തലച്ചോര്‍ വീക്കവും ബുദ്ധിഭ്രമവും; കൊറോണ വൈറസ് തലച്ചോറിനെയും ഗുരുതരമായി ബാധിക്കുമെന്ന് ഗവേഷകർ
ലോകത്തെ ഒന്നാകെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് കോവിഡ് എന്ന മഹാമാരി. രോഗത്തെ വരുതിയിലാക്കാനുള്ള പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ലോക രാഷ്ട്രങ്ങൾ. എന്നാലിപ്പോൾ ഞെട്ടിക്കുന്ന റിപോർട്ടാണ് പുറത്തു വരുന്നത്. കൊറോണ വൈറസ് തലച്ചോറിനെയും ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
കൊവിഡ് 19 അപൂർവ മസ്തിഷ്ക വീക്കത്തിന് കാരണമാകുമെന്ന് പഠനത്തിൽ പറയുന്നു. തലച്ചോര്‍ വീക്കം, ബുദ്ധിഭ്രമം, വിഭ്രാന്തി എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതരമായ ന്യൂറോളജിക്കല്‍ സങ്കീര്‍ണതകള്‍ക്കും കാരണമാകുമെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.
കൊവിഡ് ബാധിച്ച പല രോഗികളിലും ന്യൂറോളജിക്കൽ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് പഠനത്തിൽ പറയുന്നു. ''പഠനത്തിൽ, 'എഡിഇഎം' (ADEM) എന്ന അപൂർവവും മാരകവുമായ ഒരു കോശജ്വലന രോഗത്തെ തിരിച്ചറിഞ്ഞു. ഈ കൊവിഡ് കാലത്ത് നിരവധി പേരിൽ ഈ രോഗം കണ്ട് വരുന്നതായി യുസിഎൽ ക്വീൻ സ്ക്വയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിയിലെ ഗവേഷകനായ ഡോ. മൈക്കൽ സാൻഡി പറഞ്ഞു.
' മസ്തിഷ്ക വീക്കം പോലുള്ള ന്യൂറോളജിക്കൽ അവസ്ഥകളുള്ള നിരവധി ആളുകളെ ഞങ്ങൾ തിരിച്ചറിഞ്ഞു, ഇത് എല്ലായ്പ്പോഴും ശ്വസന ലക്ഷണങ്ങളുടെ തീവ്രതയുമായി ബന്ധപ്പെടുന്നില്ല എന്നാണ് ഡോ. മൈക്കൽ വ്യക്തമാക്കിയത്.
' കൊവിഡ് മഹാമാരിയുടെ തുടർച്ചയായി ഒരു മസ്തിഷ്കജ്വരബാധ കൂടി ലോകത്ത് പൊട്ടിപ്പുറപ്പെടുമോ എന്ന് ആശങ്കപ്പെടുന്നു. 1918 -ൽ പടർന്നുപിടിച്ച അതിമാരകമായ സ്പാനിഷ് ഫ്‌ളുവിന് പിന്നാലെ 'എൻസഫലൈറ്റിസ് ലെതാർജിക്ക' എന്ന പകർച്ചവ്യാധി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പൊട്ടിപ്പുറപ്പെട്ട അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ ആശങ്കകൾ പ്രസക്തമാകുന്നത് 'എന്നും ഡോ. മൈക്കൽ വ്യക്തമാക്കി..
' നാഷണൽ ഹോസ്പിറ്റൽ ഫോർ ന്യൂറോളജി ആൻഡ് ന്യൂറോ സർജറിയിൽ' ചികിത്സിച്ച 43 പേരുടെ ന്യൂറോളജിക്കൽ ലക്ഷണങ്ങളുടെ വിശദമായ വിവരങ്ങൾ പഠനം നൽകുന്നു. 16-85 വയസ് പ്രായമുള്ളവരിൽ
ഗവേഷകർ മസ്തിഷ്ക വീക്കം സംഭവിച്ച 12 കേസുകൾ തിരിച്ചറിഞ്ഞു. എട്ട് പേർക്ക് പക്ഷാഘാതം , എട്ട് പേർക്ക് നാഡി തകരാറുകളുള്ള കേസുകളും തിരിച്ചറിഞ്ഞു.
'ബ്രെയിന്‍' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, മസ്തിഷ്‌ക വീക്കം സംഭവിച്ച ഒന്‍പത് രോഗികളില്‍ 'അക്യൂട്ട് ഡിസ്മിനേറ്റഡ് എന്‍സെഫലോമൈലൈറ്റിസ് ' (എഡിഎം) എന്ന അപൂര്‍വ രോഗാവസ്ഥ കണ്ടെത്തി. സാധാരണയായി കുട്ടികളില്‍ കാണപ്പെടുന്ന രോഗമാണ് ഇത്.
അതേസമയം കോവിഡിനു പുതിയ മൂന്നു ലക്ഷണങ്ങൾ കൂടി കണ്ടെത്തിയതായി യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കിയിരുന്നു. ഇതോടെ കൊറോണ വൈറസ് രോഗത്തിന്റെ ലക്ഷണങ്ങളുടെ എണ്ണം 12 ആയി. മൂക്കടപ്പ് അല്ലെങ്കിൽ മൂക്കൊലിപ്പ്, ഛർദി, വയറിളക്കം എന്നിവയാണു പുതുതായി ചേർത്ത ലക്ഷണങ്ങൾ. പനി അല്ലെങ്കിൽ വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, ശ്വാസതടസ്സം, ക്ഷീണം, പേശി അല്ലെങ്കിൽ ശരീരവേദന, തലവേദന, മണം അല്ലെങ്കിൽ രുചി നഷ്ടപ്പെടൽ, തൊണ്ടവേദന തുടങ്ങിയവയാണു സിഡിസിയുടെ പട്ടികയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നത്. ‘സാധ്യമായ എല്ലാ ലക്ഷണങ്ങളും ഇതിലുൾപ്പെടുന്നില്ല. കോവിഡിനെക്കുറിച്ച് കൂടുതലറിയുമ്പോൾ പട്ടിക പുതുക്കുന്നതു തുടരും. കോവിഡ് ബാധിച്ച ആളുകൾ വ്യത്യസ്തമായ ലക്ഷണങ്ങൾ കാണിച്ചേക്കാം. സാർസ് കോവ്–2 വൈറസ് ബാധിച്ച് 2 മുതൽ 14 ദിവസത്തിനുശേഷം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാമെന്നും സിഡിസി മുന്നറിയിപ്പ് നൽകി.
https://www.facebook.com/Malayalivartha