സൂയസ് കനാൽ വഴിമുടക്കി വമ്പൻ ചരക്കു കപ്പൽ... കനാൽ കടക്കാനാവാതെ കപ്പലുകളുടെ നീണ്ട നിര...

ലോകത്തെ തന്നെ ഏറ്റവും തിരക്കുപിടിച്ച കപ്പൽ പാതകളിലൊന്നാണ് സൂയസ് കനാൽ. ഇപ്പോൾ ലോകപ്രശസ്തമായ സമുദ്രപാതയിൽ വന്‍ ട്രാഫിക് ബ്ലോക്കാണ് അനുഭവപ്പെടുന്നത്. വഴിമുടക്കിയത് മറ്റാരുമല്ല, ഒരു കൂറ്റൻ കണ്ടെയ്നര്‍ ചരക്കുകപ്പലിന് നിയന്ത്രണം നഷ്ടമായതാണ് സംഭവത്തിന് കാരണം.
1312 അടി നീളവും 59 മീറ്റർ വീതിയുമുള്ള ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നായ 'എവർഗ്രീൻ' ആണ് കാറ്റിലുലഞ്ഞ് സൂയസ് തുറമുഖത്തിനു സമീപം വിലങ്ങനെ നിലംതൊട്ടുനിന്നത്. ഇരുവശത്തും നീങ്ങുകയായിരുന്ന 100 ലേറെ കപ്പലുകൾ അതോടെ ഗതാഗതം വഴിമുട്ടി പാതിവഴിയിൽ നിർത്തിയിട്ട നിലയിലാണ് ഉള്ളത്.
ചെങ്കടലിനും മെഡിറ്ററേനിയൻ കടലിനുമിടയിലെ ഏക കപ്പൽ ചാലാണ് സൂയസ് കനാൽ. മൂന്നു വർഷം മുമ്പ് ജപ്പാനിൽ നിർമിച്ചതാണ് കപ്പൽ. രണ്ടു ലക്ഷം ടൺ ആണ് കപ്പലിന്‍റെ ചരക്കുശേഷി. ചരക്കുഗതാഗതം ലാഭകരമാക്കാൻ വൻകിട കമ്പനികൾ കൂറ്റൻ കപ്പലുകളിലേക്ക് തിരിഞ്ഞത് സമാന അപകടങ്ങൾക്കിടയാക്കുമെന്ന ആശങ്കയും ഇപ്പോൾ നിലനിൽക്കുന്നുണ്ട്.
'ശക്തമായ കാറ്റിൽ നേരെ തിരിഞ്ഞ് കരക്കടിയുകയായിരുന്നുവെന്ന് കപ്പൽ അധികൃതർ വെളിപ്പെടുത്തി. നിയന്ത്രണം നഷ്ടമായി ഒരു വശത്തേക്ക് ചെരിഞ്ഞതോടെ കപ്പലിന്‍റെ ഒരു ഭാഗം കനാലിന്‍റെ ഒരു ഭാഗത്ത് ഇടിക്കുകയും ചെയ്തിട്ടുണ്ടെന്നും എവര്‍ഗ്രീന്‍ വ്യക്തമാക്കി.
തായ്വാൻ ആസ്ഥാനമായുള്ള കപ്പൽ ജപ്പാനിലെ ഷൂയി കിസെൻ കയ്ഷ ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. ടഗ് ബോട്ടുകളുപയോഗിച്ച് കപ്പൽ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. പക്ഷേ, ദിവസങ്ങളെടുത്തേ ഇത് സാധ്യമാകൂ എന്നാണ് സൂചന.
ചൈനയിൽ നിന്ന് നെതർലൻഡ്സിലെ റോട്ടർഡാമിലേക്ക് പുറപ്പെട്ടതായിരുന്നു 'എവർഗ്രീൻ' കപ്പൽ. ജീവനക്കാർക്ക് ആർക്കും തന്നെ പരിക്കേറ്റിട്ടില്ല. കപ്പലിന് സംഭവിച്ച കേടുപാടുകൾ പരിശോധിച്ചു വരികയാണ് അധികൃതർ. വടക്കോട്ട് 42ഉം തെക്കോട്ട് 64ഉം കപ്പലുകൾ പാതിവഴിയിലാണ് ഇപ്പോൾ നിൽക്കുന്നത്.
1869ൽ ആദ്യമായി തുറന്ന 193 കിലോമീറ്റർ ദൈർഘ്യമുള്ള സൂയസ് കനാൽ വഴിയാണ് ലോകത്തെ 12 ശതമാനം ആഗോള വ്യാപാരം നടക്കുന്നതെന്നാണ് കണക്കുകൂട്ടലുൾ സൂചിപ്പിക്കുന്നത്. കടൽ മാർഗമുള്ള എണ്ണകടത്തിന്‍റെ 10 ശതമാനവും പ്രകൃതി വാതകത്തിന്‍റെ എട്ടുശതമാനവും ഇതുവഴി കടന്നുപോകുന്നത്.
മുമ്പും കപ്പലുകൾ മുടങ്ങി യാത്ര മുടങ്ങുന്നത് സൂയസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. 2017ലാണ് അവസാനമായി സമാന സംഭവം അരങ്ങേറിയത്. ഒ.ഒ.സി.എൽ ജപ്പാൻ എന്ന കപ്പൽ മണിക്കൂറുകൾക്ക് ശേഷം ടഗ് ബോട്ടുകൾ ഉപയോഗിച്ച് അന്ന് രക്ഷപ്പെടുത്തിയിരുന്നു. 2004ൽ കപ്പൽ കുടുങ്ങി മൂന്നു ദിവസം ഇതുവഴി ഗതാഗതം സ്ഥംഭിച്ചു. കാൽ ലക്ഷം ടൺ എണ്ണ പുറത്തേക്ക് പമ്പു ചെയ്താണ് കപ്പൽ രക്ഷപ്പെടുത്തിയത്.
തത്കാലം സൂയസ് കനാൽ പഴയ പാത തുറന്നു നൽകിയിട്ടുണ്ടെങ്കിലും കപ്പൽ ഗതാഗതം പഴയ പടി ആകുമെന്ന കാര്യത്തിൽ ഉറപ്പില്ല. 2020ൽ മാത്രം 561 കോടി ഡോളറാണ് സൂയസ് കനാലിലെ കപ്പൽ ഗതാഗതം വഴി ഈജിപ്ത് സർക്കാറിന്‍റെ വരുമാനം. യാത്ര കൂടുതൽ സുഗമമാക്കി കനാൽ വികസനം പൂർത്തിയായി വരികയാണ് ഇപ്പോൾ.
കപ്പലിലെ ചരക്ക് ഇറക്കിയ ശേഷം മാത്രമാകും കപ്പലിനെ നീക്കാനാവുക. കപ്പല്‍ ഉറച്ചിരിക്കുന്ന കനാലിലെ മണലും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് ദിവസങ്ങളോളം സമയം എടുക്കുമെന്നാണ് സൂയസ് കനാല്‍ അതോറിറ്റി വിലയിരുത്തുന്നത്. 120 മൈല്‍ അഥവാ193 കിലോമീറ്റര്‍ നീളമാണ് സൂയസ് കനാലിലുള്ളത്. നൂറിലധികം കപ്പലുകളാണ് ഈ ട്രാഫിക്ക് ബ്ലോക്കില്‍ കുരുങ്ങിയിട്ടുള്ളത്.
https://www.facebook.com/Malayalivartha























