കേരളത്തില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ കൊണ്ടു പോകാന്‍ കേന്ദ്രത്തോട് അനുമതി തേടി ഗള്‍ഫ് രാജ്യങ്ങള്‍; കൊറോണവൈറസ് മഹാമാരി വ്യാപിച്ച പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണിത്; കൊറോണ പ്രവർത്തനങ്ങളിൽ കേരളത്തിന് ലോക രാജ്യങ്ങളുടെ കയ്യടി
ഗൾഫ് രാജ്യങ്ങളിൽ കൊറോണ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. അതിനിടെ കേരളത്തില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ കൊണ്ടു പോകാന്‍ അനുമതി തേടിയിരിക്കുകയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍. കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്ത നൂറിലധികം നഴ്‌സുമാരെ കൊണ്ടുപോകുന്നതിന് അനുമതി തേടി ബഹ്‌റൈന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. കൊറോണവൈറസ് മഹാമാരി വ്യാപിച്ച പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണിത്. കോവിഡ് നിയന്ത്രണത്തിനായി കേരളം നടത്തിയ പ്രവർത്തങ്ങൾ ആഗോളതലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ലോകം മുഴുവനും ഉറ്റുനോക്കികൊണ്ടിരിക്കുന്ന പ്രവർത്തനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെയും നേതൃത്വത്തിൽ കേരളം കാഴ്ചവെക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരെ കൊണ്ടു പോകാന്‍ അനുമതി തേടി ഗൾഫ് രാജ്യങ്ങൾ കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.
അവധിക്ക് നാട്ടിലെത്തിയ ഡോക്ടര്‍മാരേയും മറ്റു ആരോഗ്യപ്രവര്‍ത്തകരേയും തിരിച്ചുക്കൊണ്ടുപോകാന്‍ സൗദി അറേബ്യയും അനുമതി തേടിയിട്ടുണ്ട്. ഇവരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. ആരോഗ്യപ്രവര്‍ത്തകരെ കൊണ്ടുപോകുന്നതിന് കൊച്ചിയില്‍ പ്രത്യേക വിമാനമിറക്കാനാണ് സൗദിയും ബഹ്‌റൈനും അനുമതി തേടിയിരിക്കുന്നത്.
അതേ സമയം കൊറോണവൈറസ് മഹാമാരിയെ നേരിടുന്നതിന് ഇന്ത്യയില്‍ നിന്ന് ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും വേണമെന്ന യുഎഇയുടേയും കുവൈത്തിന്റേയും ആവശ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയെന്ന റിപ്പോർട്ടുകളും ഉണ്ട്. .
കുവൈത്ത് ആവശ്യപ്പെട്ടതനുസരിച്ച് 15 സൈനിക ഡോക്ടര്‍മാരടങ്ങിയ സംഘത്തെ ഇന്ത്യ കുവൈത്തിലേക്കയച്ചിരുന്നു. ഈ സംഘം തിങ്കളാഴ്ച ഇന്ത്യയില്‍ മടങ്ങിയെത്തി. എന്നാലിപ്പോള്‍ കൂടുതല്‍ സഹായം വേണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് കുവൈത്ത് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടുടേയും സേവനം ആവശ്യമുണ്ടെന്ന് യുഎഇ സര്‍ക്കാരും കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനോട് ആഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സൗദി അറേബ്യയും ബഹ്‌റൈനുമടക്കമുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും കുവൈത്തിന്റേയും യുഎഇയുടേയും കാര്യത്തിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുള്ളത് എന്നാണ് അറിയാൻ കഴിയുന്നത്. .
വിരമിച്ച സൈനിക ഡോക്ടര്‍മാരേയും നഴ്‌സുമാരേയും മറ്റു ആരോഗ്യപ്രവര്‍ത്തരേയും യുഎഇലേക്കും കുവൈത്തിലേക്കും അയക്കാനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
കുവൈത്തിലേക്കും യുഎഇലേക്കും മെഡിക്കല്‍ സംഘത്തെ വിന്യസിക്കുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയവും സൈനികവൃത്തങ്ങളും ചര്‍ച്ച നടത്തിവരികയാണ്. രാജ്യത്തും അടിയന്തര സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരെ ഇവിടങ്ങളിലേക്കയക്കുന്നത് നമ്മുടെ രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ പ്രയാസത്തിലാക്കും എന്നും അഭിപ്രായമുണ്ട്. . ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലന ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ ഗള്‍ഫ് രാജ്യങ്ങളുടെ അടിയന്തിര ആവശ്യങ്ങള്‍ പരിഹരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
അവധിക്കെത്തിയ ഡോക്ടര്‍മാരേയും മറ്റും തിരിച്ചു കൊണ്ടുപോകാനുള്ള അനുമതി യുഎഇയും കഴിഞ്ഞ ദിവസം തേടിയിരുന്നു. ഇവരെ കൊണ്ടുപോകുന്നതിന് കേന്ദ്ര സര്‍ക്കാരിന് തടസ്സമില്ലെന്നാണ് സൂചന.ഇന്ത്യയുടെ സഹായം തേടിയ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ കോമ്‌റോസ്, മൗറീഷ്യസ് എന്നിവിടങ്ങളിലേക്ക് സൈന്യത്തിന്റെ ദ്രുത പ്രതികരണ ടീമുകളെ അയക്കാനും തീരുമാനമായിട്ടുണ്ട്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ഈ വേളയില്‍ വിദേശരാജ്യത്തേക്കുള്ള റിക്രൂട്ട്‌മെന്റ് സാധ്യത കുറവാണ്. ആദ്യം ഇന്ത്യയിലെ ആവശ്യം പരിഹരിച്ച ശേഷമേ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂ എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു
https://www.facebook.com/Malayalivartha