ലോകത്തെ ഞെട്ടിച്ച് കൊറോണവൈറസ്; യുഎസിൽ ഒരാൾ മരിച്ചു;, ആശങ്ക വേണ്ടെന്ന് ട്രംപ് ലോകത്തെ ഏറ്റവും വലിയ ടൂറിസം മേള റദ്ദാക്കി ജർമനി; വാഷിംഗ്ടണിൽ അടിയന്തിരാവസ്ഥ

ലോകത്തെ ഞെട്ടിച്ച് കൊറോണവൈറസ് ബാധ(കൊവിഡ്-19). ചൈനയില്‍ രോഗബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ലോകത്തെ മറ്റ് രാജ്യങ്ങളില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു.
എംപി ഉൾപ്പെടെ 43 പേർ കോവിഡ് 19 (കൊറോണ വൈറസ്) ബാധിച്ചു മരിച്ചതോടെ, ഇറാൻ പാർലമെന്റ് അടച്ചു. യുഎസ് തലസ്ഥാനമായ വാഷിങ്ടനിലും ഒരു സ്ത്രീ മരിച്ചു. വൈറസ് ബാധയിൽ മൂന്നു നഗരങ്ങൾ നിശ്ചലമായ ഇറ്റലിയിൽ മരണസംഖ്യ 29 ആയി ഉയർന്നു. ആയിരം പേർക്കു രോഗം സ്ഥിരീകരിച്ചു. ഫ്രാൻസിൽ 100 പേർക്കും. ലോകത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ ‘ഐടിബി ബെർലിൻ’ ചരിത്രത്തിൽ ആദ്യമായി ജർമനി റദ്ദാക്കി. അമേരിക്കയിൽ കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടർന്ന് വാഷിംഗ്ടൺ സംസ്ഥാനത്തു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എന്നാൽ അമേരിക്കയിൽ സ്ഥിതി നിയന്ത്രണത്തിലാണെന്നും ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചു. വാഷിംഗ്ടണിലെ 50 വയസ്സ് പ്രായം പിന്നിട്ട സ്ത്രീക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.
ലോകത്ത് കോവിഡ് 19 വൈറസ് ബാധയെ തുടർന്നുള്ള മരണം മൂവായിരത്തോട് അടുത്തു. ദക്ഷിണ കൊറിയക്ക് പിന്നാലെ ഇറാനിലും വൈറസ്ബാധ വ്യാപിക്കുകയാണ്. 85000ത്തിലധികം പേർക്ക് ഇതിനോടകം വൈറസ് ബാധിച്ചു. ചൈനയ്ക്ക് പുറത്ത് വിവിധ രാജ്യങ്ങളിൽ കൊവിഡ് 19 വ്യാപിക്കാൻ തുടങ്ങിയതോടെ ആശങ്ക ഏറുകയാണ്. ഇറാനിലും ദക്ഷിണ കൊറിയയിലും വൈറസ് ബാധിതരുടെ എണ്ണം കൂടുകയാണ്. 24 മണിക്കൂറിനിടെ 205 കേസുകളാണ് ഇറാനിൽ റിപ്പോർട്ട് ചെയ്തത്. ദക്ഷിണ കൊറിയയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം 3,150 ആയി. 17 പേർ മരിച്ചു. ഇന്നലെ മാത്രം 813 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൈന, കഴിഞ്ഞാൽ ഏറ്റവുമധികം പേർക്ക് വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ദക്ഷിണ കൊറിയയില്‍ സൈന്യം രംഗത്തിറങ്ങി. ദെയ്ഗിലാണ് സൈന്യത്തിന്‍റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha

























