ഭീകരതയുടെ നടുവിലെ നിഷ്കളങ്കമായ ആ പൊട്ടിച്ചിരി ; മകൾ ബോംബേറിന്റെ വലിയ ശബ്ദം കേട്ട് പേടിക്കാതിരിക്കാൻ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു അച്ഛന്റെ വീഡിയോ വൈറൽ
തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്ന രാജ്യമായ സിറിയ ഭീകരതയുടെ മുഖമായി മാറുകയാണ്. അയൽരാജ്യങ്ങളുടെ ആക്രമണവും ആഭ്യന്തര യുദ്ധവും ശക്തമായ സിറിയയിൽ വെടിയൊച്ചകളും മിസൈൽ ആക്രമങ്ങളും സർവ സാധാരണമാണ്. ഓരോ നിമിഷവും ജീവൻ കയ്യിൽ പിടിച്ചാണ് സിറിയൻ ജനത ജീവിക്കുന്നത്. എന്നും വെടിയൊച്ചകളും ബോംബേറും പതിവായതിനാൽ മുതിർന്നവർക്ക് അതൊരു ശീലമായി മാറി. ഭീകര ശബ്ദത്തോടെ ബോംബ് വര്‍ഷിക്കുന്നതും വ്യോമാക്രമണങ്ങളും കുട്ടികളില്‍ ഭീതിപരത്തുന്നതുമായ ഇത്തരം സംഭവങ്ങള്‍ സിറിയയില്‍ സര്‍വ സാധാരണമാണ്.
തന്റെ നാലുവയസ്സുകാരി മകൾ ബോംബേറിന്റെ വലിയ ശബ്ദം കേട്ട് പേടിക്കാതിരിക്കാൻ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു അച്ഛന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സിറിയയിലെ ഇദ്‍ലിബിൽ നിന്നാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
നാലുവയസ്സുകാരി സെൽവയും അച്ഛൻ അബ്ദുള്ളയുമാണ് ബോംബേറിന്റെ ശബ്ദം കേൾക്കുമ്പോൾ ചിരിക്കുന്നത്. ഒരു തരം കളിയാണെന്ന് പറഞ്ഞായിരുന്നു അബ്ദുള്ള മകളെ ചിരിപ്പിച്ചത്. ബോംബ് എറിയുന്ന ശബ്ദം കേൾക്കുമ്പോൾ പൊട്ടിച്ചിരിക്കണമെന്ന് അബ്ദുള്ള മകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് ബോംബ് പൊട്ടുന്നത് കേൾക്കുമ്പോഴെല്ലാം സെൽവ പൊട്ടിപ്പൊട്ടിച്ചിരിക്കും. എന്നാൽ, ബോംബ് പൊട്ടുന്ന ശബ്ദം കേട്ട് അബ്ദുള്ളയുടെ മനസ്സ് പിടിയുന്നത് വൈറലായ ദൃശ്യങ്ങളിലൂടെ കാണാനാകും.
മാധ്യമപ്രവർത്തകനായ അലി മുസ്തഫയാണ് വീഡിയോ സമൂഹമാധ്യമങ്ങിലൂടെ പങ്കുവച്ചത്. ''എന്തൊരു സങ്കടകരമായ ലോകമാണ്. ബോംബ് എറിയുന്ന ശബ്ദം കേട്ട് മകൾ പേടിക്കാതിരിക്കാൻ അച്ഛൻ പുതിയ കളികൾ ഉണ്ടാക്കുകയാണ്. ഓരോനിമിഷവും സിറിയയിൽ ബോംബേറ് നടക്കുകയാണ്. അവൾ ചിരിക്കുകയാണ്. അതിനാൽ അവൾ പേടിക്കില്ല'', എന്ന കുറിപ്പോടെയായിരുന്നു അലി മുസ്തഫ വീഡിയോ പങ്കുവച്ചത്.
വീഡിയോ കണ്ടു കഴിഞ്ഞാൽ ഒരു നിമിഷമെങ്കിലും മനസ് പിടക്കാത്തവരായി ആരുമുണ്ടാകില്ല.
അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ആഴം വീഡിയോയിലൂടെ മനസ്സിലാകുന്നുണ്ടെന്നാണ് കണ്ടവരെല്ലാം ഒന്നടങ്കം പറയുന്നത്. വാക്കുകൾക്ക് അധീതമാണ് അവരുടെ ബന്ധമെന്നും ഒരച്ഛൻ തന്റെ മകളെ ഇത്തരത്തിൽ സംരക്ഷിക്കുന്നത് കണ്ണുനിറയ്ക്കുകയാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
ആഭ്യന്തര യുദ്ധവും ഐഎസ് ഭീഷണിയും തുടരുന്ന സിറിയയിൽ നിന്നും ദിവസവും നിരവധിയാളുകളാണ് പാലായനം ചെയ്ത് പോകുന്നത്. വടക്ക് പടിഞ്ഞാറൽ സിറിയയിൽ നിന്ന് സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന 800,000ത്തിലധികം ആളുകൾ ഒഴിഞ്ഞു പോയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ 60 ശതമാനം പേരും കുട്ടികൾ ആണെന്നതാണ് ശ്രദ്ധേയം. ഒമ്പത് വർഷമായി തുടരുന്ന ആഭ്യന്തര പ്രശ്നങ്ങളിൽ ഇതുവരെ 500,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കുടിയേറ്റവിരുദ്ധമനോഭാവത്തിനെതിരെ ലോകമനസ്സാക്ഷിയെ ഉണർത്തിയ സിറിയൻബാലൻ ഐലൻ കുർദിയുടെ ദാരുണചിത്രം ലോക മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു. 2015 ല്‍ കടല്‍ കടക്കുന്നതിനിടെ ജിവന്‍ പൊലിഞ്ഞ് കരയ്ക്കടിഞ്ഞ ഐലന്‍ കുര്‍ദി ഒരു പ്രതീകമായിരുന്നു.... ആ ചിത്രം ചിത്രം ലോകമനഃസാക്ഷിക്ക് മുന്‍പില്‍ എക്കാലത്തും ഒരു ചോദ്യചിഹ്നമാണ്.
https://www.facebook.com/Malayalivartha