കൊറോണ വൈറസ് ബാധ; ഗൾഫ് രാജ്യങ്ങളുടെ അടിയന്തിര യോഗം ചേർന്നു; വിവരങ്ങൾ പരസ്പരം കൈമാറുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും
കൊറോണ വൈറസ് ബാധയെ നേരിടാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ. കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഗള്‍ഫ് രാജ്യങ്ങളുടെ അടിയന്തര യോഗം ചേർന്നു. സൗദി തലസ്ഥാനമായ റിയാദില്‍ ആണ് യോഗം ചേർന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച യുഎഇയെ യോഗത്തില്‍ മറ്റ് രാജ്യങ്ങള്‍ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവരിലൂടെ വൈറസ്ബാധ പരക്കാതിരിക്കാന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വിലയിരുത്തി. വിവരങ്ങള്‍ പരസ്‍പരം കൈമാറാനും തുടര്‍നടപടികള്‍ കൈക്കൊള്ളാനും യോഗത്തിൽ തീരുമാനമായി . കൊറോണ വൈറസ് ബാധ നിയന്ത്രിക്കാന്‍ ചൈനീസ് ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ക്ക് യോഗം പിന്തുണ അറിയിച്ചു.
ജിസിസി ജനറല്‍ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍, ഗള്‍ഫ് മേഖലയിലെ എല്ലാ രാജ്യങ്ങളിലെയും സ്ഥിതി വിലയിരുത്തി. മുന്‍കരുതല്‍ നടപടികളും മറ്റ് തയ്യാറെടുപ്പുകളും രോഗവുമായി ബന്ധപ്പെട്ട കണക്കുകളും അവലോകനം ചെയ്തു. വിമാനത്താവളങ്ങളിലെ പരിശോധന അടക്കമുള്ള പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ചും ചർച്ചകൾ ഉണ്ടായി.
https://www.facebook.com/Malayalivartha