രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നതോടെ ചൈനയെ പഴിച്ച് പാക്കിസ്ഥാന്‍... അലസവും അപക്വവുമായാണ് ഇമ്രാന്‍ഖാന്‍ ഭരണകൂടം കൊറോണ വൈറസ് ബാധയെ കൈകാര്യം ചെയ്തതെന്നാണ് വിമര്‍ശനം
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നതോടെ ചൈനയെ പഴിക്കുകയാണ് പാക്കിസ്ഥാന്‍. എന്നാല്‍ അലസവും അപക്വവുമായാണ് ഇമ്രാന്‍ഖാന്‍ ഭരണകൂടം കൊറോണ വൈറസ് ബാധയെ കൈകാര്യം ചെയ്തതെന്നാണ് വിമര്‍ശനം. ഇറാനില്‍ നിന്ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ തിരിച്ചെത്തിയ തീര്‍ത്ഥാടകരിലാണ് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. അതിനൊപ്പം ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനത്തിലെ ഹോട്ട്സ്പോട്ടുകളില്‍ ഒന്നായി മാറിയ നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിനു സമാനമായി പാക്കിസ്ഥാനില്‍ നടന്ന മതസമ്മേളനവും ആശങ്ക വര്‍ധിപ്പിക്കുന്നു.
പാക്കിസ്ഥാനിലെ റായ്വിന്ധില്‍ നടന്ന തബ്ലീഗ് ജമാഅത്ത് മതസമ്മേളനത്തില്‍ രണ്ടരലക്ഷത്തിലധികം പേര്‍ പങ്കെടുത്തതായാണ് ഔദ്യോഗിക കണക്കുകള്‍. തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരോടു നിരീക്ഷണത്തില്‍ കഴിയാന്‍ റായ്വിന്ധ് പ്രവിശ്യാ അധികൃതര്‍ ആവശ്യപ്പെട്ടുവെങ്കിലും അത് കര്‍ശനമായി നടപ്പാക്കാന്‍ സാധിക്കാത്തതു വെല്ലുവിളിയായി. സമ്മേളനത്തില്‍ പങ്കെടുത്ത ചൈനീസ് പൗരനു കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഇന്തൊനീഷ്യ, നൈജീരിയ, അഫ്ഗാനിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 550 ഓളം തബ്ലീഗ് ജമാഅത്ത് അനുഭാവികളെ ക്വാറന്‍ീനിലേക്കു മാറ്റി.
യഥാസ്ഥിതിക വിഭാഗങ്ങളെ ഭയന്ന് മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥന നിര്‍ത്തലാക്കാന്‍ തുനിയാതിരുന്നതും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി വിലയിരുത്തപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാര്‍ച്ച് 20 നും 27 നും നടന്ന പ്രാര്‍ത്ഥനകളില്‍ ആയിരക്കണക്കിനു പേരാണ് പങ്കെടുത്തത്. സ്ഥിതിഗതികള്‍ കൈവിട്ടതോടെ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഏപ്രില്‍ 14 വരെ നീട്ടുന്നതായി കേന്ദ്ര ആസൂത്രണ വികസന മന്ത്രി ആസാദ് ഉമ്മര്‍ അറിയിച്ചു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ സ്വീകരിച്ച നിലപാടുകളും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ പിന്നോട്ടു വലിച്ചു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ തുടങ്ങിയവരെ പോലെ തന്നെ രാജ്യത്ത് ലോക്ഡൗണ്‍ നടപ്പാക്കുന്നതിനെ തുടക്കം മുതല്‍ ഇമ്രാന്‍ഖാന്‍ അനുകൂലിച്ചിരുന്നില്ലെന്ന് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്ഡൗണ്‍ ഒരു മോശം ആശയമാണെന്നും സമ്പദ്വ്യവസ്ഥയുടെ നടുവൊടുക്കുമെന്ന നിലപാടില്‍ ഇമ്രാന്‍ ഉറച്ചു നിന്നതോടെയാണ് തുടക്കത്തില്‍ ക്വാറന്റീന്‍ പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടിയത്. ഈ മഹാമാരിക്കിടയിലും പാക്കിസ്ഥാന്‍ മുന്‍ഗണന നല്‍കുന്നത് മതപരമായ വിവേചനത്തിനാണെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നു.
രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കു ഭക്ഷണം നിഷേധിക്കുന്ന തലത്തിലേക്കുവരെ ഈ വിവേചനം മാറിയെന്നാണ് ചില രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലോക്ഡൗണ്‍ സമയത്ത് ഒരു സഹായവും ലഭിക്കുന്നില്ല. ന്യൂനപക്ഷ സമുദായമാണെന്ന കാരണത്താല്‍ റേഷന്‍ പോലും നിഷേധിക്കപ്പെടുന്നുവെന്നാണ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ പറയുന്നത്. കോവിഡ് വ്യാപനം മൂലം കടകളെല്ലാം അടച്ചതിനെ തുടര്‍ന്ന് പാര്‍ശ്വവല്‍കൃത വിഭാഗത്തില്‍പ്പെട്ട നിരവധി പേരാണ് കറാച്ചിയിലെ റഹ്രി ഗോത്തില്‍ ഭക്ഷണത്തിനും മറ്റ് അവശ്യസാധനങ്ങള്‍ക്കുമായി ഒത്തുകൂടുന്നത്. എന്നാല്‍ റേഷന്‍ സാധനങ്ങള്‍ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കു മാത്രമേ നല്‍കുകയുള്ളൂവെന്നാണ് അധികൃതരുടെ ഭാഷ്യം.
https://www.facebook.com/Malayalivartha