ഇന്ത്യയ്ക്കും ഭീഷണിയാകുമോ ; കൊറോണ വഴിതുറക്കുന്നത് മറ്റൊരു ‘മഹാദുരന്തരത്തിന്
കൊറോണ വൈറസ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മനുഷ്യരെയാണ് പട്ടിണിയിലാക്കിയത്. ആഗോളതലത്തിൽ തന്നെ ലോക്ഡൗണും സാമൂഹിക അകലം പാലിക്കൽ നടപടികളും പലരുടെയും ജോലിയും വരുമാനവും ഇല്ലാതാക്കി. കാർഷിക ഉൽപാദനത്തെയും വിതരണത്തെയും അത് തടസ്സപ്പെടുത്തി. ദശലക്ഷക്കണക്കിന് പേർ എങ്ങനെ ഇനി ഭക്ഷണം ലഭിക്കുമെന്ന ആശങ്കയിലും.
കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ ഒരു ചേരിപ്രദേശത്ത് സന്നദ്ധപ്രവർത്തകർ വിതരണം ചെയ്ത ഭക്ഷണം വാങ്ങാൻ വരി നിൽക്കുമ്പോൾ ഉന്തിലും തള്ളിലും രണ്ടുപേർക്ക് പരുക്കേൽക്കുകയും രണ്ടു പേർ മരിക്കുകയും ചെയ്തത് ഈ കൊറോണക്കാലത്ത് വാർത്തയായി. ഇന്ത്യയിലും ആയിരക്കണക്കിന് തൊഴിലാളികളാണ് സർക്കാരിൽ നിന്നും മറ്റു സന്നദ്ധസംഘടനകളിൽ നിന്നും ലഭിക്കുന്ന ആഹാരത്തിനായി വരിനിൽക്കുന്നത്. ആഹാരമില്ലാതെ ദുരിതാവസ്ഥയിലാണെന്നത് സഹായമനസ്കരോടു സൂചിപ്പിക്കാൻ കൊളംബിയയിലെ പല കുടുംബങ്ങളും ജനാലകളിലും ബാൽക്കണിയിലും മറ്റും ചുവന്ന വസ്ത്രങ്ങളും പതാകകളും തൂക്കിയിട്ടിരിക്കുന്നു.
നേരത്തെതന്നെ 13.5 കോടി പേർ ലോകത്ത് ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടായിരുന്നു. ഈ പട്ടികയിലേക്ക് കൊറോണ വ്യാപനവും തുടർനടപടികളും 13 കോടി പേരെ കൂടി എത്തിക്കുമെന്നാണ് കണക്കുകൾ. ഇതോടെ ഈ വർഷം അവസാനത്തോടെ 26.5 കോടി പേർ ലോകത്ത് പട്ടിണിയുടെ വക്കിലെത്തുമെന്നാണ് സൂചന. വേൾഡ് ഫുഡ് പ്രോഗ്രാമിലെ മുഖ്യ സാമ്പത്തിക വിദഗ്ധൻ ആരിഫ് ഹുസൈൻ ‘ഇത്തരം ഒരു സാഹചര്യം മുൻപ് കണ്ടിട്ടില്ല’ എന്നു പറയുന്നു.
ലോകജനത മുൻപും കനത്ത പട്ടിണി അനുഭവിച്ചിട്ടുണ്ട്. എന്നാൽ അവ ഒറ്റപ്പെട്ട ഇടങ്ങളിൽ ഒതുങ്ങി. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക മാന്ദ്യം, യുദ്ധം, രാഷ്ട്രീയ അസ്ഥിരത തുടങ്ങിയ കാരണങ്ങളാണ് ഇത്തരത്തിൽ പ്രാദേശികമേഖലകളിലെ ദാരിദ്രത്തിന് ഇടയാക്കുന്നത്. എന്നാൽ ആഗോളവ്യാപകമായി തന്നെ പട്ടിണി പടരുന്ന പ്രത്യേക സ്ഥിതിവിശേഷമാണ് കൊറോണ വൈറസുമായി ബന്ധപ്പെട്ട ഉൽപാദന, സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നതെന്നും വിദഗ്ധർ പറയുന്നു: ദശലക്ഷക്കണക്കിന് പേർക്കാണ് ലോകത്തിലാകമാനം തൊഴിൽ നഷ്ടമായത്, എണ്ണ വിലയിലെ ഇടിവ്, വിനോദസഞ്ചാര മേഖലയിലെ തകർച്ച, നാട്ടിലേക്ക് അയയ്ക്കാൻ വരുമാനമില്ലാത്ത വിദേശ തൊഴിലാളികൾ, കാലാവസ്ഥാവ്യതിയാനം, അക്രമം, മാനുഷിക ദുരന്തങ്ങൾ എന്നിവ ഇതിന് ആക്കം കൂട്ടുന്നു.
ലോക്ഡൗണിനെ തുടർന്നുള്ള നിരാശകൾക്കും വിശപ്പിനെക്കുറിച്ചുള്ള ആശങ്കകൾക്കുമിടയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ പ്രതിഷേധവും കൊള്ളയും അരങ്ങേറുന്നുവെന്ന വാർത്തകളുമുണ്ട്. ക്ലാസുകൾ അടച്ചുപൂട്ടിയതോടെ ലോകമാകമാനം 36.8 കോടി വിദ്യാർഥികൾക്കാണ് സ്കൂളിലും മറ്റും ലഭിച്ചുവന്ന പോഷകാഹാരവും ലഘുഭക്ഷണവും ഇല്ലാതായത്.
എന്നാൽ കോവിഡ് മഹാമാരി ആഗോളതലത്തിൽ ഇതുവരെ ഭക്ഷണത്തിന് കുറവോ വൻതോതിലുള്ള ദാരിദ്രത്തിനോ ഇടയാക്കിയിട്ടില്ലെന്ന് വാഷിങ്ടനിലെ ഇന്റർനാഷനൽ ഫുഡ് പോളിസി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ജോഹാൻ സ്വിന്നൻ പറയുന്നു.അതേസമയം വിളവെടുപ്പ്, ഗതാഗത തടസ്സങ്ങൾ തുടങ്ങിയവ വരും മാസങ്ങളിൽ ദരിദ്ര രാജ്യങ്ങളെ കൂടുതൽ വലയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണാവശ്യങ്ങൾക്കായി ഇറക്കുമതി ഏറെ ആശ്രയിക്കുന്ന രാജ്യങ്ങളെയാകും ഇത് വലിയ തോതിൽ ബാധിക്കുക. വികസിത രാജ്യങ്ങളിൽ ഭക്ഷ്യവിതരണം, ചില്ലറ വിൽപന തുടങ്ങിയ സംവിധാനങ്ങൾ സംഘടിതമാണെങ്കിൽ, വികസ്വര രാജ്യങ്ങളിലെ സംവിധാനങ്ങൾ മിക്കതും തൊഴിലാളി കേന്ദ്രീകൃതമാണ്. ഈ ഉത്പാദന വിതരണ ശൃംഖലകളെ കോവിഡ് പിടിച്ചുലയ്ക്കാം. – അദ്ദേഹം പറഞ്ഞു.
ഭക്ഷ്യവസ്തുക്കളുടെ വിലയിൽ കുതിച്ചുചാട്ടം ഇല്ലെങ്കിലും, ലോകമെമ്പാടുമുള്ള പാവപ്പെട്ടവരുടെ ഭക്ഷ്യസുരക്ഷ വരുനാളുകളിൽ ഗണ്യമായ തോതിൽ വഷളാകാൻ സാധ്യതയുണ്ട്. മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുൻപേ ഞെരുക്കത്തിലായിരുന്ന സുഡാൻ, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങൾക്കും, ഭക്ഷണം, മരുന്ന് തുടങ്ങിയ നിർണായക വസ്തുക്കൾക്ക് എണ്ണ വരുമാനം
ഭക്ഷ്യക്ഷാമം കലാപത്തിലേക്കും നയിക്കുമെന്ന ആശങ്കയിലാണ് പല രാജ്യങ്ങളും. കൊളംബിയയിൽ, തീരദേശ സംസ്ഥാനമായ ലാ ഗുജൈറയിലെ നിവാസികൾ ഭക്ഷണത്തിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെടുത്തുന്നതിനായി റോഡുകൾ തടയാൻ തുടങ്ങി. ദക്ഷിണാഫ്രിക്കയിൽ, പ്രക്ഷോഭകർ ഭക്ഷണത്തിനായി കടകളിലേക്ക് അതിക്രമിച്ച് കയറുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങളുടെ ഫലങ്ങൾ വരുംദിനങ്ങളിൽ ആഗോളതലത്തിൽ ഏറെ കഷ്ടതകൾക്ക് കാരണമായേക്കുമെന്നതാണ് ഇവ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha