അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാടിൽ തിഹാർ ജയിലിൽ കഴിയുന്ന മിഷേലിനെ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സമിതി... രാജ്യാന്തര മനുഷ്യാവകാശ വ്യവസ്ഥകളുടെ ലംഘനമുണ്ടായതായി യുഎൻ കണ്ടെത്തി...
അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാട് കേസിൽ ജുഡീഷ്യൽ റിമാൻഡിൽ തിഹാർ ജയിലിൽ ശിക്ഷയിൽ കഴിയുന്ന ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ഉടനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സമിതി.
വ്യവസ്ഥകൾ പാലിക്കാതെയുള്ള തടവിലാക്കൽ സംബന്ധിച്ച വർക്കിങ് ഗ്രൂപ്പാണ് ബ്രിട്ടിഷ് പൗരനായ മിഷേലിന്റെയും ഇന്ത്യയുടെയും വാദങ്ങൾ കണക്കിലെടുത്ത ശേഷം നിലപാടു അറിയിച്ചത്.
ഇന്ത്യ ഒപ്പുവച്ചിട്ടുള്ള സിവിൽ, രാഷ്ട്രീയ അവകാശങ്ങൾ സംബന്ധിച്ച രാജ്യാന്തര ഉടമ്പടിയുടെ ലംഘനമുണ്ടായെന്നാണ് സമിതിയുടെ നിലപാട്. ദുബായിൽ താമസിച്ചിരുന്ന മിഷേലിനെ പിടികൂടി ഇന്ത്യയ്ക്കു കൈമാറിയതിൽ യുഎഇയുടെ ഭാഗത്തും നടപടിപ്പിഴവുണ്ടായെന്നാണ് കണ്ടെത്തയിരിക്കുന്നത്.
2018 ഡിസംബർ 4നാണ് മിഷേലിനെ ദുബായിൽ അറസ്റ്റ് ചെയ്ത ശേഷം ഇന്ത്യയിലേക്കു കൊണ്ടുവന്നത്. ആദ്യം സിബിഐയുടെയും എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെയും കസ്റ്റഡിയിലായിരുന്ന മിഷേൽ പിന്നീട് ജുഡീഷ്യൽ റിമാൻഡിൽ തിഹാർ ജയിലിൽ അടച്ചു.
തുടർന്ന് മിഷേലിന്റെ അഭിഭാഷകൻ ആൽജോ കെ. ജോസഫും ഫ്രഞ്ച് മനുഷ്യാവകാശ അംബാസഡറായിരുന്ന ഫ്രാൻസിസ്കോ സിമ്റെ എന്നിവരാണ് യുഎൻ സമിതിക്ക് മുന്നിൽ എത്തിയത്. ഇതിനിടെ മിഷേലിന് സുപ്രീംകോടതി ഇടക്കാല ജാമ്യം നൽകി.
മിഷേൽ പീഡിപ്പിക്കപ്പെട്ടു, ആരോഗ്യ പരിരക്ഷ ഉറപ്പാക്കപ്പെട്ടില്ല തുടങ്ങിയ ആരോപണങ്ങൾ യുഎൻ മനുഷ്യാവകാശ പ്രതിനിധികൾ അന്വേഷിക്കണമെന്നാണ് സമിതിയുടെ നിലപാട്. ഇന്ത്യയിലും യുഎഇയിലും ഉണ്ടായ അവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഇരുരാജ്യങ്ങളും നടപടിയെടുക്കണമെന്നും സമിതി വ്യക്തമാക്കി.
മിഷേലിനെ കസ്റ്റഡിയിലെടുത്തതിലും തുടർനടപടികളിലും രാജ്യാന്തര മനുഷ്യാവകാശ വ്യവസ്ഥകളുടെ ലംഘനമുണ്ടായെന്നാണ് സമിതിയുടെ കണ്ടെത്തൽ. ഈ നടപടി മൂലമാണ് മിഷേൽ ഇന്ത്യയിൽ തടവിൽ കഴിയുന്നത് എന്നതിനാൽ മോചനം സാധ്യമാക്കേണ്ടത് യുഎഇയുടെ ഉത്തരവാദിത്തമാണെന്ന് സമിതി വ്യക്തമാക്കുന്നു.
എന്നാൽ, സമയപരിധി കഴിഞ്ഞാണ് മിഷേലിന്റെ ഭാഗത്തു നിന്ന് ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്ക് യുഎഇ മറുപടി നൽകിയത്. അതിനാൽ യുഎഇയുടെ മറുപടി പരിഗണിക്കാൻ സമിതി തയാറായിട്ടുമില്ല.
എല്ലാ വ്യവസ്ഥകളും പാലിച്ചാണ് മിഷേലിനെതിരെയുള്ള നടപടികളെന്നാണ് സമിതി മുൻപാകെ ഇന്ത്യ വാദിച്ചിരിക്കുന്നത്. എന്നാൽ, ഇന്ത്യയിൽ ന്യായമായ സമയത്തിനുള്ളിൽ വിചാരണയ്ക്കു വിധേയനാകാൻ മിഷേലിനുള്ള അവകാശം ലംഘിക്കപ്പെട്ടെന്നാണ് സമിതിയുടെ വിലയിരുത്തൽ.
വിദേശത്തെ അഭിഭാഷകരുമായി ബന്ധപ്പെടുന്നതുൾപ്പെടെ നിയമസഹായത്തിന് ഇന്ത്യ അവസരം ലഭ്യമാക്കിയില്ല. നിർബന്ധിതമായി മൊഴി നൽകേണ്ടി വരുന്ന തരം സാഹചര്യത്തിലാണ് മിഷേലിനെ പാർപ്പിച്ചിട്ടുള്ളത്.
2019 സെപ്റ്റംബറിലാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാട് കേസിലെ അനുബന്ധ കുറ്റപത്രത്തിൽ ബ്രിട്ടീഷ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യൻ മിഷേലിന്റെ പേര് ഉൾപ്പെടുത്തി സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ക്രിസ്റ്റ്യൻ മിഷേൽ ഉൾപ്പെടെ 15 ആളുകളുടെ പേരുകളാണ് അനുബന്ധ കുറ്റപത്രത്തിൽ ചേർത്തിട്ടുള്ളത്.
2018 ഡിസംബറിൽ യുഎഇ ഇന്ത്യയ്ക്കു കൈമാറിയ ക്രിസ്റ്റ്യൻ മിഷേൽ ഇപ്പോഴും ഡൽഹി തിഹാർ ജയിലിലാണ്. വിചാരണ ചെയ്യാൻ അനുമതി ലഭിക്കാത്തതിനാൽ മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ശശികാന്ത് ശർമയുടെ പേര് സിബിഐ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ഹെലികോപ്റ്റര്‍ ഇടപാടിൽ ക്രിസ്റ്റ്യൻ മിഷേലിന്റെ പങ്ക്, അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് എന്ന സ്ഥാപനത്തിന് ഹെലികോപ്റ്റര്‍ കരാർ ലഭിക്കുന്നതിന് മിഷേൽ എങ്ങനെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു തുടങ്ങിയവ കുറ്റപത്രത്തിൽ വിവരിക്കുന്നുണ്ട്.
ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബിസിനസുകാരനായ രാജീവ് സക്സേനയുടെ സഹായത്തോടെ എങ്ങനെ ക്രിസ്റ്റ്യൻ മിഷേൽ കോഴ കൈപറ്റിയെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് എങ്ങനെയാണ് കൈമാറിയതെന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നു.
ഇടപാടുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ബ്രിട്ടൻ, യുഎഇ, ഇറ്റലി, തുനീസിയ, മൗറിഷ്യസ് എന്നീ രാജ്യങ്ങളിൽ നിന്ന് സിബിഐ ശേഖരിച്ചിരുന്നു. ഇടപാടിൽ രാഷ്ട്രീയ നേതാക്കൾക്കുള്ള പങ്ക് സംബന്ധിച്ച് കുറ്റപത്രത്തിൽ സൂചിപ്പിച്ചിട്ടില്ലെന്നാണ് വിവരം.
രാഷ്ട്രപതി ഉൾപ്പെടെയുള്ള അതിവിശിഷ്ട വ്യക്തികളുടെ യാത്രയ്ക്കായി ഇറ്റാലിയൻ കമ്പനിയായ ഫിൻമെക്കാനിക്കയുടെ ഉപസ്ഥാപനമായ അഗസ്റ്റ വെസ്‌റ്റ്ലാൻഡിൽ നിന്ന് 12 എഡബ്ള്യു–101 ഹെലികോപ്ടറുകൾ വാങ്ങാനുള്ള 3,600 കോടി രൂപയുടെ ഇടപാടിൽ മിഷേലിന് 225 കോടി രൂപ കോഴ ലഭിച്ചെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2016 ൽ നൽകിയ കുറ്റപത്രത്തിൽ ആരോപിക്കുന്നത്.
2010 ഫെബ്രുവരിയിൽ ഉണ്ടാക്കിയ കരാർ സർക്കാരിന് 2,666 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു സിബിഐ റജിസ്റ്റർ ചെയ്ത എഫ്ഐആറിലെ പരാതി.
https://www.facebook.com/Malayalivartha