വൈറസിന്റെ രണ്ടാം വ്യാപനം ഉണ്ടായാല്‍ അത് ആദ്യത്തേതിനേക്കാള്‍ ഗുരുതരമായിരിക്കും; ഇന്ത്യ 10 ആഴ്ചയെങ്കിലും ലോക്ഡൗണ്‍ തുടരണം; മുന്നറിയിപ്പുമായി ലോകത്തിലെ ഏറ്റവും പ്രമുഖ വൈദ്യശാസ്ത്ര മാസികയായ ലാന്‍സെറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് റിച്ചാര്‍ഡ് ഹോര്‍ടണ്‍
കൊറോണ വ്യാപനത്തെ തുടർന്ന് ഇന്ത്യ വീണ്ടും നീട്ടിവച്ച ലോക് ഡൌൺ മെയ് മൂന്നിന് അവസാനിക്കാനിരിക്കെ വീണ്ടും നീട്ടിവയ്ക്കണമെന്ന് ആവശ്യമാണ് പലയിടത്തു നിന്നുമായി ഉയർന്നുകൊണ്ടിരിക്കുന്നത്. എന്നാലിതാ കോവിഡ് വ്യാപനത്തെ തടയുന്നതിനായി ഇന്ത്യയില്‍ കുറഞ്ഞതു 10 ആഴ്ചയെങ്കിലും ലോക്ഡൗണ്‍ തുടരണമെന്ന് ലോകത്തിലെ ഏറ്റവും പ്രമുഖ വൈദ്യശാസ്ത്ര മാസികയായ ലാന്‍സെറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് റിച്ചാര്‍ഡ് ഹോര്‍ടണ്‍ രംഗത്ത്. അസതോടൊപ്പം തന്നെ ധൃതി പിടിച്ച് നിയന്ത്രണങ്ങള്‍ പിന്‍വലിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് റിച്ചാര്‍ഡിന്റെ മുന്നറിയിപ്പ്. സാമ്പത്തിക സ്ഥിതി താളംതെറ്റുന്നതിനാൽ ഇന്ത്യയില്‍ വാണിജ്യപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കേണ്ടതാണ്. എന്നാല്‍തന്നെയും അതിനായി ധൃതി കൂട്ടരുതെന്നാണ് തന്റെ അഭിപ്രായമെന്നു റിച്ചാര്‍ഡ് പറഞ്ഞു. ലോക്ഡൗണ്‍ ഒഴിവാക്കുന്നതിൽ ധൃതി കൂട്ടിയാൽ വൈറസിന്റെ രണ്ടാം വ്യാപനം ഉണ്ടായേക്കാം. അത് ആദ്യത്തേതിനേക്കാള്‍ ഗുരുതരമായിരിക്കുമെന്നും അങ്ങനെയുണ്ടായാല്‍ ആദ്യം മുതല്‍ വീണ്ടും ആരംഭിക്കേണ്ടിവരുമെന്നും റിച്ചാര്‍ഡ് മുന്നറിയിപ്പ് നല്‍കി.
ഇതിനോടകം തന്നെ ലോക്ഡൗണിനു വേണ്ടി ഒരുപാട് സമയവും അധ്വാനവും ചെലവിട്ടു കഴിഞ്ഞു. അതു പാഴാക്കരുത്. കഴിയുമെങ്കില്‍ പത്താഴ്ച വരെ ലോക്ഡൗണ്‍ തുടര്‍ന്നു കൊണ്ടുപോകണം എന്നാണ് റിച്ചാര്‍ഡ് മുന്നോട്ട് വെച്ച നിര്‍ദ്ദേശം.
വൈറസ് വ്യാപനം തടയാന്‍ രാജ്യങ്ങള്‍ ശരിയായ നടപടിയാണു സ്വീകരിക്കുന്നത്. ഇന്ത്യയില്‍ ലോക്ഡൗണ്‍ വിജയകരമാണെങ്കില്‍ പത്താഴ്ചയ്ക്കുള്ളില്‍ രോഗത്തിന്റെ തോത് കുറയുന്നത് കാണുവാൻ കഴിയും. ഈ ഘട്ടം കഴിഞ്ഞാല്‍ സാധാരണ നിലയിലേക്കു മടങ്ങാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീടു സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ തുടരുന്നതും നല്ലതാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഒപ്പം വ്യക്തിശുചിത്വത്തിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതെന്നും റിച്ചാര്‍ഡ് പറഞ്ഞു.
https://www.facebook.com/Malayalivartha