ഒളിച്ചതല്ല ഒളിപ്പിച്ചത് തന്നെ ; ഐക്യരാഷ്ട്ര രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ച ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ കാണാനില്ലെന്ന പാകിസ്ഥാന്‍ വാദം തള്ളി ഇന്‍റലിന്‍സ് വൃത്തങ്ങള്‍
ഐക്യരാഷ്ട്ര രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ച ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ കാണാനില്ലെന്ന പാകിസ്ഥാന്‍ വാദം തള്ളി ഇന്‍റലിന്‍സ് വൃത്തങ്ങള്‍. പാകിസ്ഥാന്‍ സേനയും ഐഎസ്ഐയും ചേര്‍ന്ന് മസൂദ് അസറിനെ രഹസ്യ താവളത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് ഇന്‍റലിജന്‍സ് വിശദമാക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മസൂദ് അസറും കുടുംബവും കാണാതായിട്ടില്ലെന്നും സുരക്ഷിതമായി പാര്‍പ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
കനത്ത സുരക്ഷാ സന്നാഹത്തോടെ ബഹാവല്‍പൂരിലാണ് മസൂദ് അസറിനെ ഒളിപ്പിച്ചിരുന്ന സുരക്ഷിത താവളമെന്നാണ് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മര്‍കസ് ഉസ്മാന്‍ ഒ അലി എന്ന് വിളിക്കുന്ന ഇവിടം ജയ്ഷെ മുഹമ്മദിന്‍റെ പുതിയ ആസ്ഥാനമാണെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് വിശദമാക്കുന്നു. ബഹാവല്‍പൂരിലും ഖൈബർ പഖ്തുൻഖ്വയിലെ വീട്ടിലും മസൂദ് അസര്‍ സന്ദര്‍ശനം നടത്താറുണ്ട്.
യുഎന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്‍റെ പാരിസില്‍ നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായായി മസൂദ് അസറിനെ കാണാനില്ലെന്ന് പാക് ധനകാര്യമന്ത്രി ഹമ്മാദ് അസര്‍ തിങ്കളാഴ്ച പ്രതികരിച്ചിരുന്നു. കാണാനില്ലാത്തതിനാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനായില്ലെന്നായിരുന്നു പാക് ധനകാര്യമന്ത്രിയുടെ വാദം. പാകിസ്ഥാന്‍ ലക്ഷ്കര്‍ ഭീകരനെ പതിനൊന്ന് വര്‍ഷം ശിക്ഷ വിധിച്ചത് അടുത്ത കാലത്താണ്. യുഎന്‍ എഫ്എടിഎഫ് യോഗത്തിന് മുന്‍പായി പാക് മന്ത്രി നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു.
നേരത്തെ ജെയ്ഷെ തലവൻ മസൂദ് അസറിനെ ഐക്യരാഷ്ട്ര രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പുല്‍വാമാ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ അന്താരാഷ്ട്രതലത്തില്‍, വിശേഷിച്ച് ഐക്യരാഷ്ട്രസഭയില്‍ തുടര്‍ച്ചയായ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകര സംഘടനയായ ജെയ്ഷ ഇ മൂഹമ്മദ് നേതാവ് മസൂദ് അസര്‍ ആണെന്നതിന് ഇന്ത്യയ്ക്ക് തെളിവുകള്‍ ലഭിച്ചിരുന്നു. ആക്രമണത്തിന് ആഹ്വാനം ചെയ്ത് മസൂദ് അസര്‍ അയച്ച ശബ്ദ സന്ദേശം അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടി. പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയിലിരുന്നാണ് മസൂദ് അസര്‍ സന്ദേശം അയച്ചതെന്നും കണ്ടെത്തി. അസറിന്റെ ബന്ധു ഉസ്മാനെ ഒക്ടോബറില്‍ ത്രാലില്‍ സുരക്ഷാ സേന വധിച്ചതിന്റെ പ്രതികാരമാണ് പുല്‍വാമയിലെ ഭീകരാക്രമണമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. ആക്രമണം ആസൂത്രണം ചെയ്ത അഫ്ഗാന്‍ സ്വദേശിയും താലിബാന്‍ അംഗവുമായിരുന്ന അബ്ദുള്‍ റഷീദ് ഘാസിക്കും ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ മുഹമ്മദ് ഉമൈറിനുമാണ് ശബ്ദ സന്ദേശം കൈമാറിയത്. 1998ല്‍ മസൂദ് അസര്‍ സ്ഥാപിച്ച ഭീകരസംഘടനയാണ് ജയ്ഷെ മുഹമ്മദ്. നയതന്ത്ര തലത്തിലെ ഇന്ത്യയുടെ വലിയ വിജയമായിരുന്നു മസൂദിനെ ഭീകരനായി പ്രഖ്യാപിച്ച ഈ തീരുമാനം. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെ ചൈന മാത്രമാണ് എതിര്‍ത്തത്. യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്നാണ് മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ ഉപസമിതിയില്‍ പ്രമേയം കൊണ്ടുവന്നത്. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമായി. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നത് കാലങ്ങളായി ഇന്ത്യ ഉന്നയിക്കുന്ന ആവശ്യമാണ്.
https://www.facebook.com/Malayalivartha