ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പേര് കളങ്കപ്പെടുത്തിയ സമ്മാനം; സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഹാരിയുടെയും മേഗന്റെയും വിവാഹത്തിന് സമ്മാനമായി നല്‍കിയ കമ്മലുകൾ വിവാദത്തിലേക്ക്...

രാജകുടുംബത്തില്‍ നിന്നും നേരിട്ട വിവേചനവും അവഗണനയും തുറന്ന് പറഞ്ഞ് ബ്രിട്ടിഷ് രാജകുമാരൻ ഹാരിയുടെ ഭാര്യ മേഗൻ മാർക്കിൾ. ഇതൊക്കെയും തന്റെ മാനസികാരോഗ്യത്തെ തകര്‍ക്കുകയും ഒരു ഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ചുള്ള ചിന്തയിലേക്കെത്തിക്കുകയും ചെയ്തതായി മേഗന്‍ മാര്‍ക്കൾ വെളിപ്പെടുത്തുകയുണ്ടായി. മേഗന്‍ മര്‍ക്കിലിനെക്കുറിച്ച് ബ്രിട്ടീഷ് പത്രമായ ടൈംസ് പുറത്തു വിട്ട വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഹാരിയുടെയും മേഗന്റെയും വിവാഹത്തിന് സമ്മാനമായി നല്‍കിയ കമ്മലുകളാണ് ഇപ്പോൾ വിവാദമായി മാറിരിക്കുന്നത്. 2018 ലെ ഈ വിവാഹ സമ്മാനം വിവാഹത്തിനു ശേഷം നടന്ന ഒരു സല്‍ക്കാര ചടങ്ങില്‍ മേഗന്‍ ധരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ മരണത്തെത്തുടര്‍ന്ന് മുഹമ്മദ് ബിന്‍ സല്‍മാനെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരവെയാണ് മേഗന്‍ സല്‍മാന്‍ രാജകുമാരന്‍ നല്‍കിയ കമ്മലുകള്‍ ധരിച്ചുകൊണ്ട് എത്തിയത്.
ഖഷോഗ്ജി വധത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ സിഐഎ വ്യക്തമാക്കി ആറ് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു ഈ സംഭവം നടക്കുന്നത്. ടൈസ് പത്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കമ്മലുകള്‍ സല്‍മാന്‍ രാജകുമാരന്റെ സമ്മാനമാണെന്ന് മേഗന് അറിയാമായിരുന്നുവെങ്കിലും ഇക്കാര്യം തന്റെ സ്റ്റാഫുകളില്‍ നിന്നും മേഗന്‍ മറച്ചു വെച്ചു. മേഗന്റെ ഈ പ്രവൃത്തി അന്താരാഷ്ട്ര തലത്തില്‍ തന്നെ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പേര് കളങ്കപ്പെടുത്തുന്നതായിരുന്നു എന്ന ആരോപണമാണ് ഉയരുന്നത്.
എന്നാല്‍ ഈ ആരോപണം മേഗന്റെ അഭിഭാഷകര്‍ തള്ളിക്കളയുകയാണ് ചെയ്തത്. മേഗന് വ്യക്തിപരമായി നല്‍കിയ സമ്മാനമായിരുന്നില്ല ഈ കമ്മലുകള്‍ എന്നും അവർ വ്യക്തമാക്കി. ബ്രിട്ടീഷ് രാജകുടുംബവുമായുള്ള സൗഹൃദത്തിന്റെ ഭാഗമായി രാജകുടുംബത്തിലേക്കാണ് സല്‍മാന്‍ രാജകുമാരന്‍ ഈ ഉപഹാരം എത്തിച്ചത്. മേഗന്‍ കൊട്ടാരത്തിലെ ജീവനക്കാരോട് മോശമായി പെരുമാറിയെന്നും ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് പത്രമായ ടൈംസ് മേഗനെതിരെ നേരത്തെയും വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്. ബ്രിട്ടീഷ് രാജകുടുംബത്തോട് അടുത്ത് നില്‍ക്കുന്ന ഈ മാധ്യമങ്ങള്‍ മേഗനോട് വംശീയപരമായ സമീപനം കാണിച്ചെന്ന് ആരോപണവുമുണ്ട്.
ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ മേഗന്‍ അഭിമുഖം നല്‍കിയതിനു പിന്നാലെയാണ് ടൈംസിന്റെ റിപ്പോര്‍ട്ട് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ വലിയ വിവാദമാണ് ഹാരി രാജകുമാരനും മേഗനും നല്‍കിയ അഭിമുഖം ഉണ്ടാക്കിയിരിക്കുന്നത്. പ്രമുഖ ടെലിവിഷന്‍ താരം ഒപ്ര വിന്‍ഫ്രിയുമായുള്ള അഭിമുഖത്തിലാണ് ഇരുവരുടെയും തുറന്നു പറച്ചില്‍. രാജകുടുംബത്തിനുള്ളില്‍ നിന്നുള്ള സമ്മര്‍ദ്ദം തങ്ങള്‍ക്കിരുവര്‍ക്കും താങ്ങാന്‍ പറ്റുന്നില്ലായിരുന്നെന്നാണ് ഇരുവരും പറയുന്നത്.
രാജകുടുംബം തനിക്ക് മേല്‍ ചാര്‍ത്തിയ വര്‍ണവിവേചനത്തെ കുറിച്ചും അതു മൂലം അനുഭവിക്കേണ്ടി വന്ന മാനസിക സംഘര്‍ഷത്തെ കുറിച്ചും മേഗന്‍ വെളിപ്പെടുത്തുകയുണ്ടായി. പിറക്കാനിരുന്ന തന്റെയും ഹാരി രാജകുമാരന്റെയും കുഞ്ഞിന്റെ നിറത്തെ കുറിച്ചുള്ള ആശങ്കാകുലമായ ചര്‍ച്ചകള്‍ രാജകുടുംബത്തിലുണ്ടായിരുന്നതായും മേഗന്‍ വ്യക്തമാക്കി. മേഗന്റെ പിതാവ് വെളുത്തവര്‍ഗക്കാരനും മാതാവ് കറുത്ത വംശജയുമായതിനാലാണ് ഇത്തരമൊരു ആശങ്ക രാജകുടുംബാംഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരുന്നത്. 2019 ലാണ് മേഗന്‍ മകന്‍ ആര്‍ച്ചിയ്ക്ക് ജന്മം നല്‍കിയത്.
അതോടൊപ്പം ജനനത്തിന് മുമ്പ് തന്നെ കുഞ്ഞിന്റെ നിറത്തിന്റെ പേരില്‍ അവന് സുരക്ഷാസംവിധാനങ്ങളോ രാജകീയ പദവിയോ നിഷേധിക്കപ്പെടുമെന്ന കാര്യങ്ങള്‍ ഹാരി തന്നെയാണ് തന്നോട് പങ്കു വെച്ചതെന്നും മേഗന്‍ ഇതിലൂടെ വെളിപ്പെടുത്തി . 2020 ന്റെ തുടക്കത്തില്‍ ഹാരിയും മേഗനും രാജകീയ പദവികള്‍ ഉപേക്ഷിച്ച് മകന്‍ ആര്‍ച്ചിക്കൊപ്പം വടക്കെ അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. പിന്നീട് സാമൂഹികമാധ്യമങ്ങള്‍ ഉപേക്ഷിച്ച മേഗന്‍ ആത്മസുരക്ഷക്കായാണ് അവ ഉപേക്ഷിക്കുന്നതെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു. രാജകുടുംബത്തില്‍ നിന്നുള്ള ഹാരിയുടേയും മേഗന്റേയും അകല്‍ച്ചയെ ചൊല്ലിയുള്ള കുറ്റപ്പെടുത്തലുകളും മേഗന് അനുഭവിക്കേണ്ടി വന്നു .2020ലാണ് ഇരുവരും രാജകുടുംബം വിടുകയാണെന്ന് പ്രഖ്യാപിച്ചത്. ഔദ്യോഗിക ചുമതലകളില്‍ നിന്നും മാറി സ്വകാര്യതയുള്ള മറ്റൊരു ജീവിതം കെട്ടിപ്പെടുക്കാനായിരുന്നു ഇരുവരും തീരുമാനിച്ചത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കീഴിലല്ലാത്ത സ്വന്തമായ ചാരിറ്റി, വിനോദ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇരുവരും തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























