ഇഖാമ, തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ അഞ്ഞൂറിലധികം ഇന്ത്യക്കാർ പിടിയിൽ; പിടിയിലായത് സൗദി ആഭ്യന്തര മന്ത്രാലയം ഇതര വകുപ്പുകളുടെ സഹകരണത്തോടെ നടത്തിവരുന്ന കർശന റെയ്ഡിൽ
തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ ഇന്ത്യക്കാർ പിടിയിലായി. റിയാദിലെ ഇഖാമ, തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ ആണ് ജിദ്ദയിലും മക്കയിലും മാത്രമായി അഞ്ഞൂറിലേറെ ഇന്ത്യാക്കാർ പിടിയിലായത് . സൗദി ആഭ്യന്തര മന്ത്രാലയം ഇതര വകുപ്പുകളുടെ സഹകരണത്തോടെ കർശന റെയ്ഡാണ് നടത്തിവരുന്നത്. ഇതേതുടർന്ന് ഇന്ത്യാക്കാരുൾപ്പെടെ നിരവധി വിദേശികൾ പിടിയിലാകുന്നുണ്ട്.
പരിശോധന വളരെ ശക്തമായ ജിദ്ദ, മക്ക മേഖലയിൽ നിന്ന് ഇതിനകം പിടിയിലായ 500ലേറെ ഇന്ത്യക്കാർ മക്കയിലെ ശുമൈസി നാടുകടത്തല്‍ കേന്ദ്രത്തിലെത്തി. ഇവരെ എത്രയും പെട്ടെന്ന് തന്നെ നാട്ടിലെത്തിക്കുമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. നിയമലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിനിന്റെ തുടർച്ചയാണ് റിയാദിലെ റെയ്ഡ്. ഈ വർഷത്തെ ഹജ്ജിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജിദ്ദയിലും മക്കയിലും റെയ്ഡ് കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.
റിയാദിലും മറ്റ് പട്ടണങ്ങളിലും പരിശോധനകൾ നടക്കുന്നുണ്ട് . റിയാദിൽ വാണിജ്യ കേന്ദ്രമായ ബത്ഹയിൽ ശക്തമായ നിരീക്ഷണമാണ് നടത്തുന്നത്. റോഡുകളിൽ കാൽനടക്കാരെയും വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെയും പൊലീസ് പരിശോധിക്കുന്നുണ്ട്. കടകളിൽ നിൽക്കുന്ന ജീവനക്കാരുടെ ഇഖാമയിൽ തൊഴിലുടമയുടെ പേരും തസ്തികയുമാണ് പ്രധാനമായി പരിശോധിക്കുന്നത്. ഇഖാമയ്ക്ക് കാലാവധിയുണ്ടോ എന്ന പരിശോധനയുമുണ്ട്.
ഒരേ സ്പോൺസറുടെ കീഴിലല്ല എന്നും , ഇഖാമയിൽ രേഖപ്പെടുത്തിയ തസ്തികയിലല്ല ജോലി എന്നും തെളിഞ്ഞാൽ കർശന നടപടിയാണ് സ്വീകരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം രണ്ട് വര്‍ഷം കൊണ്ട് 44 ലക്ഷത്തിലധികം വിദേശി നിയമലംഘകരെ പിടികൂടിയിരുന്നു.
തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം, ജവാസാത്ത് വിഭാഗം ഉള്‍പ്പെടെ 19 മന്ത്രാലയങ്ങളെയും ഇതര സര്‍ക്കാര്‍ വകുപ്പുകളെയും സഹകരിപ്പിച്ചാണ് ആഭ്യന്തര മന്ത്രാലയം നിയമലംഘനത്തിനെതിരെ കാമ്പയിനും പരിശോധനയും സംഘടിപ്പിച്ചിരിക്കുന്നത് . ഇഖാമ, തൊഴിൽ നിയമലംഘകരെയാണ് പരിശോധനയിലൂടെ ലക്ഷ്യം വെക്കുന്നത്. നിയമലംഘകർക്ക് തൊഴിൽ, യാത്രാ, താമസ സഹായങ്ങൾ നൽകുന്നതും കുറ്റകരമാണ്.
https://www.facebook.com/Malayalivartha