6200 അടി ഉയരത്തിൽ പൈലറ്റ് ബോധരഹിതനായി, 'ഉയരെ'മോഡലിൽ ട്രെയിനി വിമാനം നിലത്തിറക്കി; ആദ്യ പറക്കലിലും മനഃസാന്നിധ്യം കൈവിടാതിരുന്ന മാക്സ് സിൽവസ്റ്ററിന് കയ്യടിച്ച് സോഷ്യൽ മീഡിയ

പറക്കലിനിടെ പ്രധാന പൈലറ്റ് ബോധംകെട്ടു വീണപ്പോൾ ആത്മ ധൈര്യം കൈവിടാതെ അതിസാഹസികമായി വിമാനം നിലത്തിറക്കിയ ട്രെയിനി ഹീറോ ആയി. ആദ്യ പറക്കലിലും മനഃസാന്നിധ്യം കൈവിടാതിരുന്ന മാക്സ് സിൽവസ്റ്ററിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. പെർത്തിലെ ജൻദകോട്ട് വിമാനത്താവളത്തിലാണു വിമാനം സുരക്ഷിതമായി ഇറക്കിയത്. 6,200 അടി മുകളില്‍ വിമാനം എത്തിയപ്പോഴാണു പരിശീലകന് ബോധം നഷ്ടപെട്ടത്. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളറെ വിവരമറിയിച്ച ശേഷം ട്രെയിനി പൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
രണ്ട് സീറ്റ് മാത്രമുള്ള വിമാനം മാക്സ് സുരക്ഷിതമായി തന്നെ നിലത്തിറക്കി. എങ്ങനെയാണ് വിമാനം നിലത്തിറക്കേണ്ടതെന്നു താങ്കൾക്ക് അറിയുമോ എന്ന എയർട്രാഫിക് കൺട്രോളറുടെ ചോദ്യത്തിന് ഇതാണെന്റെ ആദ്യപാഠമെന്നായിരുന്നു സിൽവസ്റ്ററുടെ മറുപടി. വിമാനത്തിന്റെ ചിറകുകൾ ശരിയായ ദിശയില്‍ നിലനിർത്തുകയായിരുന്നു ആദ്യദൗത്യം. പിന്നീട് എയർ ട്രാഫിക് കണ്‍ട്രോളിൽ നിന്നുള്ള നിർദേശ പ്രകാരം കൃത്യമായി വിമാനം നിയന്ത്രിച്ചു.
20 മിനിറ്റിനകം അദ്ദേഹം വിമാനം താഴെ ഇറക്കി. അപകടത്തിൽപെടാതെ താഴെയിറക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. അത് സിൽവസ്റ്റർ കൃത്യമായി നിർവഹിച്ചെന്നായിരുന്നു എയർട്രാഫിക് ഓപ്പറേറ്ററുടെ പ്രതികരണം. ബോധരഹിതനായ പരിശീലകനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യ പാറകളിൽ തന്നെ വിമാനം ഒറ്റയ്ക്കു പറത്തിയതിനെയും സിൽവസ്റ്ററുടെ ധീരതയെയും എയർ ഓസ്ട്രേലിയ ഇന്റർനാഷണൽ അഭിനന്ദിച്ചു.
സില്‍വസ്റ്ററുടെ യുക്തിസഹജമായ ഇടപെടലാണു വിമാനം അപകടത്തിൽപെടാതെ റൺവേയിലെത്തിച്ചതെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. സില്‍വസ്റ്ററിന്‍റെ ഭാര്യയും മൂന്നു മക്കളും അദ്ദേഹം വിമാനം പറത്തുന്നതു കാണാന്‍ എത്തിയിരുന്നു. എന്തായാലും സില്‍വസ്റ്റർ തന്നെയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ താരം.
https://www.facebook.com/Malayalivartha