ഇന്ത്യ പറയും ചൈന കേള്‍ക്കും...ഏതു വീട്ടുവീഴ്ചയ്ക്കും തയ്യാറായി നില്ക്കാന്‍ ജിങ് പിംഗ് റെഡി, തൊണ്ണൂറ്റിമൂന്നിലെ കരാര്‍ ഓര്‍മ്മയുണ്ടോ?
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ താന്‍ മധ്യസ്ഥത വഹിക്കാം എന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തിന് ഉചിതമായ മറുപടിയാണ് ഇന്ത്യ മുന്നോട്ട് വച്ചത് അതായത് ഞങ്ങള്‍ക്ക് പ്രശ്‌നം പരിഹരിക്കാനുള്ള ആവതുണ്ട് .പറ്റിയില്ലെങ്കില്‍ മാത്രം പുറത്തു നിന്ന് സഹായം തേടാം .ഇതാണ് പക്വതയുള്ള ഒരു ഭരണാധികാരി എടുക്കേണ്ട ഉചിതമായ തീരുമാനം.
ചൈനയുടെ മുന്നില്‍ ഇന്ത്യ വെയ്ക്കുന്ന എല്ലാ ഉപാധികളും ന്യായമായും അംഗീകരിക്കേണ്ട ബാധ്യസ്ഥതയുണ്ട് .അത് വഴി ചൈനയ്ക്ക് നയാ പൈസയുടെ നഷ്ടം പോലും ഉണ്ടാകില്ല എന്നത് വ്യക്തമാണ്.
ചൈനീസ് ഭരണകൂടം ഇന്ത്യയെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ ശ്രമിച്ചാല്‍ വിലപ്പോകില്ല എന്നത് അവര്‍ മനസ്സിലാക്കിയത് നല്ലതാണ് .ചിലപ്പോഴൊക്കെ വൈകി വരുന്ന വിവേകം കൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതെ പോകും .അമേരിക്കയ്ക്ക് ചൈനയോടുള്ള അടങ്ങാത്ത രോഷം ഈ സംഭവവുമായി കോര്‍ത്തിണക്കാന്‍ ഇന്ത്യ അനുവദിച്ചില്ല എന്ന് തന്നെ പറയേണ്ടി വരും .അതിനാല്‍ തന്നെ ചൈനയുടെ
അനധികൃത നടപടികള്‍ എല്ലാം വെച്ചാവസാനിപ്പിച്ച് നിരുപാധികം പിന്‍വാങ്ങുന്നത് തന്നെയാണ് ഏറ്റവും ഉചിതമായ നടപടി .ഇന്ത്യയെ നിരന്തരം പഞ്ചശീലം ഓര്‍മിപ്പിക്കുന്ന ചൈനീസ് പ്രതിനിധിയായ സാങ് വെങ് ഡോങ് ഇടക്കൊക്കെ ജിങ് പിങിനോട് ദുശീലങ്ങള്‍ വെടിയാന്‍ പറയുന്നത് നല്ലതായിരിക്കും .
നിലവിലെ അതിര്‍ത്തി പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതില്‍ 1993 ഇല്‍ ഇരുരാജ്യങ്ങളും ഒപ്പിട്ട അഞ്ചിനം പദ്ധിതികള്‍ അതെ പടി ചൈന പാലിക്കുക എന്നത് മാത്രമാണ് ഇന്ത്യയുടെ ആവശ്യം അല്ലാതെ പുതിയ ഒരു കാര്യവും ഇന്ത്യ ആവശ്യപെട്ടിട്ടില്ല .ഇന്ത്യയും ചൈനയും തമ്മിലെ സംഘര്‍ഷം ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്രസഭ വരെ പറഞ്ഞിരിക്കുകയാണ് . മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളുമാണ് തീരുമാനമെടുക്കേണ്ടത്. ഇക്കാര്യത്തില്‍ സഭയ്ക്ക് അഭിപ്രായങ്ങളൊന്നും ഇല്ല. സാഹചര്യം നിരീക്ഷിച്ചുവരികയാണ്. കൂടുതല്‍ കടുത്ത നടപടികളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും സെക്രട്ടറി ജനറലിന്റെ വക്താവ് പറഞ്ഞു.
അതിര്‍ത്തിയിലെ പുതിയ താവളങ്ങളില്‍ നിന്നു ചൈനീസ് സൈന്യം പിന്മാറാതെ സംഘര്‍ഷം പരിഹരിക്കാനാവില്ലെന്ന് ഇന്ത്യ നേരത്ത തന്നെ വ്യക്തമാക്കിയിരുന്നു. കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ അധ്യക്ഷതയില്‍ കമാന്‍ഡര്‍മാരുടെ സമ്മേളനത്തില്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു. ഗല്‍വാന്‍ താഴ്വര, പാങ്‌ഗോങ് തടാകത്തിന്റെ വടക്കന്‍ തീരം എന്നിവിടങ്ങളില്‍ സൈന്യത്തെ ദീര്‍ഘനാള്‍ നിലനിര്‍ത്താന്‍ ചൈന ശ്രമിക്കുന്നത് കടന്നു കയറ്റം ലക്ഷ്യമിട്ടാണെന്ന് ഇന്ത്യന്‍ സേന വിലയിരുത്തുന്നു.
ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര തലത്തില്‍ നടത്തുന്ന അനൗദ്യോഗിക ചര്‍ച്ചകള്‍ പ്രശ്‌നപരിഹാരത്തിനു വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണു സേനാ നേതൃത്വം. ജാഗ്രത തുടരുന്നതിനൊപ്പം സംയമനം പാലിക്കാനും അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ജവാന്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
ലോകജനതയുടെ നാല്‍പതു ശതമാനത്തോളം പേര്‍ അധിവസിക്കുന്ന രണ്ട് രാജ്യങ്ങള്‍ യുദ്ധസമാനമായ അന്തരീക്ഷം തുടര്‍ന്നാല്‍ അത് ലോകമഹായുദ്ധമായി മാറുമെന്നതിനാല്‍ തന്നെയാണ് ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭ അഭ്യര്‍ത്ഥിച്ചിരിക്കുന്നത് .
ഇന്ത്യന്‍ കരഭൂമി ലക്ഷ്യം വച്ച് ചൈനയുടെ പട്ടാളത്തെ ഉത്തേജിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ ലക്ഷ്യമിടുകയാണെങ്കില്‍ അത് ലോകവ്യവസ്ഥിതിയെ തന്നെ തകിടം മറിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തപ്പെടുമെന്നു ഇന്ത്യ ആവര്‍ത്തിച്ചു പറയുകയാണ് .പ്രകോപനം ഉണ്ടാക്കലല്ല അന്നും ഇന്നും ഇന്ത്യ ലക്ഷ്യമിടുന്നത് മറിച്ച് സമാധാനം നിലനിര്‍ത്തുക എന്നതിനാണ് അന്നും ഇന്നും ജനാധിപത്യ രാജ്യമായ ഭാരതം ഊന്നല്‍ നല്‍കുന്നത് .
https://www.facebook.com/Malayalivartha