വുഹാന്‍ ആശുപത്രിയിലെ അന്തരീക്ഷത്തില്‍ വൈറസ് സാന്നിധ്യം; വായുവിലൂടെ പകരുമോ എന്ന് ആശങ്ക
ലോകരാജ്യങ്ങള്‍ കോവിഡ് പ്രതിരോധത്തില്‍ മുഴുകുമ്പോള്‍ നമ്മെയൊക്കെ ഏറെ ആശങ്കപ്പെടുത്തിയ ഒരു ചോദ്യമുണ്ട്. ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസ് വായുവില്‍ കൂടി പകരുമോ? എന്നതാണ് അത്.ഏറെ ആശങ്കയും പരിഭ്രമവും പകരുന്ന ചോദ്യം. ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം ഇതുവരെയും ലഭിച്ചിരുന്നില്ല. എന്നാൽ വൈറസ് വായുവില്‍ കൂടിയും പകരാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്നു പുറത്തുവരുന്നത്. വുഹാനില്‍ കോവിഡ് രോഗികളെ ചികിത്സിച്ച രണ്ട് ആശുപത്രികളിലെ അന്തരീക്ഷവായുവില്‍നിന്നു ശേഖരിച്ച ദ്രവകണികയില്‍ (ഡ്രോപ്‌ലെറ്റ്) കൊറോണ വൈറസിന്റെ ജനിതകഘടന തിരിച്ചറിഞ്ഞതായി ചൈനീസ് ഗവേഷകര്‍ വെളിപ്പെടുത്തി.
ഒരു ഇഞ്ചിന്റെ ആയിരത്തിലൊന്നു മാത്രം വലുപ്പമുള്ള ദ്രവകണികകളാണ് ഗവേഷകര്‍ ശേഖരിച്ച് പരിശോധന നടത്തിയത്. മുമ്പ് ലാബുകളില്‍ പരീക്ഷണം നടത്തി ഇക്കാര്യം തെളിയിച്ചിരുന്നുവെങ്കിലും ആദ്യമായാണ് ആശുപത്രികളിലെ അന്തരീക്ഷവായുവില്‍നിന്നു ദ്രവകണികകള്‍ ശേഖരിച്ചു പഠനം നടത്തുന്നത്. ‘നേച്ചര്‍’ എന്ന ശാസ്ത്ര മാസികയില്‍ തിങ്കളാഴ്ച ഇവരുടെ പഠനം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം ദ്രവകണികകള്‍ വായുവില്‍ കുറഞ്ഞതു രണ്ടു മണിക്കൂര്‍ വരെ തങ്ങിനില്‍ക്കുമെന്നും പഠനത്തില്‍ പങ്കെടുത്ത പ്രഫ. ലിന്‍സെ മാര്‍ വ്യക്തമാക്കി. വൈറസ് വായുവില്‍ കൂടി പകരാന്‍ സാധ്യതയുണ്ടെന്നതിന്റെ സാധ്യതയാണ് ഇതു വ്യക്തമാക്കുന്നതെന്നും ലിന്‍സെ പറഞ്ഞു.
ഇവര്‍ ശേഖരിച്ച സാംപിളുകളിലെ വൈറസ് മറ്റുള്ളവരിലേക്കു പടരാന്‍ സാധ്യതയുള്ളതാണോ എന്നു ഇവർ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ശ്വാസോച്ഛ്വാസത്തിലൂടെ പുറത്തുവരുന്ന ചെറിയ ദ്രവകണികകള്‍ വായുവില്‍ തങ്ങിനിന്ന് മറ്റുള്ളവര്‍ ശ്വാസമെടുക്കുമ്പോള്‍ ഉള്ളില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഏറോസോള്‍ എന്ന ചെറുദ്രവകണികയിലൂടെ വൈറസ് വ്യാപനത്തിനുള്ള സാധ്യതയിലേക്കാണു പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്നാണ് പ്രഫ. ലിന്‍സെ മാറിന്റെയും സഹഗവേഷകരുടെയും അഭിപ്രായം. സംസാരിക്കുമ്പോഴും മറ്റും പുറത്തുവരുന്ന ഏറോസോള്‍ വഴി വൈറസ് പടരാന്‍ സാധ്യതയുണ്ടെന്നു വുഹാന്‍ യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റായ കെ ലാനും കുറച്ചു നാളുകൾക്കു മുമ്പു ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ലോകാരോഗ്യ സംഘടന ഇതുവരെ ഈ സാധ്യത തള്ളിക്കളയുകയാണു ചെയ്തത്. രോഗികളില്‍നിന്നുള്ള വലിയ ദ്രവകണികകളിലൂടെയാണ് വൈറസ് പടരുന്നതെന്നും അതു വായുവില്‍ അധികസമയം നിലനില്‍ക്കില്ലെന്നുമാണു ലോകാരോഗ്യ സംഘടന പറയുന്നത്.
കോവിഡ്-19 ബാധിച്ച രോഗി തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ പുറത്തേക്ക് തെറിക്കുന്ന ഈർപ്പ കണികളിലൂടെ (Droplets) യാണ് രോഗാണു പടരുന്നത്. ഈ ഈർപ്പ കണികകൾക്ക് വൈറസിനെ അപേക്ഷിച്ച് ഭാരം വളരെ കൂടുതലാണ്. അതിനാൽ വൈറസിനെ വഹിക്കുന്ന ഡ്രോപ് ലെറ്റ്സ് വേഗം തന്നെ താഴേക്ക് പതിക്കും. ഈ കണികകൾ പറ്റിപ്പിടിച്ച വസ്തുക്കളിൽ സ്പർശിക്കുന്ന അവർ അതേ കൈ കൊണ്ട് കണ്ണ് മൂക്ക് വായ എന്നിവിടങ്ങളിൽ സ്പർശിച്ചാൽ രോഗം പകരും. അതിനാലാണ് ഇടയ്ക്കിടെ കൈ കഴുകാനും എപ്പോഴും സ്പർശിക്കുന്ന വസ്തു ഭാഗങ്ങൾ അണുവിമുക്തമാക്കാനും നിർദേശിക്കുന്നത്.വായുവില്‍ കാണപ്പെടുന്ന ചെറുദ്രവകണികകളില്‍ വൈറസ് ആര്‍എന്‍യുടെ സാന്നിധ്യം കാണുന്നത് അതു പകരുമെന്നതിന്റെ സൂചനയല്ലെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. വൈറസ് ഉള്‍ക്കൊള്ളുന്ന ദ്രവകണങ്ങള്‍ പറ്റിപ്പിടിച്ച പ്രതലത്തില്‍ തൊടുന്നതില്‍നിന്നാണു രോഗം പടരുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
കോവിഡ് രോഗി ഉള്ള ആശുപത്രിയുടെ അന്തരീക്ഷം രോഗാണു അടങ്ങിയ ഈർപ്പ കണ്ണികളാൽ നിറഞ്ഞതാവും. അക്കാരണത്താൽ വായുവിലൂടെ പകരുന്ന രോഗത്തിനെന്നപോലെയുള്ള മുൻകരുതലുകൾ ആരോഗ്യപ്രവർത്തകർ സ്വീകരിക്കണം എന്നായിരുന്നു ലോകാരോഗ്യസംഘടനയുടെ നിർദ്ദേശം
ചൈനയില്‍ 75,000 രോഗികളെ പരിശോധിച്ചതില്‍നിന്ന് വായുവില്‍ കൂടി വൈറസ് പടരുമെന്നതിന്റെ യാതൊരു തെളിവും ലഭിച്ചില്ലെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞിരുന്നു.
വുഹാനിലെ ആശുപത്രിയില്‍നിന്നു ശേഖരിച്ച ദ്രവകണികകളില്‍ കൊറോണ വൈറസ് ആര്‍എന്‍എയുടെ സാന്നിധ്യം കണ്ടുവെങ്കിലും അത് പടരുന്നതാണോ എന്നു പഠനത്തില്‍ വ്യക്തമായിട്ടില്ല. അപകടകരമല്ലാത്ത ഭാഗങ്ങളാണോ ദ്രവകണികകളില്‍ കണ്ടെത്തിയതെന്നും അറിയില്ല.
വുഹാനില്‍ നടത്തിയ പഠനത്തില്‍ പൊതുസ്ഥലങ്ങളില്‍ ഇതുവരെ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. പാര്‍പ്പിടസമുച്ചയങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍നിന്നു ശേഖരിച്ച വായുവിന്റെ സാംപിളുകളിലും വൈറസ് സാന്നിധ്യമുള്ള ദ്രവകണങ്ങള്‍ കണ്ടെത്താനായില്ല. ഒരു ആശുപത്രിയുടെ പുറത്തും മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിന്റെ ഉള്ളിലും ചെറിയ തോതില്‍ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നതെന്നും പ്രഫ. മാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha