കൊറോണക്ക് കാരണം 5ജി; വ്യാജ പ്രചാരണത്തെ തുടർന്ന് മൊബൈൽ ടവറുകള്‍ക്ക് തീയിട്ടു
യുകെയിൽ വ്യാജ വാർത്തയെ തുടർന്ന് അഗ്നിക്കിരയാക്കിയത് നിരവധി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകൾ. 5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം ശക്തമായതിനെ തുടർന്നാണ് ടവറുകൾ തീയിട്ടത്. എന്നാൽ ഈ നടപടിയിലേക്ക് നയിച്ച വാർത്ത വ്യാജമാണെന്നും അപകടകരമായ വിഡ്ഢിത്തമാണതെന്നും യുകെ വ്യക്തമാക്കി.
വ്യാജപ്രചാരണത്തിന്റെ അനന്തരഫലമായി ശനിയാഴ്ച യുകെയിലെ നിരവധി ടവറുകള്‍ അഗ്നിക്കിരയാക്കിയതിനെത്തുടര്‍ന്നാണിത്. ഫെയ്‌സ്ബുക്ക് യുട്വൂബ് വഴിയാണ് മൊബൈല്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നു എന്ന വ്യാജ വാര്‍ത്ത പ്രചരിച്ചത്.
5ജി ടെലികമ്മ്യൂണിക്കേഷന്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുമെന്ന വാര്‍ത്തയെ കുറിച്ച് ബ്രിട്ടീഷ കാബിനറ്റ് ഓഫീസര്‍ മിനിസ്റ്റര്‍ മൈക്കള്‍ ഗോവ് പ്രതികരിച്ചത് "അത് വെറും വിഡ്ഢിത്തമാണ്. വളരെ അപകടകരമായ വിഡ്ഢിത്തവുമാണത്" എന്നാണ്. രാജ്യത്തെ അടിയന്തിര സേവനങ്ങളെ താറുമാറാക്കുന്ന അപകടസാഹര്യത്തിനാണ് ഈ വ്യാജ വാര്‍ത്താ പ്രചാരണം വഴിവെച്ചതെന്നും ഇതിന് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നും ദേശീയ മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു.
"5ജി കഥ ശുദ്ധ അസംബന്ധമാണ്. അത്യന്തം നികൃഷ്ടവും ഗൗരവമേറിയതുമായ വ്യാജവാര്‍ത്തയാണിത്", എന്നും പോവിസ് പ്രതികരിച്ചു.
"മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കുകള്‍ ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അടിയന്തിര സര്‍വ്വീസുകളും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം പ്രവര്‍ത്തിക്കുന്നത് മൊബൈല്‍ നെറ്റ്വര്‍ക്ക് സഹായത്തോടെയാണ്". ഒരു ജനത ആവശ്യസര്‍വ്വീസുകളുടെ സഹായത്തിനായി മൊബൈല്‍ നെറ്റ് വര്‍ക്കുകളെ ആശ്രയിക്കുമ്ബോള്‍ ഇത്തരം സാമൂഹിക വിരുദ്ധ പ്രവൃത്തി ചെയ്യുന്നത് അന്യായമാണെന്നും പോവിസ് കൂട്ടിച്ചേര്‍ത്തു.
സംഭവത്തിൽ പ്രതികരണവുമായി യുകെ സർക്കാരിലെ ഡിജിറ്റൽ, കൾച്ചർ, മീഡിയ, സ്പോർട്ട് (ഡിസിഎംഎസ്) വകുപ്പ് രംഗത്തെത്തി. ‘ഓൺലൈനിൽ 5ജി–കൊറോണ ബന്ധത്തെപ്പറ്റി വ്യാജവിവരം പരക്കുന്നതായി അറിഞ്ഞു. ഇതിൽ വിശ്വാസയോഗ്യമായ ഒന്നുമില്ല’– ഡിസിഎംഎസ് ട്വിറ്ററിൽ വ്യക്തമാക്കി. കോവിഡ് രോഗത്തിന്റെ പ്രതിസന്ധിയ്ക്കിടയിൽ വീടിനകത്തു കഴിയുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും മറ്റും ആശയവിനിമയത്തിനും വാർത്തകളും വിവരങ്ങളും അറിയാനും പങ്കുവയ്ക്കാനും വലിയ ആശ്രയമാണു മൊബൈൽ ഫോണുകൾ. ടവറുകൾക്ക് ആളുകൾ കൂട്ടത്തോടെ തീയിടുമ്പോൾ മൊബൈൽ സേവനം നിലയ്ക്കുകയും കൂടുതൽ കുഴപ്പങ്ങൾക്കു കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി വ്യാജവാര്‍ത്തയെ തുടര്‍ന്ന് മൊബൈല്‍ ടവറുകള്‍ നശിപ്പിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ഇത് അവശ്യ സേവനങ്ങളെയും ബാധിച്ചിരുന്നു. ബെര്‍മിങ്ഹാം, ലിവര്‍പൂള്‍, മെല്ലിങ്, മെര്‍സിസൈഡ് എന്നിവിടങ്ങളിലെ ടവറുകളാണ് തീയിട്ടത്. പലയിടത്തും ടെലികോം ജീവനക്കാരെ ജനം അസഭ്യം പറഞ്ഞതായും റിപ്പോർട്ടുണ്ട്.
https://www.facebook.com/Malayalivartha