തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകള്‍ രോഗികളെക്കൊണ്ടു നിറയുകയാണ്! ലണ്ടനിലെ ആശുപത്രികളിൽ ജീവനക്കാരും ഐസൊലേഷനില്‍; യു.കെയിലെ ആറര ദശലക്ഷം ആളുകള്‍ക്ക് കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടാകാമെന്ന് വെളിപ്പെടുത്തൽ
കൊവിഡ് 19 രൂക്ഷമായി പിടിമുറുക്കിയിരിക്കുന്ന യൂറോപ്പില്‍ ഇറ്റലിക്കും സ്‌പെയിനും പിന്നാലെ യുകെയും രൂക്ഷമായ സ്ഥിതിയിലേക്ക്. ലണ്ടന്‍ നഗരത്തിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകള്‍ രോഗികളെക്കൊണ്ടു നിറയുകയാണ്. രോഗികളെ കിടത്താന്‍ ഇടമില്ലാത്ത അവസ്ഥയാണ് എല്ലായിടത്തും. ചില ആശുപത്രികളിലെ പകുതിയോളം ജീവനക്കാരും രോഗബാധിതരായി വീടുകളില്‍ സെല്‍ഫ് ഐസൊലേഷനിലാണ്.
നാഷണല്‍ ഹെല്‍ത്ത്് സര്‍വീസ് പ്രൊവൈഡര്‍ ചീഫ് ക്രിസ് ഹോപ്‌സണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ലണ്ടനിലെ കിങ്‌സ് കോളജിലെ ശാത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്ത ആളുകളുടെ കൊറോണ വൈറസ് ലക്ഷണങ്ങള്‍ ട്രാക്ക് ചെയ്യുന്ന ആപ്ലിക്കേഷന്‍ യു.കെയിലെ ആറര ദശലക്ഷം ആളുകള്‍ക്ക് കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടാകാമെന്ന് വെളിപ്പെടുത്തലുണ്ട്.
ലോഞ്ച് ചെയ്ത ആദ്യ ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ തന്നെ 650,000 പേര്‍ ഡൗണ്‍ലോഡ് ചെയ്ത ഈ ആപ്പില്‍ വിവരങ്ങള്‍ നല്‍കിയ ആളുകളുടെ വിശകലനത്തില്‍ പത്തു ശതമാനം പേര്‍ക്ക് കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നു കണ്ടെത്തി.
എന്നാല്‍, ആശുപത്രികളില്‍ എത്തുന്നവരെ മാത്രമേ കൂടുതല്‍ പരിശോധനയ്ക്ക് വിധേയരാക്കാന്‍ സാധിക്കൂ. ബ്രിട്ടനിലെ ജനങ്ങളുടെ കടുത്ത പ്രതിരോധശേഷി മൂലം പലരും ഇതറിയാതെ കടന്നു പോയതുമാകാം. വീടുകളില്‍ ഇരുന്നു തന്നെ വൈറസ് ടെസ്റ്റ് നടത്താനാവുന്ന 35 ലക്ഷത്തോളം ആന്റിബോഡി ടെസ്റ്റ് കിറ്റുകള്‍ ലഭ്യമായേക്കുമെന്നും പറയുന്നു. ഇവയുടെ പരിശോധന ഫലം ലഭിച്ചാലുടന്‍ തന്നെ പൊതു ജനങ്ങള്‍ക്കു ഇവ ലഭ്യമാക്കുമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha