20 രാജ്യങ്ങള്‍ 4500 മരണം,ലോകം മുള്‍മുനയില്‍; ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 വ്യാപനം തടയാന്‍ കടത്ത നടപടികളുമായി ലോക രാജ്യങ്ങള്‍
ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 വ്യാപനം തടയാന്‍ കടത്ത നടപടികളുമായി ലോക രാജ്യങ്ങള്‍. 20 രാജ്യങ്ങളിലായി ഇതുവരെ നാലായിരത്തി അഞ്ഞൂറിലധികം പേര്‍ മരിച്ചു. ചൈനയില്‍ വൈറസ് വ്യാപനം ഒരു പരിധിവരെ നിയന്ത്രണവിധേയമായപ്പോള്‍ ചൈനക്കു പുറത്ത് രോഗവ്യാപനം ശക്തിയായി തുടരുന്നു. ഇറ്റലിയില്‍ മരണസംഖ്യ കുത്തനെ ഉയരുകയാണ്. 827പേര്‍ മരിച്ചു. ഇന്നലെ മാത്രം മരണസംഖ്യയില്‍ 31 ശതമാനം വര്‍ധനയുണ്ടായി.
ഇറാനും മരണസംഖ്യ നാന്നൂറ് കടന്നു. 118 രാജ്യങ്ങളിലായി ഒരു ലക്ഷത്തി ഇരുപത്തിനാലായിരംപേര്‍ വൈറസ് ബാധിച്ച് ചികില്‍സയിലാണ്. കോവിഡ് 19നെ മഹാമാരിയായി ലോകാരോഗ്യ സംഘടനയും പ്രഖ്യാപിച്ചതോടെ കടുത്ത നയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് രാജ്യങ്ങള്‍. യൂറോപ്പില്‍നിന്നും തിരിച്ചുമുള്ള യാത്രക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. കുവൈത്ത് വിമാനത്താവളങ്ങള്‍ അടച്ചു. രണ്ടാഴ്ചത്തേക്ക് പൊതു അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 15 വരെയുള്ള സന്ദര്‍ശന വീസകള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തി. മാര്‍ച്ച് 29വരെ ഇറ്റലിയിലേക്കും 25വരെ ദക്ഷിണ കൊറിയയിലേക്കുമുളള വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി
യുവന്റസ് സെന്റര്‍ ബാക്ക് ഡാനിയേലെ റുഗാനിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. റുഗാനി നിലവില്‍ ഐസലേഷനിലാണ്. ഇന്റര്‍മിലാനെതിരായ വിജയശേഷം ഡ്രസിങ് റൂമില്‍ റുഗാനി ക്രിസ്റ്റ്യനൊ റോണാള്‍ഡോയടക്കമുള്ളവര്‍ക്കൊപ്പം ആഘോഷിക്കുകയും ഫൊട്ടോയെടുക്കുകയും ചെയ്തിരുന്നു. റുഗാനിക്കൊപ്പം സമയം ചിലവിട്ട താരങ്ങളേയും ഐസലേഷനിലേക്ക് മാറ്റുമെന്ന് യുവന്റസ് അറിയിച്ചു. നിലവില്‍ പോര്‍ച്ചുഗലിലെ വീട്ടിലാണ് റൊണാള്‍ഡോ. ഗെറ്റാഫയ്ക്കെതിരായ യൂറോപ്പ ലീഗ് മല്‍സരം ഇന്റര്‍ മിലാന്‍ മാറ്റിവച്ചു. അടുത്തമാസം മൂന്ന് വരെ ഇറ്റലിയില്‍ എല്ലാ കായിക മല്‍സരങ്ങളും വിലക്കിയിരിക്കുകയാണ്.
കോവിഡ് 19 വൈറസിന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി വിദേശികളുടെ ഇന്ത്യന്‍ സന്ദര്‍ശനം വിലക്കി കേന്ദ്രസര്‍ക്കാര്‍. നാളെ മുതല്‍ ഏപ്രിൽ 15 വരെയുള്ള എല്ലാ വീസകളും റദ്ദാക്കി. നയതന്ത്ര, യു.എൻ ഉൾപ്പെടെ രാജ്യാന്തര സംഘടനകളുടെ പ്രതിനിധി, തൊഴിൽ വീസകൾക്കും ഇളവുണ്ട്. പകർച്ച വ്യാധി തടയാനുള്ള നിയമത്തിന്റെ അധികാരം ഉപയോഗിച്ചാണ് നടപടി. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി യോഗത്തിലാണ് തീരുമാനം.
ഒസിഐ കാർഡുള്ളവർക്കും നിയന്ത്രണം ബാധകമാണ്. അടിയന്തര ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തേണ്ടവർ അതാതു രാജ്യത്തെ ഇന്ത്യൻ സ്ഥാനപതി കാര്യാലവുമായി ബന്ധപ്പെടണം. ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, സ്പെയിൻ, ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്ന് ഫെബ്രുവരി 15 ന് ശേഷം വന്ന എല്ലാവരെയും ചുരുങ്ങിയത് 14 ദിവസം പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് നിരീക്ഷിക്കാനും തീരുമാനമായി.
https://www.facebook.com/Malayalivartha