കൊടുംക്രൂരത! ചോരക്കുഞ്ഞുങ്ങളെയും ഗർഭിണികളെയും കൊന്നുതള്ളി ഭീകരർ ; നൊമ്പരമായി ആമിന

അഫ്ഗാനിസ്ഥാനില്‍ ആശുപത്രി ആക്രമിച്ച ഭീകരര്‍ ചോരകുഞ്ഞുങ്ങളെയും അമ്മമാരെയും നഴ്‌സുമാരെയും ഉള്‍പ്പെടെ 24 പേരെ വെടിവച്ചു കൊന്ന സംഭവം ലോകം ഞെട്ടലോടുകൂടിയാണ് കേട്ടത്. സംഭവത്തിന്റെ ഞെട്ടലില്‍നിന്നു വിമുക്തമായിട്ടില്ല കാബൂള്‍ നിവാസികള്‍. കാബൂളിലെ ദഷത് ഇ ബറാച്ചി ആശുപത്രിയില്‍
ചൊവ്വാഴ്ചയാണ് ആക്രമണം ഉണ്ടായത്. അമ്മമാരെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ചു തന്നെയാണ് ആയുധധാരികളായ ഭീകരര്‍ ആശുപത്രിയിൽ എത്തിയത്.
ആശുപത്രിയിലെത്തിയ ഭീകരര്‍ കവാടത്തിനു സമീപത്തുള്ള പല വാര്‍ഡുകളും മറികടന്നാണ് പ്രസവവാര്‍ഡിലെത്തിയത്. അമ്മമാരെ കൊല്ലാനുറപ്പിച്ചുതന്നെയാണ് ഭീകരർ ആശുപത്രിയിൽ എത്തിയതെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു.
പല വാര്‍ഡുകളിലൂടെയും നടന്ന ഭീകരര്‍ പ്രസവ വാര്‍ഡില്‍ തന്നെയെത്തി കട്ടിലില്‍ കിടന്ന അമ്മമാരെ വെടിവയ്ക്കുകയായിരുന്നു. 55 കിടക്കകളുള്ള പ്രസവവാര്‍ഡില്‍ മൂന്നു ഭീകരരാണു വെടിവയ്പ് നടത്തിയത്. 26 സ്ത്രീകളാണു വാര്‍ഡില്‍ ഉണ്ടായിരുന്നത്. ചിലര്‍ അമ്മമാരും ചിലര്‍ ഗര്‍ഭിണികളുമായിരുന്നു. വെടിയൊച്ച കേട്ട് ചിലര്‍ക്ക് മറ്റു മുറികളിലേക്ക് ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞു. എന്നാല്‍ പൂര്‍ണഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഭൂരിഭാഗം പേരും രക്ഷപെടാനാകാതെ വെടിയേറ്റ് പിടഞ്ഞു. കട്ടിലില്‍ കിടന്നിരുന്ന പിഞ്ചുകുഞ്ഞുങ്ങളും പിടഞ്ഞുമരിച്ചു.
അടുത്തിടെ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ഉള്‍പ്പെടെ വെടിവയ്പില്‍ പരുക്കേറ്റിട്ടുണ്ട്. ആമിന എന്ന പിഞ്ചുകുഞ്ഞിന്റെ കാലിലാണു വെടിയേറ്റത്. ഒരു ശസ്ത്രക്രിയ കഴിഞ്ഞു. കൂടുതല്‍ ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
വെടിവയ്പ് നടക്കുന്നതിനിടെ ആശുപത്രിയില്‍ ഒരു സ്ത്രീ കുഞ്ഞിനു ജന്മം നല്‍കി. ഒരു മിഡ്‌വൈഫാണ് ഈ വിവരം പുറത്തുവിട്ടത്. വെടിയൊച്ച കേട്ട് സുരക്ഷിതമായ മുറിയിലേക്ക് തനിക്കൊപ്പം ഓടിക്കയറിയവരില്‍ ഒരു പൂര്‍ണഗര്‍ഭിണിയും ഉണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു. കരച്ചില്‍ ഉള്‍പ്പെടെ യാതൊരു ശബ്ദവും പുറത്തു കേള്‍ക്കാതെ ഏറെ ശ്രമപ്പെട്ടാണു കുഞ്ഞിനെ പുറത്തെടുത്തത്. ടൊയ്‌ലറ്റ് പേപ്പറുകളും കുറച്ചു തുണികളും അല്ലാതെ ഒന്നും മുറിയിലുണ്ടായിരുന്നില്ല. വെറുംകൈയിലേക്കാണു കുഞ്ഞിനെ എടുത്തത്. പൊക്കിള്‍ക്കൊടി കൈ കൊണ്ടു തന്നെ വേര്‍പെടുത്തുകയായിരുന്നു. തല മൂടിയിരുന്ന തുണി അഴിച്ചാണ് കുഞ്ഞിനെയും അമ്മയെയും പുതപ്പിച്ചത്. ദിവസങ്ങളായി അഫ്‌ഗാൻ ഭീകരാക്രമണത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ്.
https://www.facebook.com/Malayalivartha