അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

പിണറായി മാറി വി ഡി സതീശൻ അധികാരത്തിൽ വന്നപ്പോൾ അടിമുടി അഴിച്ചു പണിയാണ് നടത്തുന്നത് . വടക്കന്‍ കേരളത്തിലെ ക്രമസമാധാന പാലനത്തിന് പുതിയ ദിശാബോധം നല്‍കാനും കണ്ണൂരിലെ രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് വി ഡി സർക്കാരിന്റെ വന്‍ അഴിച്ചുപണി. രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസര്‍ കൂടിയായ പുട്ട വിമലാദിത്യയെ ഉത്തരമേഖലാ ഐജിയായി നിയമിച്ചു. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി കെ കാര്‍ത്തിക്കിനെയും നിയമിച്ചു.
കഴിഞ്ഞ ദിവസം കാര്‍ത്തിക്കിനെ തൃശൂര്‍ റേഞ്ച് ഡിഐജിയായി നിയമിച്ചിരുന്നു. പിന്നാലെയാണ് സ്ഥലം മാറ്റം.ക്രമസമാധാന ചുമതലയുള്ള നോര്‍ത്ത് സോണ്‍ ഐ.ജി, ഇന്റേണല്‍ സെക്യൂരിറ്റി ഐ.ജി എന്നിവര്‍ക്ക് പുറമെ തൃശൂര്‍, കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിമാര്‍ക്കും പുതിയ അമരക്കാരെ നിശ്ചയിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് അടിയന്തര ഉത്തരവിറക്കി.വിവിധ ജില്ലകളില്‍ നിന്നും മാറ്റപ്പെട്ട് പുതിയ തസ്തികയ്ക്കായി കാത്തിരുന്ന മുതിര്‍ന്ന എസ്.പിമാര്‍ക്കും പുതിയ ചുമതലകള്‍ നല്‍കിയിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന ജോലിഭാരവും അന്വേഷണങ്ങളുടെ വ്യാപ്തിയും കണക്കിലെടുത്ത് നാല് പുതിയ എക്‌സ് കേഡര്‍ തസ്തികകള്‍ താല്‍ക്കാലികമായി സൃഷ്ടിച്ചാണ് ജൂണ്‍ 16-ലെ ഈ അഴിച്ചുപണി.
ഗവര്‍ണറുടെ ഉത്തരവിന്‍പ്രകാരം പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി രാജേഷ് ജി.ആര്‍. ആണ് അടിയന്തിര പ്രാബല്യത്തോടെയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.ഇന്റേണല്‍ സെക്യൂരിറ്റി ഐ.ജി. പദവിയില്‍ ഇരുന്ന കടുത്ത നിലപാടുകാരനായ പുട്ട വിമലാദിത്യനാണ് പുതിയ നോര്‍ത്ത് സോണ്‍ ഐ.ജി. കള്ളക്കടത്തും ഗുണ്ടാവിളയാട്ടവും തടയാന്‍ കര്‍ക്കശക്കാരനായ ഒരു ഓഫീസറെ തന്നെ വടക്കന്‍ കേരളത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കണമെന്ന സര്‍ക്കാരിന്റെ തീരുമാന പ്രകാരമാണിത്. ആംഡ് പൊലീസ് ബറ്റാലിയന്‍ ഐ.ജി.യായിരുന്ന എസ്. സതീഷ് ബിനോയാണ് പുട്ട വിമലാദിത്യന് പകരക്കാരനായി എത്തുന്ന പുതിയ ഇന്റേണല്‍ സെക്യൂരിറ്റി ഐ.ജി.
തൃശൂര്‍, കണ്ണൂര്‍ റേഞ്ചുകളിലെ ഡി.ഐ.ജിമാരുടെ നിയമനത്തിലാണ് നാടകീയമായ വന്‍ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നത്. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി.യായി മാറ്റാന്‍ മുന്‍പ് ഉത്തരവുണ്ടായിരുന്ന കാര്‍ത്തിക് കെ.യെ, ക്രമസമാധാന പാലനത്തില്‍ കണ്ണൂരിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് പുതിയ ഉത്തരവ് പ്രകാരം കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി.യായി അടിയന്തരമായി നിയമിച്ചു.കണ്ണൂരിലെ ഗുണ്ടാ-കരിഞ്ചന്ത ലോബികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കാര്‍ത്തിക്കിന് പ്രത്യേക നിര്‍ദ്ദേശമുണ്ട്. അതേസമയം, കണ്ണൂര്‍ റേഞ്ചിലേക്ക് സ്ഥലംമാറ്റാന്‍ മുന്‍പ് നിശ്ചയിച്ചിരുന്ന നാരായണന്‍ ടി.യെ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി.യായിത്തന്നെ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.
കണ്ണൂര്‍ റേഞ്ച് ഡിഐജിയായി പോകാന്‍ നാരായണന്‍ അസൗകര്യം അറിയിച്ചിരുന്നു. കാര്‍ത്തിക്കിന്റെയും നാരായണന്റെയും അസൗകര്യം പരിഗണിച്ചായിരുന്നുസര്‍ക്കാരിന്റെ നിയമനം. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പിയായി മോഹനചന്ദ്രന്‍ നായര്‍, കൊച്ചി ഡിസിപിയായി അരുണ്‍ കെ പവിത്രന്‍, ദക്ഷിണമേഖലാ വിജിലന്‍സ് എസ്പിയായി ജുവനപടി മഹേഷ്, തിരുവനന്തപുരം ഡിസിപിയായി ഷഹന്‍ഷാ കെ എസ് എന്നിവരെ നിയമിച്ചു.പാലക്കാട്, വയനാട്, തിരുവനന്തപുരം റൂറല്‍, കോട്ടയം തുടങ്ങിയ ജില്ലകളില്‍ നിന്നും മുന്‍പ് മാറ്റപ്പെടുകയും പുതിയ പോസ്റ്റിംഗിനായി കാത്തിരിക്കുകയും ചെയ്ത പ്രമുഖ ഉദ്യോഗസ്ഥര്‍ക്കെല്ലാം പുതിയ ചുമതലകള്‍ ലഭിച്ചു.
https://www.facebook.com/Malayalivartha

























