തോറ്റ് കൊടുക്കില്ല; ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടിയിൽ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഓഫീസിൽ ആക്രമണം നടത്തിയ പാക്കിസ്ഥാനികൾക്ക് ഇന്ത്യയുടെ മറുപടി
ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടിയിൽ പ്രതിഷേധിച്ച് പാകിസ്ഥാനികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഓഫീസിൽ പ്രതിഷേധം നടത്തിയിരുന്നു. ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. എന്നാൽ പാകിസ്ഥാനികളുടെ പ്രതിഷേധത്തിന് ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഓഫീസ് വൃത്തിയാക്കി മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യക്കാര്‍.
ഓഫീസ് വൃത്തിയാകാനായി ശുചീകരണ ഉപകരണങ്ങളും ഇന്ത്യന്‍ പതാകയുമായാണ് ഇവിടേക്ക് ഇവര്‍ എത്തിയത്. പാകിസ്ഥാനികളുടെ ആക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് ഒത്തൊരുമയുടെ സന്ദേശം പടര്‍ത്തി രാജ്യത്തിനൊപ്പം നില്‍ക്കുകയായിരുന്നു ലണ്ടനിലെ ഇന്ത്യന്‍ ജനത. ഒരാഴ്ച മുന്‍പാണ് ആയിരത്തോളം വരുന്ന പാകിസ്ഥാനികള്‍ കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഓഫീസിന് മുന്നില്‍ തടിച്ച് കൂടുകയും അക്രമം അഴിച്ച് വിടുകയും ചെയ്തത്.
പാക് ദേശീയ പതാകയുമായി എത്തിയ ഇവര്‍ ചീമുട്ടകളും പച്ചക്കറി മാലിന്യവും പുക ബോംബുകളും ഹൈ കമ്മീഷന്‍ ഓഫീസിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ആക്രമണത്തിനിടെ ഓഫീസ് കെട്ടിടത്തിലെ നിരവധി ജനാലകളും അക്രമികള്‍ തകര്‍ത്തിരുന്നു. പാകിസ്ഥാനികളുടെ ഈ അക്രമം അനുവദിച്ചുകൊടുത്തതിന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെതിരെ ഏറെ വിമര്‍ശനം ഉയര്‍ന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറും ഈ ആക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു. ആക്രമണം ഒരു തരത്തിലും ന്യായീകരിക്കാന്‍ ആകില്ലെന്നും യു.കെ സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായ നടപടി എടുക്കണമെന്നുമായിരുന്നു രവീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നത്.
പ്രതിഷേധക്കാര്‍ പരിസരത്ത് കനത്ത നാശനഷ്ടമുണ്ടാക്കിയതായി ഇന്ത്യൻ നയതന്ത്രജ്ഞര്‍ പറഞ്ഞു. അക്രമാസക്തമായ പ്രതിഷേധത്തെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അപലപിച്ചു. ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത പെരുമാറ്റത്തില്‍ അപലപിച്ചു. ഓഗസ്റ്റ് 15-ന് നടന്ന പ്രതിഷേധത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
ആർട്ടിക്കിൾ 370 കേന്ദ്ര ഗവണ്‍മെന്റ് റദ്ദാക്കിയതിന് പിന്നാലെ ജമ്മുകശ്മീരില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പാകിസ്ഥാന്റെ ശ്രമമെന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്ഥാൻ കശ്മീരിലെ ജനത പുതിയ നടപടികൾക്ക് പിന്നാലെ ദുരിതം അനുഭവിക്കുന്നെന്നും ഈ പ്രശ്നം ഗുരുതരമാണെന്നും തരത്തിൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കയാണ് പാകിസ്ഥാൻ ചെയ്യുന്നത്. ആര്‍ട്ടിക്കിള്‍ 370 നീക്കിയതിനെതിരെയുള്ള പാകിസ്ഥാന്റെ പ്രസ്താവനകള്‍ നിരുത്തരവാദപരമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തുകയുണ്ടായി. എന്നാൽ സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ സുസജ്ജമാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. കശ്മീരിൽ നടക്കുന്നതെല്ലാം മനുഷ്യാവകാശ ലംഘനമാണെന്നും എല്ലാ അന്താരാഷ്ട്ര വേദികളിലും ഇത് അറിയിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. ഇതിലുടെ കശ്മീർ വിഷയത്തെ മറ്റൊരു രീതിയിൽ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും ഇന്ത്യയെ താഴ്ത്തി കെട്ടാനുമാണ് പാകിസ്ഥാൻ ശ്രമിക്കുന്നത് എന്നും ഇന്ത്യ ആരോപിച്ചു.
https://www.facebook.com/Malayalivartha