കൂട്ടശവക്കുഴിയില്‍ കണ്ടെത്തിയത് 25 ഓളം മനുഷ്യരുടെ മൃതദേഹാവശിഷ്ടങ്ങള്‍; ദുരൂഹത ഏറുന്നു
കൂട്ടശവക്കുഴിയില്‍ കണ്ടെത്തിയത് 25 ഓളം മനുഷ്യരുടെ മൃതദേഹാവശിഷ്ടങ്ങള്‍. സംഭവം അങ്ങ് മെക്സിക്കോയില്‍ പടിഞ്ഞാറന്‍ സംസ്ഥാനമായ ഹാലിസ്കോയിലെ ഗ്വാഡലഹാരയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗ്വാഡലഹാരയിലെ എല്‍ സാള്‍ട്ടോ പട്ടണത്തിലെ ഉപയോഗശൂന്യമായ ഫാമില്‍ അജ്ഞാത ശവക്കുഴി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ 25 മനുഷ്യരുടെ മൃതദേഹാവശിഷ്ടങ്ങളും അഞ്ചു ബാഗുകളും കണ്ടെത്തുകയായിരുന്നു.
ബാഗുകള്‍ക്കുള്ളിലും അസ്ഥികള്‍ കണ്ടെത്തി. വളര്‍ത്തുനായകള്‍ ഇവിടെ നിന്നും മനുഷ്യ അസ്ഥികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സമീപവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി കൊണ്ടുപോയി. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതേവരെ ഹാലിസ്കോയില്‍ രഹസ്യമായി മറവ് ചെയ്ത 115 അജ്ഞാത മൃതശരീരങ്ങളാണ് കണ്ടെത്തിയത്. ഇവയില്‍ ഭൂരിഭാഗവും മെക്സിക്കോയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഗ്വാഡലഹാരയെ ചുറ്റിപ്പറ്റിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രദേശത്ത് മയക്കുമരുന്നു മാഫിയ സംഘങ്ങളുടെ നേതൃത്വത്തിലുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിവരികയാണ്.
നവംബർ 4, 2019 ന് മെക്സിക്കോ-അരിസോണ അതിർത്തിയിൽ ഒൻപതു പേരെ ലഹരിമരുന്നു മാഫിയ വെടിവച്ചുകൊന്നതാണ് ഇതിനു മുൻപ് ലോകത്തെ നടുക്കിയ സംഭവം. സംഭവത്തിനു പിന്നാലെ മെക്സിക്കോയിൽ അരങ്ങുവാഴുന്ന മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുഎസ്–മെക്സിക്കോ ഇരട്ടപൗരത്വമുള്ള മൂന്ന് സ്ത്രീകളും ആറ് കുട്ടികളുമാണ് അന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആറു കുട്ടികൾ അടുത്തുള്ള വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. എട്ടുമാസം മാത്രം പ്രായമായ ഇരട്ടക്കുട്ടികളും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
സൊനാറായിൽ താമസിച്ചിരുന്ന മോർമൺ കമ്യൂണിറ്റിയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ മൂന്ന് എസ്‌യുവികളിലായി യാത്ര തിരിച്ച കുടുംബമാണ് അപകടത്തിൽപെട്ടത്. സംഭവത്തിനു പിന്നിൽ സിനലോവ കാർട്ടലാണെന്നു ആരോപണം ഉയർന്നിരുന്നു. ലഹരിമരുന്നു മാഫിയകളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കുന്നത് പരിഗണിക്കുമെന്നും ഐഎസ് ഭീകരരേക്കാൾ വിനാശികാരികളാണ് മെക്സിക്കോയിലെ ലഹരിക്കടത്ത് മാഫിയയെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സംഭവത്തിനു പിന്നാലെ പ്രതികരിച്ചത് രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ലഹരിമരുന്നു മാഫിയകൾ ഐഎസിനെക്കാൾ അപകടകാരികളാണെന്ന യുഎസ് ഭരണകൂടത്തിന്റെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടന പുറത്തു വിട്ട കണക്കുകൾ പറയുന്നത്. 2014 ൽ 9000 പൗരൻമാരെയാണ് ഐഎസ് ഇറാഖിൽ മാത്രം കൊന്നുതള്ളിയത്. 17,386 പേർക്ക് ഗുരുതരമായി പരുക്കേറ്റു. സിറിയയിലും ആയിരക്കണക്കിനാളുകളെ ഐഎസ് ഭീകരർ കൊലപ്പെടുത്തി. എന്നാൽ 2013ൽ മാത്രം മെക്സിക്കോയിലെ മയക്കുമരുന്നു മാഫിയ കൊന്നുതള്ളിയത് 16,000ത്തോളം നിരപരാധികളെയാണ് യുഎൻ പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
2006 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ 60,000 പേരാണ് ലഹരിമാഫിയകളുടെ കുടിപ്പകയിൽ ജീവിതം ഹോമിക്കപ്പെട്ടത്. ഒരോ അരമണിക്കൂറിലും മെക്സിക്കോയിൽ ഒരാൾ വീതം കൊല്ലപ്പെടുന്നുവെന്നു മെക്സിക്കൻ ഭരണകൂടം തന്നെ സാക്ഷ്യപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയും എതിർക്കുന്നവരെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്നും കഴുത്തറത്തു തലകീഴായി കെട്ടിത്തൂക്കിയും ആളുകളിൽ ഭീതിപടർത്തുന്ന ഐഎസ് ഭീകരരുടെ മറ്റൊരു പതിപ്പാണ് മെക്സിക്കോയിലെ ലഹരിക്കടത്തു മാഫിയയെന്നും യുഎസ് ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha