ചൈനയ്ക്കു ഇന്ത്യയുടെ മുട്ടൻ പണി; ഒപ്പം ഡബ്ല്യുഎച്ച്ഒയ്ക്കും; ഒറ്റയ്ക്കല്ല ,കൂടെയുണ്ട് 62 രാജ്യങ്ങൾ; കോവിഡിൽ അന്വേഷണം വേണമെന്ന് ആവശ്യം
കോവിഡ് മഹാമാരിയിൽ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ ഉൾപ്പെടെ 62 രാജ്യങ്ങൾ രംഗത്തെത്തി . തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന ലോകാരോഗ്യ അസംബ്ലിക്കു (ഡബ്ല്യുഎച്ചഎ) മുന്നോടിയായി തയാറാക്കിയ കരട് പ്രമേയത്തിലാണ് ഇന്ത്യയുൾപ്പെടയുള്ള രാജ്യങ്ങൾ ആവശ്യമുന്നയിച്ചത് . കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ അന്വേഷണവും, കൂടാതെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) നടപടികളെക്കുറിച്ചും കോവിഡ് കാലത്തെ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചു അന്വേഷണം വേണമെന്നുമാണ് പ്രമേയത്തിലെ ആവശ്യം.
കോവിഡ് സമയത്തു ലോകാരോഗ്യസംഘടന ഏകോപിപ്പിച്ച രാജ്യാന്തര ആരോഗ്യ പ്രവർത്തനങ്ങളുടെ അനുഭവങ്ങളും പാഠങ്ങളും അവലോകനം ചെയ്യുന്നതിന് അംഗരാജ്യങ്ങളുമായി കൂടിയാലോചിച്ച് എത്രയും പെട്ടെന്നു നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ വിലയിരുത്തൽ ആവശ്യമാണ് എന്നും പ്രമേയത്തിൽ പറയുന്നു. ഓസ്ട്രേലിയയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഈ പ്രമേയത്തെ പിന്തുണച്ചു.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ചു സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്ട്രേലിയ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. പ്രമേയത്തിൽ കോവിഡ് ആദ്യ പൊട്ടിപുറപ്പെട്ടെന്നു കരുതുന്ന ചൈനയെക്കുറിച്ചു വുഹാനെക്കുറിച്ചോ പരാമർശമില്ല. ജപ്പാൻ, യുകെ, ന്യൂസിലൻഡ്, ദക്ഷിണ കൊറിയ, ബ്രസീൽ, കാനഡ തുടങ്ങിയവയാണ് പ്രമേയത്തെ അനുകൂലിച്ച മറ്റു രാജ്യങ്ങൾ.
ലോകാരോഗ്യ സംഘടനയുടെ പേരുപോലും പ്രമേയത്തിൽ ആവശ്യമില്ലെന്നു പറഞ്ഞുകൊണ്ട് അമേരിക്കയും രംഗത്തെത്തിയിരുന്നു.യുഎന്‍ രക്ഷാസമിതിയുടെ കൊറോണ പ്രമേയത്തില്‍ ലോകാരോഗ്യ സംഘടനയുടെ പേരു പോലും പാടില്ലെന്ന കടുത്ത നിലപാടായിരുന്നു അമേരിക്ക സ്വീകരിച്ചത്. ഇതിനെതിരെ ചൈനയും രംഗത്തെത്തിയതോടെ ആഗോളതലത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനും കൊറോണ പ്രതിരോധത്തിനും തയാറാക്കിയ പ്രമേയം എങ്ങുമെത്താതെ അവശേഷിക്കുകയാണ്.ചൈനയോട് കൂടുതല്‍ പ്രതിപത്തി പുലര്‍ത്തുന്ന ലോകാരോഗ്യ സംഘടനയുടെ പേരു പോലും പ്രമേയത്തില്‍ പരാമര്‍ശിക്കരുതെന്നും പകരം യുഎന്‍ ആരോഗ്യ ഏജന്‍സി എന്നു വിശേഷിപ്പിക്കണമെന്നുമാണ് അമേരിക്കയുടെ നിലപാട്. എന്നാൽ അമേരിക്കയുടെ ഈ നിലപാടിനെ എതിര്‍ത്ത ചൈന, കൊറോണ പോരാട്ടത്തിലെ ലോകാരോഗ്യ സംഘടനയുടെ പരിശ്രമങ്ങള്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തുകയാണ്.ഈ സാഹചര്യത്തിലാണ് ഇന്ത്യ ഉൾപ്പെടെയുള്ള 65 രാജ്യങ്ങൾ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് രാഗതത്തെത്തിയത് എന്നതും ശ്രദ്ധേയം.
https://www.facebook.com/Malayalivartha