മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ട്രക്കുകള്‍ നിറഞ്ഞ് കവിഞ്ഞു; അമേരിക്കയില്‍ കൊവിഡ് മരണം 5000 കടന്നു
ലോകം ഒന്നടങ്കം കൊറോണ ഭീതിയിലാണ്. മഹാവ്യാധിയെ തുരത്താനുള്ള കഠിന ശ്രമത്തിലാണ് അധികാരികൾ. ലോകത്ത് കൊവിഡ് ബാധിതരില്‍ കൂടുതല്‍ അമേരിക്കയില്‍ ആണ്. അമേരിക്കയില്‍ ഇതിനകം കൊവിഡ് മരണം, 5000 കടന്നു. ആറ് ആഴ്ച പ്രായമുള്ള കുഞ്ഞുള്‍പ്പെടെ 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് 884 പേരാണ്. ഇതോടെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,113 ആയി. 215,357 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ദിനംപ്രതി സ്ഥിതി വഷളാകുകയാണ് അമേരിക്കയിൽ. അതുകൊണ്ടുതന്നെ ഇറ്റലിയുടെ അതേ പാതയിലേക്കാണോ അമേരിക്ക കടക്കുന്നതെന്ന ആശങ്കയിലാണ് ലോകം.
രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ ജീവന്‍ രക്ഷാഉപകരണങ്ങളുടെയും മറ്റ് അവശ്യ വൈദ്യസജ്ജീകരണങ്ങളുടെയും ലഭ്യത കുറഞ്ഞുവരികയാണ്. അമേരിക്കയിലെ പല പ്രാദേശിക ഭരണകൂടങ്ങളും മാസ്‌ക്, ഗ്ലൗസ്, വെന്റിലേറ്റര്‍ തുടങ്ങിയവയ്ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുന്നതായി വ്യുഅക്തമാക്കി കഴിഞ്ഞു.
13,000ത്തിലേറെ പേരാണ് ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരണപെട്ടത്. 47,500ഓളം പേര്‍ക്ക് ന്യൂയോര്‍ക്കില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചു. 1,300 ലേറെ ന്യൂയോര്‍ക്ക് സ്വദേശികള്‍ക്ക് ജീവന്‍ നഷ്ടമായി.ന്യൂയോര്‍ക്കില്‍ സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ക്വീന്‍സില്‍ വൈറസ് ബാധ ഗുരുതരമായിരിക്കുകയാണ്.
ചെറിയ അപ്പാര്‍ട്ടുമെന്റുകളിലായി തിങ്ങി താമസിക്കുന്ന ഇവര്‍ക്കിടയില്‍ വൈറസിന്റെ സാമൂഹ്യവ്യാപനം തടയുക എന്നത് വളരെ പ്രയാസമാണ്. 240,000ത്തോളം ജനങ്ങള്‍ യു.എസില്‍ മരിക്കുമെന്നാണ് മുന്നറിയിപ്പ്.
കണക്ടികട്ടില്‍ മരിച്ച ആറ് ആഴ്ച പ്രായമുള്ള കുഞ്ഞാണ് ഇതേവരെ മരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞത്. ഏപ്രില്‍ മാസത്തില്‍ യു.എസില്‍ കൊവിഡ് ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ന്യൂയോര്‍ക്ക് നഗരത്തിലേക്ക് മാത്രം 2.1 ദശലക്ഷം മാസ്കുകളും 100,000 സര്‍ജിക്കല്‍ ഗൗണുകളും 400 വെന്റിലേറ്ററുകളും വേണം. രോഗം ക്രാമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്കിലെ ആശുപത്രികളില്‍ രോഗിക
ള്‍ക്കായി 65,000 കിടക്കകള്‍ വേണ്ടി വരുമെന്നാണ് നിഗമനം. ഇതിനായി നിലവിലുള്ള കിടക്കകളുടെ എണ്ണം മൂന്ന് മടങ്ങ് വര്‍ദ്ധിപ്പിക്കേണ്ടി വരും. മണിക്കൂറുകള്‍ക്കുള്ളില്‍ രോഗികള്‍ മരിച്ചു വീഴുന്നതിനാല്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാനും സ്ഥലമില്ലാത്ത അവസ്ഥയാണ്. ആശുപത്രികള്‍ക്ക് പുറത്ത് സജ്ജീകരിച്ചിരിക്കുന്ന ശീതികരിച്ച ട്രക്കുകളിലാണ് ഇപ്പോള്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ട്രക്കുകള്‍ നിറഞ്ഞ് കവിഴുന്ന കാഴ്ചകളാണ് കാണാനാകുന്നത്. ന്യൂ ഓര്‍ലിയന്‍സ്, ഫ്ലോറിഡ, ജോര്‍ജിയ, മിസിസിപ്പി സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha