ലോകത്ത് മരണം ഒന്നേകാല്‍ ലക്ഷം കവിഞ്ഞു, 20 ലക്ഷത്തോളം രോഗബാധിതര്‍; സംഹാര താണ്ഡവമാടി കോവിഡ് -19 ; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്നായിരത്തിലേക്ക്
കൊവിഡ് രോഗബാധയില്‍ ആഗോളതലത്തില്‍ മരണം ഒന്നേകാല്‍ ലക്ഷം കടന്നു. ഇന്ത്യന്‍ സമയം രാത്രി 11 മണിവരെയുള്ള കണക്ക് പ്രകാരം ലോകത്ത് 125018 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലോകത്താകമാനമായി ഇന്ന് 5400 പേര്‍ക്ക് കൊവിഡ് കാരണം ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇരുപത് ലക്ഷത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മാത്രം 60000 ത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 4 ലക്ഷത്തി അറുപത്തയ്യായിരം പേര്‍ക്കാണ് രോഗം ഭേദമായത്.
ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയത് യുഎസിൽ ആണ്. 24 മണിക്കൂറിനിടെ 2,407 പേർ മരിച്ച യുഎസിൽ ആകെ മരണം 26,047 ആണ്.എന്നാൽ കോവിഡ് ഭീഷണി നേരിട്ടിരുന്ന സ്പെയിനിൽ മരണസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 499 പേരാണ് ഇവിടെ മരിച്ചത്. ആകെ 18,255 പേർക്ക് ജീവഹാനി സംഭവിച്ചു.. യുകെയിൽ ഇന്നലെ 778 പേർക്ക് ജീവൻ നഷ്ടമായി. ആകെ മരണം 12,107.
ഫ്രാന്‍സിലാകട്ടെ ഇന്ന് ഇതുവരെ 762 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രാജ്യത്തെ മൊത്തം മരണ സംഖ്യ പതിനയ്യായിരം കടന്നു. ഇന്ന് ആറായിരത്തഞ്ഞൂറോളം പേര്‍ക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചു. മൊത്തം ഒന്നരലക്ഷത്തോളം പേര്‍ക്കാണ് ഫ്രാന്‍സില്‍ രോഗബാധയേറ്റിട്ടുള്ളത്.
അതേസമയം ഇറ്റലിയിൽ ഇന്ന് 602 മരണങ്ങളാണ് 11 മണിവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 21067 ജീവനുകളാണ് കൊവിഡ് അപഹരിച്ചത്. സ്പെയിനാണ് ഇന്ന് മരണങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ മറ്റൊന്ന്. ഇവിടെ 300 ലധികമാണ് ഇന്നത്തെ മരണസംഖ്യ. ഇവിടെ മൊത്തം മരണസംഖ്യ 18056 പിന്നിട്ടിട്ടുണ്ട്. ഇന്ന് 2442 ഓളം പേര്‍ക്ക് രോഗബാധയേറ്റെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ബെല്‍ജിയമാണ് കൊവിഡ് ഭീതിയില്‍ വലിയ കെടുതികള്‍ ഏറ്റുവാങ്ങുന്ന മറ്റൊരു രാജ്യം. ഇവിടെ ഇന്ന് മാത്രം 254 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മൊത്തം മരണസംഖ്യ 4157 കടക്കുകയും ചെയ്തു. 31000 ലധികം പേര്‍ക്ക് രാജ്യത്ത് രോഗബാധയേറ്റിട്ടുണ്ട്. നെതര്‍ലാന്‍ഡ്സിലാകട്ടെ ഇന്ന് 122 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ മരണസംഖ്യ മൂവായിരത്തിനടുത്തെത്തി.
തുര്‍ക്കി, കാനഡ, സ്വീഡന്‍ എന്നിവിടങ്ങളിലും ഇന്ന് മരണസംഖ്യ നൂറ് പിന്നിട്ടു. ഇറാനിലും നൂറിനടുത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജര്‍മനിയിലാകട്ടെ 78 മരണങ്ങളാണ് ഇന്ന് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
ആഗോള തലത്തിൽ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തോട് അടുത്തു. നിലവിൽ 19,97,666 രോഗബാധിതരാണ് ഉള്ളത്. യുഎസിൽ രോഗബാധിതരുടെ എണ്ണം 6,13,886 ആയി ഉയർന്നു. സ്പെയിനിൽ 1,74,060 പേർക്ക് രോഗം ബാധിച്ചപ്പോൾ ഇറ്റലിയിൽ 1,62,488 പോരാണ് കോവിഡ് ബാധിതർ .
രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നതായി ഐസിഎംആർ മുന്നറിയിപ്പ് നൽകി. ക്രമാതീതമായി ഉയരുന്നുവെന്നാണ് ഐസിഎംആർ റിപ്പോർട്ട്. പരിശോധനകളുടെ എണ്ണം കൂട്ടാൻ വീണ്ടും ശുപാർശ നൽകിയിട്ടുണ്ട്. ചൈനയിൽ നിന്ന് ദ്രുതപരിശോധന കിറ്റുകൾ എത്തിത്തുടങ്ങി. 15 ലക്ഷം ദ്രുതപരിശോധന കിറ്റുകൾ വാങ്ങാനാണ് ചൈനയുമായി കരാർ ഉണ്ടാക്കിയിരിക്കുന്നത്.
അതേസമയം കൊവിഡിന്റെ സാമ്പിളുകൾ പരിശോധിക്കുന്നതിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ ആദ്യമായി ഇരുപതിനായിരത്തിൽ കൂടുതൽ സാമ്പിളുകൾ 24 മണിക്കൂറിനകം ടെസ്റ്റ് ചെയ്തു. 26351 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്. ഇന്ത്യയിൽ ഇതുവരെ 2,44,893 സാമ്പിളുകൾ പരിശോധിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിൽ മാത്രം 3286 പേർക്ക് രോഗം സ്ഥിരീകരിച്ചു.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്നായിരത്തിലേക്ക് കടക്കുകയാണ്. ഇപ്പോൾ 10,815 പേരാണ് കൊവിഡ് രോഗം ബാധിച്ചത്. മരണം 353 ആയി. കർണാടകത്തിൽ കൊവിഡ് മരണം പത്തായി. ഇന്നലെ മാത്രം നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്. ബെംഗളൂരുവിൽ 38 കൊവിഡ് തീവ്രബാധിത പ്രദേശങ്ങളാണ് ഉള്ളത്. ആന്ധ്ര പ്രദേശിൽ ഇന്നലെ രണ്ട് പേർ കൂടി മരിച്ചതോടെ ആകെ മരണം ഒൻപതായി. തെലങ്കാനയിൽ 18 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
മെയ് മൂന്ന് വരെ ദേശീയ ലോക്ക്ഡൗൺ നീട്ടുന്നതിൻറെ ഭാഗമായി പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ ഇന്ന് പുറത്തിറക്കി.. ഏപ്രിൽ ഇരുപതിന് ചില മേഖലകൾക്ക് ഇളവ് നൽകുന്നതടക്കമുള്ള നിർദ്ദേശങ്ങൾ ഇന്ന് കേന്ദ്രം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha