ഇറാന്റെ ഉപഗ്രഹ വിക്ഷേപണത്തിനെഎതിർത്ത് ഫ്രാന്‍സ് രംഗത്ത് , സ്വതന്ത്രമായി ബഹിരാകാശ പരീക്ഷണം നടത്താന്‍ ഇറാന് അവകാശമുണ്ടെന്ന് റഷ്യ
ഇറാന് നടത്തിയ സൈനിക ഉപഗ്രഹ വിക്ഷേപണത്തിനെതിരെ ഫ്രാന്‍സ്. യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ വ്യവസ്ഥയ്‌ക്കെതിരാണ് ഇറാന്റെ നടപടിയെന്നാണ് ഫ്രാന്‍സ് പ്രതികരിച്ചിരിക്കുന്നത്. ഒപ്പം ഇറാന്‍ നടത്തുന്ന മിസൈല്‍ വികസന പ്രവര്‍ത്തങ്ങള്‍ നിര്‍ത്തി വെക്കണമെന്നും ഫ്രാന്‍സ് അറിയിച്ചു.
‘ഇറാനിയന്‍ ബാലിസ്റ്റിക് പ്രോഗ്രാം പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷയെ സംബന്ധിച്ചിടത്തോളം പ്രധാന ആശങ്കയാണ്. മേഖലയിലെ അസ്ഥിരതയ്ക്ക് ഇത് ഒരു കാരണമാവും,’ ഫ്രാന്‍സ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേ സമയം ഇറാന്‍ ബഹിരാകാശ പ്രവര്‍ത്തനങ്ങളെ റഷ്യ പിന്തുണച്ചു. സമാധാനപരമായ പദ്ധതികള്‍ക്കായി സ്വതന്ത്രമായി ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇറാന് അവകാശമുണ്ടെന്നാണ് റഷ്യന്‍ വിദേശ കാര്യപ്രതിനിധി അറിയിച്ചിരിക്കുന്നത്. ഒപ്പം ഇറാന്‍ യു.എന്‍ വ്യവസ്ഥകള്‍ ലംഘിച്ചില്ലെന്നും ഇവര്‍ പറഞ്ഞു.
ഇറാനിലെ മധ്യപീഠ ഭൂമിയിലെ മര്‍കസി മരുഭൂമിയില്‍ നിന്നുമാണ് വിക്ഷേപണം നടന്നത്. ഭൗമോപരിതലത്തില്‍ നിന്ന് 425 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തില്‍ സാറ്റ്ലൈറ്റ് എത്തിയതായി റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇറാന്റെ ആദ്യ മിലിട്ടറി ഉപഗ്രഹമാണിത്. മുമ്പ് പലതവണ ഉപഗ്രഹ പരീക്ഷണത്തില്‍ ഇറാന്‍ പരാജയപ്പെട്ടതാണ്. വിക്ഷേപണത്തെ സംബന്ധിച്ചുള്ള സാങ്കേതിക വിവരങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ച രാവിലെയാണ് രഹസ്യമായി വിക്ഷേപണം നടന്നത്. ഉപഗ്രഹവിക്ഷേപണം മിസൈലുകള്‍ നിര്‍മിക്കാനുള്ള മറയാണെന്നാണ് നേരത്തെ ഇറാന്‍ ഉപഗ്രഹ പരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ അമേരിക്ക ആരോപിച്ചത്.
അമേരിക്കയുടെ വിലക്കുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഉപഗ്രഹ വിക്ഷേപം. കൊവിഡ്-19 പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വരസ്യം ഒന്നു കൂടെ കൂടിയിരുന്നു. 80000 ത്തിലേറെ പേര്‍ക്ക് കൊവിഡ് പിടിപെട്ട സാഹചര്യത്തിലും ഇറാനുമേലുള്ള വിലക്കുകള്‍ എടുത്തുമാറ്റാത്ത അമേരിക്കയുടെ നയത്തെ മെഡിക്കല്‍ തീവ്രവാദമെന്നാണ് ഇറാന്‍ വിശേഷിപ്പിച്ചിരുന്നത്.
നേരത്തെ ഇറാന്റെ ഉപഗ്രഹ വിക്ഷേപണത്തിനെതിരെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ രംഗത്തെത്തിയിരുന്നു.സുരക്ഷാ കൗണ്‍സില്‍ വ്യവസ്ഥകള്‍ക്കനുലമായാണോ തങ്ങളുടെ മിസൈല്‍ വിക്ഷേപണം എന്ന് യു.എന്നിന് മുമ്പാകെ പോയി അന്വേഷിക്കാനുള്ള ബാധ്യത എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്,’ മൈക് പോംപിയോ പറഞ്ഞു.
ഏപ്രില്‍ 22 നാണ് ഇറാന്‍ രഹസ്യമായി ഉപഗ്രഹ വിക്ഷേപണം നടത്തിയത്. ഇറാനിലെ അര്‍ദ്ധസൈന്യമായ റെവല്യൂഷണറി ഗാര്‍ഡാണ് വിക്ഷേപണം നടത്തിയത്. നൂര്‍ എന്നു പേരിട്ട ഉപഗ്രഹമാണ് വിക്ഷേപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha