വൈറസ് വുഹാനിൽനിന്ന്’;തെളിവുകണ്ടെത്താൻ ചാര സംഘടനയ്ക്ക് മേൽ സമ്മർദം ശക്തം; സിഐഎ അന്വേഷണം ഇങ്ങനെ.

കൊറോണ വൈറസിന്റെ ഉത്ഭവം തേടി അലയുകയാണ് ലോകം.അതിനെ ചുറ്റി വരുന്ന അഭ്യൂഹങ്ങളും കുറവല്ല. കൊറോണ വൈറസ് ചൈനയിലെ വുഹാനിലുള്ള സർക്കാരിന്റെ വൈറോളജി ലബോറട്ടറിയിൽനിന്നു പുറത്തുവന്നതാണെന്നതിന് തെളിവു കണ്ടെത്താൻ യുഎസ് ചാരസംഘടനയുമേൽ വലിയ സമ്മർദ്ദം ഉണ്ടെന്ന് റിപോർട്ടുകൾ.. മഹാമാരിക്കു പിന്നിൽ ചൈനയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരന്തരം ആരോപിക്കുന്നുണ്ട്. ഈ വാദത്തിന് പിൻബലം നൽകാന്‍ തെളിവു കണ്ടെത്താനാണ് ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നതെന്ന് യുഎസ് മാധ്യമമായ വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
സമ്മർദ്ദം അതിശക്തമാകുമ്പോൾ വൈറസിനെക്കുറിച്ചു കണ്ടെത്തുന്ന വസ്തുതകൾ തെറ്റാനുള്ള സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ രംഗത്തെ വിദഗ്ധർ ആശങ്കപ്പെടുന്നു. വൈറസിനെ ചൈനയ്ക്കെതിരെയുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനാണ് യുഎസ്‍ ശ്രമിക്കുന്നത്. ലോകമെങ്ങും 30 ലക്ഷത്തിലധികം പേരെയാണ് വൈറസ് ബാധിച്ചിട്ടുള്ളത് . അതിനാൽ, തെളിവു കണ്ടെത്തിയാൽ ചൈനയെ ഒറ്റപ്പെടുത്താൻ ലോക രാജ്യങ്ങളിൽനിന്നുള്ള പിന്തുണയും ലഭിക്കുമെന്ന് യുഎൻ കണക്കുകൂട്ടുന്നു.
അതേസമയം, അങ്ങനെയൊരു തെളിവു കണ്ടെത്താനാകുമോയെന്ന കാര്യത്തിൽ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഇപ്പോഴും സംശയമുണ്ട്. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കു പടർന്ന എച്ച്ഐവി, എബോള, സാർസ് രോഗങ്ങളുടേതിന് സമാനമാണ് കൊറോണയുടെ ജനിതകഘടന, ലബോറട്ടറികളിൽനിന്ന് വികസിപ്പിച്ചെടുത്തതല്ല എന്നാണ് വൈറസിനെപ്പറ്റി പഠിച്ചതിൽനിന്നു മനസ്സിലാകുന്നത്.
എങ്കിലും ട്രംപും സംഘവും കോൺഗ്രസിലെ റിപ്പബ്ലിക് നേതാക്കൻമാരും മഹാമാരിക്കുപിന്നിൽ ചൈനയാണെന്ന ആരോപണമാണ് ഉയർത്തുന്നത്. യുഎസിലെ കൊറോണ ബാധ നിയന്ത്രിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്ന വിമർശനത്തെ പ്രതിരോധിക്കാൻ ചൈനയുടെമേൽ പഴിചാരുകയാണ് ഇപ്പോൾ ഇവർ ചെയ്യുന്നതും.. മുൻ സിഐഎ ഡയറക്ടറും സ്റ്റേറ്റ് സെക്രട്ടറിയുമായ മൈക്ക് പോംപെയോ ആണ്ചൈനയ്ക്ക് എതിരായ തെളിവു കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുന്നിൽനിൽക്കുന്നത്
ദേശീയ സുരക്ഷാ ഡപ്യൂട്ടി ഉപദേഷ്ടാവ് മാത്യു പൊട്ടിങ്ങറും രഹസ്യാന്വേഷണ ഏജൻസികൾക്കുമേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ചൈനയിൽ മാധ്യമപ്രവർത്തകനായിരിക്കെ സാർസ് രോഗം പൊട്ടിപ്പുറപ്പെട്ടത് പൊട്ടിങ്ങർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന വിവരം സിഐഎ പങ്കുവച്ചപ്പോൾ, വിനാശകാരിയായ ആയുധങ്ങളുടെ ട്രാക്കിങ് നടത്തുന്ന ദേശീയ സുരക്ഷാ കൗൺസിലിന്റെ തലവൻ ആന്തണി റുഗ്ഗിയെറോ ഒരു വിഡിയോ കോൺഫറൻസിൽ പൊട്ടിത്തെറിച്ചെന്നും വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ചൈനീസ് സർക്കാരാണ് വൈറസ് വ്യാപനത്തിനു പിന്നിലെന്നതിന് ശക്തമായ തെളിവുകൾ സിഐഎയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ചൈനീസ് സർക്കാർ ഇതു തള്ളിക്കളഞ്ഞിട്ടുമുണ്ട്. ഈ ആരോപണങ്ങൾക്കുപിന്നിൽ അമേരിക്കൻ സൈന്യമാണെന്നും ചൈന പറയുന്നു. അതേസമയം, ചൈനയാണെന്ന റിപ്പോർട്ട് വന്നാൽ ആ രാജ്യവുമായുള്ള ബന്ധത്തെ അതു ബാധിക്കുമെന്നും ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
അതേസമയം, പോംപെയോയുടെ ഇടപെടലിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയാൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വിസമ്മതിച്ചു. വൈറ്റ് ഹൗസ് വക്താവും ദേശീയ സുരക്ഷാ കൗൺസിലും പ്രതികരിക്കാൻ വിസമ്മതിച്ചു. എന്നാൽ, വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച തിയറി രഹസ്യാന്വേഷണ വിഭാഗം അംഗീകരിച്ചില്ലെന്ന കാര്യം ദേശീയ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടറുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ സമ്മതിച്ചു. കാര്യങ്ങൾ വിശദമായി അന്വേഷിക്കുകയാണെന്നാണ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























