നരകജീവിതത്തിലേക്ക് ഈ കൊലയാളി വൈറസും; യുദ്ധവും രോഗങ്ങളും പട്ടിണിയും തകര്‍ത്ത രാജ്യത്തിനുമേല്‍ കോവിഡ് തീര്‍ക്കുന്ന വറുതിയും; ആഭ്യന്തര യുദ്ധത്താല്‍ പൊറുതിമുട്ടിയ യെമനില്‍ കോവിഡ്
നരകജീവിതത്തിലേക്ക് ഈ കൊലയാളി വൈറസും. വരുന്നത് 100 വര്‍ഷത്തിനിടയിലെ മഹാവിപത്ത്. അതെ ഇങ്ങനെ മാത്രമേ യെമന് കോവിഡിനെ വിശേഷിപ്പിക്കാനാകൂ. യുദ്ധവും രോഗങ്ങളും പട്ടിണിയും തകര്‍ത്ത രാജ്യത്തിനുമേല്‍ കോവിഡ് തീര്‍ക്കുന്ന വറുതിയും. ആഭ്യന്തര യുദ്ധത്താല്‍ പൊറുതിമുട്ടിയ യെമനില്‍ ഈ വിപത്തിനെ മറികടക്കാന്‍ വലിയ ശ്രമങ്ങളാണ് നടത്തുന്നത്. യെമനിലെ ഹൂതി വിമതര്‍ക്കെതിരെ പോരാടുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന രണ്ടാഴ്ചത്തേയ്ക്കു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലാബില്‍ പരിശോധിച്ച സാംപിളില്‍ നേരത്തെ ഒരാള്‍ക്കു കോവിഡ് തെളിഞ്ഞത്.
യെമനില്‍ കൊറോണ വൈറസ് പടര്‍ന്നാല്‍ മഹാവിപത്താണു കാത്തിരിക്കുന്നതെന്ന് യുഎന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യുദ്ധത്തെത്തുടര്‍ന്ന് താറുമാറായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളാണ് യെമനിലുള്ളത്. രാജ്യത്തെ പാതിയോളം ജനങ്ങളുടെയും ആരോഗ്യം ഇപ്പോള്‍ത്തന്നെ അതീവ ദുര്‍ബലാവസ്ഥയിലാണ്.കുട്ടികള്‍ക്ക് പോഷകാഹാരക്കുറവിന്റെ പ്രശ്‌നമുണ്ട്. ആശുപത്രികളില്‍ ആവശ്യത്തിനു സൗകര്യങ്ങളോ മരുന്നോ ഇല്ല. വൈറസ് പടര്‍ന്നാല്‍, ഇക്കഴിഞ്ഞ 100 വര്‍ഷത്തിനിടെ യെമനെ ബാധിച്ച ഏറ്റവും വലിയ ദുരന്തമായിരിക്കും അത്.
ലോകാരോഗ്യ സംഘടനയുടെ സഹായം മാത്രമാണ് ഇവര്‍ക്ക് ആശ്വാസം. യെമനിലെ പകുതിയോളം ആശുപത്രികള്‍ മാത്രമേ പ്രവര്‍ത്തനക്ഷമമായുള്ളൂ. 1.8 കോടിയോളം ജനങ്ങള്‍ക്ക് വൃത്തിയുള്ള പരിസരമോ വെള്ളമോ ശൗചാലയങ്ങളോ ഇല്ലെന്നും ഇന്റര്‍നാഷനല്‍ റെസ്‌ക്യൂ കമ്മിറ്റി പറയുന്നു. കോളറയും ഡെങ്കുവും മലേറിയയും സര്‍വസാധാരണമാണ്. 2.83 കോടിയാണ് യെമന്റെ ജനസംഖ്യ. ഇതില്‍ 2.4 കോടി പേര്‍, അതായത് 80% വരുന്ന യെമന്‍ നിവാസികളും വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്താലാണു ജീവിക്കുന്നത്. എന്നാല്‍ ശേഷിക്കുന്ന ലക്ഷക്കണക്കിനു പേര്‍ പട്ടിണിയിലും രോഗങ്ങളുടെ പിടിയിലുമാണ്. ഹൂതികള്‍ ഇപ്പോഴും യെമനില്‍ വെടിനിര്‍ത്തലിനു തയാറായിട്ടില്ല. അഞ്ചു വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ ഇതുവരെ ഒരു ലക്ഷത്തിലേറെ പേരാണു മരിച്ചത്. രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളും കുപ്രസിദ്ധം. രാജ്യാന്തര അംഗീകാരത്തോടെ യെമനില്‍ അധികാരത്തിലെത്തിയ സര്‍ക്കാരിനെ 2014 അവസാനം ഹൂതി വിമതര്‍ അട്ടിമറിച്ചതോടെയാണ് മേഖലയില്‍ സംഘര്‍ഷങ്ങളുടെ തുടക്കം. പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദിയെ ഉള്‍പ്പെടെ വിമതര്‍ ആദ്യം വീട്ടുതടങ്കലിലാക്കി. പിന്നീട് വിട്ടയച്ചപ്പോള്‍ അദ്ദേഹം സൗദിയില്‍ രാഷ്ട്രീയാഭയം തേടി. മാസങ്ങള്‍ക്കകം അബ്ദുറബിനെ തിരികെ അധികാരത്തിലേറ്റാന്‍ സൗദി സഹായിച്ചു. അന്നു മുതല്‍ സൗദി സഖ്യസേനയും ഹൂതികളും പോരാട്ടം തുടരുകയാണ്. ഇപ്പോഴും തലസ്ഥാനമായ സനാ ഉള്‍പ്പെടെ പ്രധാനപ്പെട്ട നഗരകേന്ദ്രങ്ങളെല്ലാം ഹൂതികളുടെ കയ്യിലാണ്.
പ്രതിമാസം 1.2 കോടി യെമന്‍ നിവാസികള്‍ക്കാണ് ഡബ്ല്യുഎഫ്പി ഭക്ഷണമെത്തിച്ചിരുന്നത്. ഇതിലേറെയും ഹൂതി മേഖലകളിലുള്ളവരാണ്. പല രാജ്യാന്തര സേവനങ്ങളും കൃത്യമായി ലഭിക്കുന്നില്ലെന്നു ഹൂതികള്‍ പരാതിയും നല്‍കിയിരുന്നു. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ കാരണം ഹൂതികള്‍തന്നെയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് കഴിഞ്ഞ ദിവസം തിരിച്ചടിക്കുകയും ചെയ്തിരുന്നു. എന്തായാലും ഇപ്പോഴത്തെ നരകയാതനക്കിടയില്‍ കൂടുതല്‍ ദുരന്തങ്ങള്‍ വരുത്തരുതേ എന്നാണ് ഇവരുടെ പ്രാര്‍ഥന.
https://www.facebook.com/Malayalivartha