അമേരിക്ക വിലപിക്കുന്നു; കുത്തനെ ഉയർന്ന രോഗികൾ, അനുദിനം വർധിക്കുന്ന മരണസംഖ്യയിൽ ചൈനയെ പിന്തള്ളി യുഎസ്; കൊറോണ ബാധിച്ച് മരിച്ചതിൽ മലയാളികളും
കൊറോണ ലോകമെമ്പാടും പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചിന്തിക്കുന്നതിലും അപ്പുറം മരണ സംഖ്യ ഉയരുന്നത് കൂടുതൽ ജാഗ്രതയിലേക്ക് നയിക്കുകയാണ്. ലോകരാഷ്ട്രങ്ങൾ ഇനിയും മുൻകരുതലുകൾ കൈക്കൊള്ളേണ്ടതുണ്ടെന്ന ഒരു മുന്നറിയിപ്പും നൽകുകയാണ്. എന്നാൽ ലോകത്തിന്റെ തന്നെ വിലാപമായി തീരുകയാണ് അമേരിക്ക. കോവിഡ് ബാധിച്ചു 259 പേർ കൂടി മരിച്ചതോടെ മരണ സംഖ്യയിൽ യുഎസ് ചൈനയെ തന്നെ മറികടന്നിരിക്കുകയാണ്. ഇത്തരത്തിൽ രോഗികൾ അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ന്യൂയോർക്ക് ഗവർണർ അടിയന്തരമായി 10 ലക്ഷം ആരോഗ്യപ്രവർത്തകരുടെ സഹായം അഭ്യർഥിക്കുകയുണ്ടായി. ഇതിനോടകം തന്നെ നാവികസേന 1000 കിടക്കകളുള്ള കപ്പൽ തീരത്ത് സജ്ജീകരിച്ചു.
അതോടൊപ്പം തന്നെ 80,000 വിരമിച്ച നഴ്സുമാരും ഡോക്ടർമാരും സന്നദ്ധസേവനത്തിനുണ്ട്. എന്നിട്ടും കാര്യങ്ങൾ എങ്ങുമെത്തുന്നില്ലെന്നു പരിതപിച്ച ഗവർണർ ആർഡ്രു ക്യൂമോ ‘ദയവായി ഞങ്ങളെ സഹായിക്കൂ’എന്ന് ലോകത്തോട് തന്നെ അഭ്യർഥിക്കുകയാണ്. ഇത്തരത്തിൽ ന്യൂയോർക്കിലേതിനു സമാനമായ സാഹചര്യം മറ്റു സംസ്ഥാനങ്ങളിലും ആവർത്തിക്കുമെന്ന ഭീതി ശക്തമാണ്.
4 ദിവസത്തിനിടെ കലിഫോർണിയയിലും രോഗികളുടെ എണ്ണം ഇരട്ടിയും തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം മൂന്നിരട്ടിയും ആയെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒപ്പം ആദ്യമായി യുഎസ് സൈനികൻ രോഗം ബാധിച്ചു മരിക്കുകയുണ്ടായി. ന്യൂ ജഴ്സി ആർമി നാഷനൽ ഗാർഡ്സ്മാനാണു മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ ഇതിനോടകം തന്നെ 568 സൈനികർക്കു രോഗം സ്ഥിരീകരിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ യുഎസ് കോൺഗ്രസിലെ 6 അംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചു. 30 പേർ സ്വയം ക്വാറന്റീനിൽ തന്നെ കഴിയുകയാണ്. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ തിരഞ്ഞെടുപ്പു പ്രചാരണസംഘത്തിൽ അംഗമായിരുന്ന ഇന്ത്യൻ വംശജൻ സൂരജ് പട്ടേലിനും രോഗം സ്ഥിരീകരിക്കുകയുണ്ടായി. 25 വയസ്സുള്ള യുഎസ് ഗായിക കാലീ ഷോർ രോഗംബാധിച്ചതായി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ അടുത്ത 30 ദിവസം നിർണായകമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകിയതിനു പിന്നാലെ മെക്സിക്കൻ അതിർത്തിയിൽ നിയന്ത്രണം കർശനമാക്കിയിരിക്കുകയാണ്. ഫോർഡ് മോട്ടർ കമ്പനി മിഷിഗൻ പ്ലാന്റിൽ അടുത്ത 100 ദിവസങ്ങൾക്കുള്ളിൽ അരലക്ഷം വെന്റിലേറ്ററുകൾ നിർമിക്കാമെന്ന് ഉറപ്പുനൽകിക്കഴിഞ്ഞു. അതേസമയം ജനറൽ മോട്ടോഴ്സും വെന്റിലേറ്റർ നിർമിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു.ഹോളിവുഡ് ദമ്പതികളായ റിയാൻ റെയ്നോൾഡ്സും ബ്ലേക്ക് ലൈവ്‌ലിയും ന്യൂയോർക്കിലെ ആശുപത്രികൾക്ക് 4 ലക്ഷം യുഎസ് ഡോളർ സംഭാവന ചെയ്യുകയുണ്ടായി. ഇത്തരത്തിൽ അനുദിനം കൃത്യമായ മുൻകരുതലുകളിലൂടെയാണ് അമേരിക്ക കോറോണയെ ചെറുക്കൻ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha