്രശ്‌നങ്ങള്‍ നേരിട്ടുവെങ്കിലും ഭക്ഷ്യമേള സുഗമമായി നടന്നുവെന്നും കേരള സമാജം അംഗങ്ങള്‍ തന്നെ പറഞ്ഞു. എന്നാല്‍ നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കാനായി ദൈവത്തിന്റെ സ്വന്തം നാട്ടുകാരായ തങ്ങള്‍ കടുത്തപ്രതിഷേധത്തിന് മുതിര്‍ന്നില്ലെന്നും പക്ഷേ ഒരു വിഭാഗം സമാജം അംഗങ്ങള്‍ പരിപാടി ബഹിഷ്‌കരിക്കുക ഉണ്ടായിഎന്നും അവർ പറഞ്ഞു.
മെനുകാര്‍ഡ് പിന്‍വലിച്ചതിന് എതിരെ ശബ്ദമുയര്‍ത്താതിരിക്കാൻ മലയാളികള്‍ മറന്നില്ല. ഭക്ഷ്യമേള അലങ്കോലമാകാത്ത രീതിയില്‍ മലയാളികള്‍ പ്രതിഷേധം പ്രകടിപ്പിച്ചു . നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യന്‍ സംസ്‌കാരം, എന്ത് കഴിക്കണമെന്നത് സ്വയം തീരുമാനിക്കുമെന്ന തരത്തിൽ പ്രതിഷേധക്കാര്‍ഡുകള്‍ ഉയര്‍ത്തി മലയാളികള്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ പ്രതിഷേധ പ്രകടനം നടത്തി.
https://www.facebook.com/Malayalivartha