ചൈന, വൈറസ് ലോകം മുഴുവനെത്തിച്ചെന്ന വിമര്‍ശനവുമായി ഇന്ത്യയും..ചൈന ഒറ്റപ്പെടുന്നു
കൊവിഡ്-19 മഹാമാരി ലോകത്തിന്റെ ഗതിയാകെ മാറ്റി മറച്ചിരിക്കുന്നു. 44 ലക്ഷത്തിലേറെ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു ...മൂന്നു ലക്ഷത്തിലേറെ പേർ മരിച്ചു ...വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലാണെങ്കിലും യൂറോപ്പിലും അമേരിക്കയിലുമാണ് ഏറ്റവുമധികം നാശം വിതച്ചത്. എന്നാല്‍ ഇതുവരെയും കൊറോണ വൈറസിന്‍റെ ഉറവിടം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ചൈന കൃത്യമായ ഉത്തരം തന്നിട്ടില്ല.
വുഹാനിലെ മാംസ മാര്‍ക്കറ്റില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് ചൈന പറയുന്നത് ..വുഹാനിലെ വൈറോളജി ലാബില്‍ നിന്ന് ചോര്‍ന്നതാണ് വൈറസെന്ന ആരോപണം അമേരിക്ക ഉന്നയിക്കുന്നുണ്ട് ..ഇതിനെ ഖണ്ഡിക്കുന്നതിനു ചൈനക്ക് കഴിഞ്ഞിട്ടില്ല. അതേസമയം കൊറോണ വൈറസ് സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെക്കാന്‍ ലോകാരോഗ്യ സംഘടനയോട് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് തന്നെ ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകൾ പുറത്തുവന്നിട്ടുമുണ്ട്. പകര്‍ച്ചവ്യാധിയെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നത് വൈകിപ്പിക്കാന്‍ ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറലിനോട് ഷി ജിന്‍പിങ് നേരിട്ട് ആവശ്യപ്പെട്ടതായാണ് ജര്‍മന്‍ മാധ്യമമായ ഡെര്‍ സ്‍പീഗൽ റിപ്പോര്‍ട്ട് ചെയ്തത് .
2019 ഡിസംബര്‍ അവസാനം മധ്യചൈനയിലെ വുഹാനില്‍ പ്രത്യേക തരം ന്യൂമോണിയ ബാധയുണ്ടെന്നു റിപ്പോർട്ടുകൾ വരാൻ തുടങ്ങി. നൂറുകണക്കിനാളുകളെ കൊന്നൊടുക്കിയ സാര്‍സിന് കാരണമായ വൈറസിന് സമാനമായ വൈറസാണ് രോഗകാരണമെന്ന് വുഹാനിലെ ചില ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയാണ് ചൈനീസ് അധികൃതര്‍ ചെയ്‍തത്. ആളുകൾ മരിക്കാൻ തുടങ്ങുകയും പുതിയ കൊറോണ വൈറസ് ആണ് രോഗ കാരണമെന്നു മനസ്സിലാകുകയും ചെയ്തു എങ്കിലും പ്രതിരോധ നടപടികള്‍ ശക്തമാക്കിയില്ല. വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്നത് പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞാണ് സ്ഥിരീകരിച്ചത്.
ജനുവരി 23-നാണ് വുഹാനില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അതുവരെ നഗരത്തിനകത്തും പുറത്തും യാത്ര ചെയ്യുന്നതിന് ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. ചൈനയ്ക്ക് പുറത്ത് പോകാനും തടസ്സമില്ലായിരുന്നു. നിരവധിയാളുകള്‍ വുഹാന്‍ ഉള്‍പ്പെടെയുള്ള ചൈനീസ് നഗരങ്ങളില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് പോയി. വുഹാനില്‍ നിന്ന് ചൈനയിലെ മറ്റു നഗരങ്ങളിലേക്കും ആളുകള്‍ യാത്ര ചെയ്‍തു. യഥാര്‍ഥത്തില്‍ വൈറസ് പടരാന്‍ തുടങ്ങിയിട്ട് ഒരു മാസത്തോളമായിരുന്നു അപ്പോള്‍. വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതിന് മുമ്പുതന്നെ വൈറസ് വാഹകരായ നിരവധിയാളുകള്‍ ലോകത്തിന്‍റെ പല ഭാഗത്തും എത്തിക്കഴിഞ്ഞിരുന്നു.
അതുകൊണ്ട് തന്നെ വൈറസ് മനുഷ്യസൃഷ്‍ടിയല്ലെങ്കിലും ലോകം മുഴുവൻ പടരുന്നതിന് ഉത്തരവാദി ചൈന തന്നെയാണെന്നാണ് യുഎസ് പറയുന്നത്.. വൈറസിനെ തിരിച്ചറിഞ്ഞതിന് ശേഷവും ചൈന വിവരങ്ങള്‍ സ്വന്തം ജനങ്ങളില്‍ നിന്ന് പോലും മറച്ചുവെക്കുകയായിരുന്നു. ഇത് രോഗവ്യാപനം വേഗത്തിലാക്കി.. വൈറസ് എങ്ങനെ പടര്‍ന്നു എന്നതിന് ചൈന ഉത്തരം പറയണമെന്നാണ് ബ്രിട്ടന്‍, ഓസ്ട്രേലിയ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും ആവശ്യപ്പെടുന്നത്. ഏറ്റവും ഒടുവില്‍ അയല്‍രാജ്യമായ ഇന്ത്യയും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നു
വൈറസ് സ്വാഭാവികമായി പ്രകൃതിയില്‍ ഉണ്ടായതല്ലെന്നും ലാബില്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും വ്യക്തമായി ബോധ്യപ്പെട്ടതായാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‍കരി കഴിഞ്ഞദിവസം പറഞ്ഞത്..രോഗവ്യാപനത്തിന്‍റെ യഥാര്‍ഥ വിരവങ്ങള്‍ ചൈന മറച്ചുവെച്ചതായി യുകെ ഇന്‍റലിജന്‍സ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചൈനയിലെ യഥാര്‍ഥ കണക്കുകള്‍ പുറത്തുകൊണ്ടുവരാനാണ് യുകെ ഏജന്‍സികളുടെ ശ്രമം.
അതേസമയം തുടക്കം മുതല്‍ അമേരിക്കയുടെ വിമര്‍ശനങ്ങളെല്ലാം തള്ളിയ ഡബ്ല്യുഎച്ച്ഒ ചൈനയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്
വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലും കൊവിഡ് പ്രതിസന്ധി മുതലാക്കി ലോകനേതാവാകാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. ചൈനയിലാണ് മഹാവ്യാധി തുടങ്ങിയതെങ്കിലും രോഗവ്യാപനം രൂക്ഷമായ രാജ്യങ്ങളെ സഹായിക്കുന്നതിലൂടെ പിന്തുണ പിടിച്ചുപറ്റാണ് ചൈന ശ്രമിച്ചത് . ചൈനയില്‍ നിന്ന് പുറപ്പെട്ട വൈറസ് മറ്റു രാജ്യങ്ങളെ തകര്‍ത്തെറിയുമ്പോള്‍ ചൈനയ്ക്ക് എങ്ങനെയാണ് സഹായവുമായി എത്താന്‍ കഴിയുന്നതെന്നത് ലോകത്തെ സംശയത്തിലാക്കുന്നു. ചൈനയിലെ ഹുബെയ് പ്രവിശ്യ ഒഴികെ മറ്റു മേഖലകളൊന്നും കാര്യമായ നാശം നേരിട്ടിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വൈറസ് എല്ലായിടത്തും പടര്‍ന്നിരുന്നെങ്കിലും വുഹാനിലാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നിരുന്നത്. അതുകൊണ്ട് തന്നെ സാമ്പത്തികരംഗം പൂര്‍ണമായ തകര്‍ച്ച നേരിട്ടിട്ടില്ല .
രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നപ്പോള്‍ മെഡിക്കല്‍ ഉപകരണങ്ങളില്ലാതെ ബുദ്ധിമുട്ടിയ രാജ്യങ്ങളിലെല്ലാം ചൈന സഹായമെത്തിച്ചു. ചൈന ആഗോള മെഡിക്കല്‍ വിപണി പിടിച്ചടക്കാനായി വന്‍തോതില്‍ മാസ്‍ക് മുതല്‍ വെന്‍റിലേറ്റര്‍ വരെയുള്ളവ ഉത്പാദിപ്പിക്കുകയായിരുന്നു.
അമേരിക്കയും ബ്രിട്ടനും ജര്‍മനിയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള സമ്പന്ന രാജ്യങ്ങള്‍ എത്ര പണം കൊടുത്തും മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ അത് മുതല്‍ക്കൂട്ടാകുന്നത് ചൈനയ്ക്കാണ്. ഉപകരണങ്ങള്‍ നല്‍കാമെന്ന് തന്നെയാണ് തന്നെ വിളിച്ച ലോകനേതാക്കളോടെല്ലാം ഷി ജിന്‍പിങ് ഊന്നിപ്പറഞ്ഞത്. വിപണിയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗം തന്നെയാണ് ചൈനീസ് പ്രസിഡന്‍റിന്‍റെ നീക്കം
എന്നാല്‍ അധികം വൈകാതെ തന്നെ ചൈനയുടെ ഉത്പന്നങ്ങള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് പരാതി ഉയര്‍ന്നു. പല യൂറോപ്യന്‍ രാജ്യങ്ങളും ഉത്പന്നങ്ങള്‍ തിരിച്ചയച്ചു. ഇതെല്ലാം ചൈനക്കെതിരെ ലോക രാഷ്ട്രങ്ങളുടെ സംശയം വർധിപ്പിച്ചു
https://www.facebook.com/Malayalivartha