പ്രവാസികളെ കരയിച്ച് ഉള്ളി...! ഗൾഫ് മേഖലയിൽ ഉള്ളി പ്രതിസന്ധി അവസാനിക്കുന്നില്ല
നാട്ടിൽ ഉള്ളി വില കുറഞ്ഞിട്ടും ഗൾഫിൽ സവാള പ്രവാസികളെ കരയിക്കുന്നു. ഇന്ത്യയിൽ സവാള കിലോയ്ക്ക് 50 രൂപയായി കുറഞ്ഞപ്പോൾ യുഎഇയിൽ 4 ദിർഹം 45 ഫിൽസാണ് (86.77 രൂപ) ഇന്നലത്തെ വില. ഇന്ത്യയിൽ മൊത്തക്കച്ചവടക്കാർ 40 രൂപയ്ക്കാണ് സവാള വിൽക്കുന്നത്. ഇന്ത്യയിൽനിന്നുള്ള കയറ്റുമതി നിയന്ത്രണം പിൻവലിക്കാത്തതാണ് ഗൾഫിൽ വില കുറയാതിരിക്കാൻ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. തുർക്കി, ഇറാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽനിന്നുള്ള സവാളയാണ് ഗൾഫ് വിപണിയിൽ ഇന്ത്യൻ സവാളയ്ക്ക് പകരക്കാരായത്.
എന്നാൽ വൻതുക നൽകിയാലും ഗുണമേന്മയിൽ ഇന്ത്യൻ സവാളയ്ക്കൊപ്പം വരില്ലെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. മറ്റു നിർവാഹമില്ലാത്തതിനാൽ കൂടിയ വില നൽകി വിദേശ സവാള വാങ്ങാൻ നിർബന്ധിതമായിരിക്കുകയാണ് ഇന്ത്യക്കാർ. ചെറിയ ഉള്ളിക്ക് അൽപം വില കുറഞ്ഞിട്ടുണ്ടെങ്കിലും പൊള്ളുന്ന വില തുടരുകയാണ്. 26 ദിർഹം (507) വരെ ഉയർന്ന ചെറിയ ഉള്ളിയുടെ ഇന്നലത്തെ വില 19.95 ദിർഹം (389 രൂപ). തക്കാളിയുടെ വിലയും ഉയർന്നുനിൽക്കുകയാണ് 5.50 ദിർഹം (107.25 രൂപ). നിത്യോപയോഗ സാധനങ്ങളുടെ വില ഉയർന്നതോടെ കുടുംബ ബജറ്റിന് കൂടുതൽ വകയിരുത്തേണ്ട അവസ്ഥയിലാണ് പ്രവാസി കുടുംബങ്ങൾ. നാട്ടിൽനിന്ന് ഉള്ളിയും ചെറിയ ഉള്ളിയും കൊണ്ടുവന്ന് വിലക്കയറ്റത്തെ മറികടക്കാനുള്ള ശ്രമങ്ങളുമുണ്ട്. ഗൾഫിലേക്കു വരുന്നവരുടെ പക്കൽ കൊടുത്തയക്കാൻ പലരും ആവശ്യപ്പെടുന്നതും ഉള്ളിയാണ്. നാട്ടിൽ സവാള ലഭ്യത കൂടുകയും വില കുറയുകയും ചെയ്തതോടെ ഗൾഫിലേക്കുള്ള കയറ്റുമതി നിയന്ത്രണം എടുത്തുകളയണമെന്നാണ് പ്രവാസികളുടെ ആവശ്യം.
അതേസമയം ജനുവരി പകുതിയോടെ കുതിച്ചുയരുന്ന ഉള്ളിയുടെ വില കുറയുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു . മൊത്ത വിപണിയിൽ ഉള്ളിയുടെ വില കിലോഗ്രാമിന് 20 മുതൽ 25 രൂപ നിലവാരത്തിലെത്തുമെന്നാണ് റിപ്പോർട്ട്. നിലവിലെ വിലയേക്കാള്‍ 80 ശതമാനം കുറവാണിത്. പുതുതായി ഉള്ളി വിളവെടുപ്പ് ആരംഭിക്കുന്നതോടെ വിലയിലെ പ്രതിസന്ധി മാറുമെന്ന് കാര്‍ഷികോത്പാദന വിപണന സമിതി അധ്യക്ഷന്‍ ജയ്ദത്ത സീതാറാം ഹോല്‍ക്കര്‍ വ്യക്തമാക്കി.
സാധാരണയായി ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഉള്ളി രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ, കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കൃഷിയിടങ്ങള്‍ നശിക്കുകയും ഉള്ളിക്ഷാമം രൂക്ഷമാക്കുകയുമായിരുന്നു. ഉള്ളിയുടെ കയറ്റുമതി നിയന്ത്രിച്ചും മറ്റ് രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്തും വില നിയന്ത്രിക്കാനുള്ള ശ്രമം പൂർണ്ണമായും വിജയിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളമടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ഉള്ളി വില 200 രൂപ നിലവാരത്തിൽ എത്തിയിരുന്നു. പിന്നീടത് 120 മുതൽ 150 വരെയായി കുറഞ്ഞിരുന്നു. ശരാശരി 80 രൂപ നിലവാരത്തിലാണ് ഇപ്പോള്‍ മൊത്തവില്പന.
https://www.facebook.com/Malayalivartha