മാധ്യമവിരുദ്ധ യുദ്ധം: ട്രംപ് വോയ്സ് ഓഫ് അമേരിക്കയെ ലക്ഷ്യമിടുന്നു
സ്വതന്ത്രമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനും അമേരിക്കന്‍ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും രണ്ടാം ലോകമഹായുദ്ധകാലത്ത് ആരംഭിച്ച വോയ്സ് ഓഫ് അമേരിക്ക ഉള്‍പ്പെടെ സര്‍ക്കാര്‍ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളില്‍ പിടിമുറുക്കാനുള്ള കരുനീക്കങ്ങള്‍ ഡോണള്‍ഡ് ട്രംപ് ശക്തമാക്കുന്നു.
അമേരിക്കന്‍ മാധ്യമങ്ങളുമായി യുദ്ധം തുടരുന്ന ട്രംപ് ഇതുള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന യുഎസ് ഏജന്‍സി ഫോര്‍ ഗ്ലോബല്‍ ബ്രോഡ്കാസ്റ്റിങ്ങിന്റെ തലപ്പത്ത്, തന്റെ വിശ്വസ്തനായ മിഷേല്‍ പാക്കിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സെനറ്റിന്റെ ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റ് ഇന്നു വോട്ടെടുപ്പ് നടത്തും. ഡെമോക്രാറ്റുകളുടെ എതിര്‍പ്പ് അവഗണിച്ചാണു വോട്ടെടുപ്പ്. റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള കമ്മിറ്റിയില്‍ ട്രംപിന് അനുകൂല നിലപാട് ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
ട്രംപും അനുയായികളും വോയ്സ് ഓഫ് അമേരിക്ക 'നന്ദികെട്ട' റിപ്പോര്‍ട്ടിങ് നടത്തുന്നുവെന്ന് ആരോപിച്ചതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഫണ്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളില്‍ പിടിമുറുക്കാന്‍ തീരുമാനമുണ്ടായത്. റേഡിയോ ഫ്രീ ഏഷ്യ, റേഡിയോ ഫ്രീ യൂറോപ്പ്, റേഡിയോ ലിബര്‍ട്ടി, റേഡിയോ മാര്‍ട്ടി തുടങ്ങിയവയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ട്രംപിന്റെ വിശ്വസ്തന്‍ മിഷേല്‍ പാക്ക് യുഎസ് ഏജന്‍സി ഫോര്‍ ഗ്ലോബല്‍ ബ്രോഡ്കാസ്റ്റിങ്ങിന്റെ തലപ്പത്ത് എത്തിയാല്‍, പ്രതിവര്‍ഷം 200 മില്യന്‍ ഡോളര്‍ സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, ട്രംപ് അനുകൂല വാര്‍ത്തകള്‍ പടച്ചുവിടുന്ന മെഷീനുകളായി മാറുമെന്നാണ് ഡെമോക്രാറ്റുകള്‍ ആശങ്കപ്പെടുന്നത്. മിഷേല്‍ പാക്കിന്റെ നോമിനേഷനെക്കുറിച്ചോ വോയ്സ് ഓഫ് അമേരിക്ക വിവാദത്തെക്കുറിച്ചോ പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയാറായിട്ടില്ല.
കൊറോണ വൈറസ് വിഷയത്തില്‍ ചൈനയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ടുകള്‍ വോയ്സ് ഓഫ് അമേരിക്ക പ്രസിദ്ധീകരിച്ചുവെന്നാണ് ട്രംപും കൂട്ടരും ആരോപിക്കുന്നത്. അമേരിക്കന്‍ നികുതിദായകരുടെ പണം കൊണ്ടു ചൈനീസ് അനുകൂല നീക്കമാണ് ഇവര്‍ നടത്തുന്നതെന്നും ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനമാണെന്നും വിഷയത്തിന്റെ എല്ലാ വശങ്ങളും പ്രതിപാദിക്കാന്‍ അവകാശമുണ്ടെന്നും വിഒഎ ഡയറക്ടര്‍ അമാന്‍ഡ ബെന്നെറ്റ് തിരിച്ചടിച്ചു.
https://www.facebook.com/Malayalivartha