നഴ്‌സുമാര്‍ പ്രസവമെടുത്തത് ടോയ്‌ലെറ്റ് പേപ്പറുകളും കൈയിലുണ്ടായിരുന്ന തുണികളും ഉപയോഗിച്ച് ;പൊക്കിൾകൊടി മുറിച്ച് മാറ്റിയത് കൈകൊണ്ട്; വിരലുകൾ ചോരക്കുഞ്ഞിന്റെ വായിൽ തിരുകേണ്ടിവന്നു ; വെടിയൊച്ചകള്‍ക്ക് നടുവില്‍ പിറന്നുവീണ കുഞ്ഞ്; ഭയാനകം
പിറന്നുവീണ കുഞ്ഞുങ്ങളുടെ കരച്ചിലുകളും മാതാപിതാക്കളുടെ സന്തോഷങ്ങളും നിറഞ്ഞിരുന്ന ഇടമായിരുന്നു കാബൂളിലെ ബര്‍ച്ചി നാഷണല്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡ്. പക്ഷെ ആ സന്തോഷങ്ങൾ അവസാനിക്കാൻ അധിക നിമിഷങ്ങൾ വേണ്ടി വന്നില്ല .ആശുപത്രിയിലേക്ക് ഇരച്ചെത്തിയ ഭീകരര്‍ സ്ത്രീകളും നവജാത ശിശുക്കളും നഴ്‌സുമാരും കുട്ടികളും അടക്കം 24 പേരെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്.
കാബൂളിലെ ആശുപത്രി ആക്രമണത്തിന്റെ ഭീകരത വെളിവാക്കുന്ന കൂടുതൽ വിവരങ്ങൾ ആണ് പുറത്തു വരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആയുധധാരികളായ അക്രമികൾ ഗർഭിണികളുടെയും നവജാത ശിശുക്കളുടെയും വാർഡിൽ ആക്രമണം നടത്തിയത്.ആയുധധാരികളായ മൂന്ന് പേരാണ് 55 കിടക്കകളുള്ള ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ വെടിവെപ്പ് നടത്തിയത്. സംഭവസമയത്ത് 26 അമ്മമാരും പ്രസവത്തിനായി പ്രവേശിപ്പിച്ച സ്ത്രീകളും വാര്‍ഡിലുണ്ടായിരുന്നു. ആക്രമണം കണ്ട് പത്ത് പേര്‍ സുരക്ഷിതമായി മുറികളില്‍ ഓടിയൊളിച്ചു. . ഇവരിൽ ഒരാൾക്ക് പ്രസവവേദന ആരംഭിച്ച നിലയിലുമായിരുന്നു.
ആശുപത്രിയിലെ ഓരോ മുറികളിലും കയറിയിറങ്ങി അക്രമികൾ വെടിയുതിർക്കുകയായിരുന്നു. അതികഠിനമായ പ്രസവ വേദനയിലും തന്റെ നിലവിളി പുറത്തു കേൾക്കാതിരിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു ആ യുവതി എന്ന് അവർക്കൊപ്പം ഉണ്ടായിരുന്ന നഴ്സ് പറയുന്നു. ഒടുവിൽ ഏറെ പ്രയാസപ്പെട്ടാണ് യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. വൈദ്യസഹായം ശരിയായി ലഭിക്കാനുള്ള സാഹചര്യം ഇല്ലാതിരുന്നതിനാൽ നഴ്സ് തന്റെ കൈകൊണ്ടാണ് കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിച്ചു മാറ്റിയത്. ടോയ്‌ലെറ്റ് പേപ്പറുകളും കൈയിലുണ്ടായിരുന്ന തുണികളും ഉപയോഗിച്ച് നഴ്‌സുമാര്‍ ആ പ്രസവമെടുത്തു.
തല മൂടാൻ ഉപയോഗിക്കുന്ന സ്കാർഫ് ഉപയോഗിച്ച് കുഞ്ഞിനെ മൂടുകയല്ലാതെ മറ്റു മാർഗം ഉണ്ടായിരുന്നില്ല എന്ന് അവർ പറയുന്നു.. കുഞ്ഞിന്റെ കരച്ചിൽ കേട്ട് അക്രമികൾ തിരിച്ചറിയാതിരിക്കാൻ ആ അമ്മയ്ക്ക് വിരലുകൾ ചോരക്കുഞ്ഞിന്റെ വായിൽ തിരുകേണ്ടിവന്നു എന്നും നഴ്സ് പറയുമ്പോൾ എത്ര ഭീകരമായിരുന്നു കാബൂളിലെ ആ ദിനം എന്നത് നടുക്കമുളവാക്കുന്നു
26 ഗർഭിണികളാണ് ആക്രമണം നടന്ന സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നത്. അഫ്ഗാൻ സുരക്ഷാ സേന അംഗങ്ങൾ എന്ന രീതിയിലാണ് ആക്രമികൾ ആശുപത്രിയിലേക്ക് പ്രവേശിച്ചത്. മരിച്ചവരിൽ 11 ഗർഭിണികൾ ഉൾപ്പെടുന്നു. ഇവരിൽ മൂന്ന് പേർ പ്രസവ മുറിയിൽ നവജാതശിശുക്കൾക്കൊപ്പമാണ് കൊല്ലപ്പെട്ടത്. അഞ്ചു പേർക്ക് സാരമായി മുറിവേറ്റു.
പ്രസവ ശേഷം ആശുപത്രിയിൽ കഴിയുകയായിരുന്ന അഞ്ച് അമ്മമാരെയും അക്രമികൾ കൊന്നൊടുക്കി. ആക്രമണങ്ങളിൽ നിന്നും രക്ഷനേടാനായി സുരക്ഷാ മുറികൾ ഒരുക്കുന്നത് അഫ്ഗാനിലെ ആശുപത്രികളിൽ പതിവാണ്. പത്ത് പേർ ഈ മുറിയിൽ കയറിയാണ് രക്ഷപ്പെട്ടത്. ഇവർക്കൊപ്പം സുരക്ഷാ മുറിയിൽ പ്രവേശിച്ച നഴ്സാണ് പ്രസവ സമയത്ത് യുവതിക്ക് തുണയായത്.
അഫ്ഗാൻ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ മൂന്ന് അക്രമികളെയും ഒടുവിൽ കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനുശേഷം 18 കുഞ്ഞുങ്ങളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
പലവിധത്തിലുള്ള ഭീകരാക്രമണങ്ങള്‍ക്ക് ഈ രാജ്യം സാക്ഷ്യംവഹിച്ചതാണ്. പക്ഷേ, ചൊവ്വാഴ്ച ഇവിടെ സംഭവിച്ചത് വാക്കുകള്‍ക്കതീതമായ സംഭവമാണെന്നായിരുന്നു എം.എസ്.എഫ്. മേധാവിയായ ബോന്നോട്ടിന്റെ പ്രതികരണം. ചുമരുകളില്‍ തറച്ചിരിക്കുന്ന വെടിയുണ്ടകള്‍, ചോര തളംകെട്ടി നില്‍ക്കുന്ന മുറികള്‍, കത്തിക്കരിഞ്ഞ വാഹനങ്ങള്‍, ഇത് ശരിക്കും ഞെട്ടലുണ്ടാക്കുന്നു- അദ്ദേഹം പറഞ്ഞു.
നിരവധി തവണ ഭീകരാക്രമണങ്ങളുണ്ടായ പ്രദേശമാണെങ്കിലും ആശുപത്രിയിലെ മാതൃ-ശിശു സംരക്ഷണ വാര്‍ഡ് ലക്ഷ്യമാക്കി ഒരു ആക്രമണമുണ്ടാകുമെന്ന് ആരും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha