എലികളില്‍ പരീക്ഷണം തൃപ്തികരം ; കോവിഡ് 19 നെതിരായ വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങി യുഎസ് ശാസ്ത്രജ്ഞര്‍
ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തി കൊറോണ വ്യാപിക്കുകയാണ്. ലോകത്ത് കൊവിഡ് ബാധിതരില്‍ കൂടുതല്‍ അമേരിക്കയില്‍ ആണ്. അമേരിക്കയില്‍ ഇതിനകം കൊവിഡ് മരണം, 5000 കടന്നു. ദിനംപ്രതി സ്ഥിതി വഷളാകുകയാണ് അമേരിക്കയിൽ. അതുകൊണ്ടുതന്നെ ഇറ്റലിയുടെ അതേ പാതയിലേക്കാണോ അമേരിക്ക കടക്കുന്നതെന്ന ആശങ്കയിലാണ് ലോകം.
കോവിഡ് 19-നെ ഫലപ്രദമായി നേരിടുന്നതിനായി പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിന് വേണ്ടിയുള്ള പരിശ്രമിത്തിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗവേഷകര്‍. ഇപ്പോഴിതാ തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിനുപയോഗിച്ച് എലികളില്‍ നടത്തിയ പഠനം പ്രത്യാശ നല്‍കുന്നതാണെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗ് സ്‌കൂള്‍ ഓഫ് സര്‍വകലാശാലയിലെ ഗവേഷകര്‍.
എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ പുതിയ കൊറോണ വൈറസിനെതിരെ പ്രതിരോധ പ്രതികരണം വര്‍ധിപ്പിക്കുന്നതിനായി പുതിയ വാക്‌സിന് കഴിയുമെന്ന് കണ്ടെത്തിയതായി ഗവേഷകര്‍ വ്യക്തമാക്കുന്നു.
ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (SARS), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (MERS) എന്നിവയ്ക്ക് കാരണമാകുന്ന മറ്റ് കൊറോണ വൈറസുകളിലും ഇത് ഫലപ്രദമാവുകയാണെങ്കില്‍ കോവിഡ് 19ന് എതിരായ വാക്‌സിന്‍ വികസനത്തിലേക്ക് അതിവേഗം മുന്നേറാനാകുമെന്ന് ഗവേഷകര്‍ പറയുന്നു.
ഈ രണ്ടു വൈറസുകളും, SARS-CoV-2 വുമായി വളരെ അടുത്ത ബന്ധമുള്ളതാണ്. വൈറസിനെതിരായ പ്രതിരോധശക്തി ഉണ്ടാക്കുന്നതിന് വേണ്ടി സ്‌പൈക്ക് പ്രോട്ടീന്‍ എന്ന ഒരു പ്രത്യേക പ്രോട്ടീന്‍ ആവശ്യമാണെന്ന് ഇത് ഞങ്ങളെ പഠിപ്പിച്ചു. പിറ്റ്‌സ്ബര്‍ഗിലെ അസോസിയേറ്റ് പ്രൊഫസറായ ആന്‍ഡ്രിയ ഗംബോട്ടോ പറയുന്നു. എവിടെ നിന്നാണ് ഈ വൈറസിനെതിരായി പോരാടേണ്ടത് എന്ന് ഞങ്ങള്‍ക്ക് വളരെ കൃത്യമായി അറിയാമെന്നും അവർ വ്യക്തമാക്കുന്നു.
എലികളില്‍ പരീക്ഷണം നടത്തിയപ്പോള്‍ പ്രോട്ടോടൈപ്പ് വാക്‌സിന്റെ ഫലമായി പുതിയ കൊറോണ വൈറസിനെതിരെ രണ്ടാഴ്ചക്കുള്ളില്‍ ആന്റിബോഡികളുടെ ഒരു തള്ളിക്കയററം ഉണ്ടായെന്നും അവര്‍ പറയുന്നു. അടുത്ത കുറച്ചുമാസത്തിനുള്ളില്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചുനോക്കാനാകമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. വാക്‌സിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനായി മൈക്രോനീഡില്‍ അറേ ഉപയോഗിച്ചാണ് ഇത് നല്‍കുന്നത്. വിരല്‍ത്തുമ്ബിന്റെ വലിപ്പമുള്ള 400 ചെറിയ സൂചികള്‍ ചേര്‍ത്തുണ്ടാക്കിയതാണ് മൈക്രോ നീഡില്‍ അറേ.
രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ ജീവന്‍ രക്ഷാഉപകരണങ്ങളുടെയും മറ്റ് അവശ്യ വൈദ്യസജ്ജീകരണങ്ങളുടെയും ലഭ്യത കുറഞ്ഞുവരികയാണ്. അമേരിക്കയിലെ പല പ്രാദേശിക ഭരണകൂടങ്ങളും മാസ്‌ക്, ഗ്ലൗസ്, വെന്റിലേറ്റര്‍ തുടങ്ങിയവയ്ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുന്നതായി വ്യക്തമാക്കി കഴിഞ്ഞു.
https://www.facebook.com/Malayalivartha