"അവര്‍ ഞങ്ങളുടെ തലസ്ഥാനം ആക്രമിച്ചു. ഞങ്ങളുടെ നഗരങ്ങളിലേയ്ക്ക് റോക്കറ്റുകള്‍ വിട്ടു. അവര്‍ അതിനു വില കൊടുക്കുകയാണ്. ഇതിന് ഇനിയും വില കൊടുക്കുക തന്നെ ചെയ്യും.." തുറന്നടിച്ച് ബെഞ്ചമിൻ നെതന്യാഹു, ഗാസ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങള്‍ തുടരുമെന്ന് ഇസ്രയേൽ, ഞെട്ടലോടെ ലോകം
ഇസ്രയേൽ –പലസ്തീൻ സംഘർഷം തുടരുമ്പോൾ പ്രാർത്ഥനയിലാണ് ലോകം. കോവിഡ് തന്ന വേദനകൾ ഒരു ഭാഗത്ത് നിലനിൽക്കുമ്പോഴും അവിടെ നിന്നും പുറത്ത് വരുന്ന വാർത്തകൾ മറ്റൊരു നോവായി മാറുകയാണ്. എന്നാൽ ഗാസ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങള്‍ തുടരുമെന്ന് തന്നെയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കുന്നത്. ഹമാസിനെതിരെ നടത്തുന്ന ആക്രമണം മയപ്പെടുത്തില്ലെന്നും നെതന്യാഹു വെള്ളിയാഴ്ച പ്രതികരിക്കുകയുണ്ടായി. പലസ്തീനെതിരെ വൻ തോതിൽ റോക്കറ്റാക്രമണം തുടരുന്നതിനിടെയാണ് നെതന്യാഹുവിൻ്റെ പ്രതികരണം.
"അവര്‍ ഞങ്ങളുടെ തലസ്ഥാനം ആക്രമിച്ചു. ഞങ്ങളുടെ നഗരങ്ങളിലേയ്ക്ക് റോക്കറ്റുകള്‍ വിട്ടു. അവര്‍ അതിനു വില കൊടുക്കുകയാണ്. ഇതിന് ഇനിയും വില കൊടുക്കുക തന്നെ ചെയ്യും." ടെൽ അവീവിൽ വെച്ച് സൈനികവൃത്തങ്ങളുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണമെന്നാണ് എഎഫ്പി റിപ്പോര്‍ട്ട്. ഗാസയിലേയ്ക്കുള്ള ആക്രമണം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതൂകൂടാതെ ഇരുവിഭാഗവും തമ്മിലുള്ള പോരാട്ടം അഞ്ചാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. എന്നാൽ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ് ഇസ്രയേൽ ചെയ്തിരിക്കുന്നത്. കര, വ്യോമസേനകള്‍ ആക്രമണത്തിൽ പങ്കെടുക്കുന്നുണ്ടെന്നും എന്നാൽ ഗാസയിൽ കടന്നുള്ള ആക്രമണങ്ങള്‍ ഇതുവരെ തുടങ്ങിയിട്ടില്ലെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കുകയുണ്ടായി. പലസ്തീനി മേഖലയായ വെസ്റ്റ് ബാങ്കിൽ ഇരുവിഭാഗവും തമ്മിൽ നേരിട്ട് ഏറ്റുമുട്ടാൻ തുടങ്ങിയതോടെ തെരുവുയുദ്ധത്തിൻ്റെസാഹചര്യമാണ് പല മേഖലകളിലുമുള്ളതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
തിങ്കളാഴ്ച മുതൽ നടക്കുന്ന ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 122 പേരും ഇസ്രയേലിൽ എട്ടു പേരും ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. മലയാളിയായ സൌമ്യ സന്തോഷും ഗാസ ആക്രമണത്തിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. സൌമ്യയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രയേൽ സർക്കാർ വ്യക്തമാക്കിയിരുന്നു. റോക്കറ്റ് അക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യ സന്തോഷിന്റെ മൃതദേഹം ഡൽഹിയിലെത്തിക്കുകയുണ്ടായി. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ മൃതദേഹം ഏറ്റുവാങ്ങി.
ഉച്ചയോടെ എയർ ഇന്ത്യ വിമാനത്തില്‍ മൃതദേഹം നെടുമ്പാശേരിയില്‍ എത്തിക്കും.തുടർന്ന് സ്വദേശമായ ഇടുക്കി കീരിത്തോട്ടിലേക്ക് കൊണ്ടുപോകും.നാളെ ഉച്ചകഴിഞ്ഞ് കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാണ് സംസ്‌കാരം.ഇസ്രയേൽ- പലസ്തീൻ സംഘർഷത്തിനിടെ ചൊവ്വാഴ്ചയാണ് സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വർഷമായി ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഭർത്താവ് സന്തോഷുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കവേയാണ് റോക്കറ്റ് വീടിന് മുകളിൽ പതിക്കുന്നതും സൗമ്യ കൊല്ലപ്പെടുന്നതും. സൗമ്യ പരിചരിച്ചിരുന്ന വൃദ്ധയും കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha