കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത്..പാർട്ടിയിലെ ഉന്നതരുടെ കളികൾ പുറത്ത്..ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.. കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്..

മുൻ മന്ത്രി കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത് മുൻ മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമാണെന്ന് സംശയിച്ച് കണ്ണൂർ സി പി എമ്മിലെ ശൈലജടീച്ചർ പക്ഷക്കാരായ നേതാക്കൾ. ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്തെ പിടിച്ചുകുലുക്കിയതായിരുന്നു വടകര ലോക്‌സഭാ മണ്ഡലത്തിലെ കാഫിർ സ്‌ക്രീൻഷോട്ട് വിവാദം. ഷാഫി പറമ്പിലും കെ.കെ. ശൈലജയും ഏറ്റുമുട്ടിയ മത്സരത്തിൽ വമ്പൻ മാർജിനിലേക്ക് ഷാഫിയുടെ വിജയമെത്തിക്കുന്നതിലും കാഫിർ സ്‌ക്രീൻഷോട്ട് കേസ് വഴിവെക്കുകയും ചെയ്തിരുന്നു. ‘ഷാഫി അഞ്ചുനേരം നിസ്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണ്. മറ്റേതോ കാഫിറായ സ്ത്രീ സ്ഥാനാർഥി. ആർക്കാണ് നമ്മൾ വോട്ട് ചെയ്യേണ്ടത്. നമ്മളിൽ പെട്ടവനല്ലേ ചിന്തിച്ചു വോട്ട് ചെയ്യു’- എന്നായിരുന്നു സ്‌ക്രീൻഷോട്ടിൽ എഴുതിയിരുന്നത്.
ഇത് വലിയ രാഷ്ട്രീയ ചർച്ചകളിലേക്കും വിവാദത്തിലേക്കുമാണ് പിന്നീട് പോയത്.സി.പി.എം. മുൻ എംഎൽഎ കെ.കെ. ലതികയടക്കമുള്ളവർ പോസ്റ്റ് പങ്കുവെച്ചിരുന്നു. വർഗീയ ധ്രുവീകരണമുണ്ടാക്കി വോട്ട് പിടിക്കൻ യു.ഡി.എഫ്. ശ്രമിക്കുന്നുവെന്നും മുസ്‌ലിംലീഗ് പ്രവർത്തകനായ മുഹമ്മദ് കാസിമാണ് ഇതിന് പിന്നിലെന്നുമായിരുന്നു സി.പി.എമ്മിന്റെ ആരോപണം. സ്‌ക്രീൻഷോട്ട് ഇടതു സൈബറിടങ്ങളിലെല്ലാം ഷെയർ ചെയ്യപ്പെടുകയും ചെയ്തു. കേസിൽ മുഹമ്മദ് കാസിമിനെതിരെ കേസെടുത്തെങ്കിലും അദ്ദേഹത്തിന്റെ പങ്ക് തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. ഇതോടെ സി.പി.എം. പ്രതിരോധത്തിലുമായി.ഇതിനിടെ പോലീസ് അന്വേഷണത്തിന്റെ പുരോഗതി അറിയിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് കാസിം ഹൈക്കോടതിയെ സമീപിച്ചതോടെ ആരോപണം ഉന്നയിക്കുകയും
വിവാദം സൃഷ്ടിക്കുകയും ചെയ്ത സിപിഎമ്മിനുതന്നെ ഇത് തിരിച്ചടിയായി. അന്വേഷണം ഡിവൈഎഫ്‌ഐ നേതാവും അധ്യാപകനുമായിരുന്ന റിബേഷ് രാമകൃഷ്ണൻ അടക്കമുള്ളവരിലേക്ക് എത്തിയതോടെ അന്വേഷണം നിലക്കുന്ന നിലയിലേക്കുമെത്തി. പോസ്റ്റിന്റെ ഉറവിടം കണ്ടെത്താനായില്ലെന്ന് പറഞ്ഞായിരുന്നു പോലീസ് കേസ് അവസാനിപ്പിക്കാനൊരുങ്ങിയത്. ഇതിനിടെയാണ് സർക്കാർ മാറുന്നതും പുനരന്വേഷണത്തിന് എസ്.ഐ.ടിയെ നിയോഗിക്കുന്നതും.എസ്.ഐ.ടി അന്വേഷണം ഏറ്റെടുത്തോടെ റിബേഷ് രാമകൃഷ്ണൻ അടക്കമുള്ളവരെ ചോദ്യം ചെയ്തു. ഇതിന് പിന്നാലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ രാഷ്ട്രീയമായി വേട്ടയാടുന്നുവെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും എന്നാൽ ഡിവൈഎഫ്‌ഐയെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടിനെ ചെറുക്കുമെന്നും നേതാക്കൾ പറഞ്ഞിരുന്നു.
ഇതിനിടെയാണ് ഡിവൈഎഫ്‌ഐ നേതാവ് ജിതിൻഭാസ്‌കറിന്റെ അറസ്റ്റ് നടന്നിരിക്കുന്നത്. നാളെ ജിതിനെ പാർട്ടി തള്ളി പറയും. എന്നാൽ ജിതിന് പിന്നിൽ സിപിഎമ്മിലെ സംസ്ഥാന നേതാക്കളാണെന്ന് കെ.കെ ഷൈലജ ടീച്ചറിനെ സ്നേഹിക്കുന്നവർ വിശ്വസിക്കുന്നു. സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രധാന പങ്കുവഹിച്ചുവെന്ന് കരുതുന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് കോഴിക്കോട് റൂറൽ എസ്.പി ടി.ഫറാഷ് പറഞ്ഞത്. അതിന്റെ ഉറവിടത്തിലേക്കുള്ള അന്വേഷണത്തിൽ അറസ്റ്റ് നിർണായകമാണൈന്നും അദ്ദേഹം പറഞ്ഞു.കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണായക തെളിവ് കിട്ടിയെന്ന് സൂചനയുണ്ട്. കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചയാളെ കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. വടകര സ്ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിലെ അഡ്മിൻമാരെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ കിട്ടിയത്.സിപി എമ്മിന്റെ പിണറായി പക്ഷക്കാരായ നേതാക്കളുടെ നിർദ്ദേശ പ്രകാരമാണ് സ്ക്രീൻഷോട്ട് ഉണ്ടാക്കിയതെന്ന് ആരോപണമുണ്ട്.
ഷൈലജയെ വടകരയിൽ നിർത്തി തോൽപ്പിക്കുകയായിരുന്നു പിണറായിയുടെ ലക്ഷ്യം. കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ കെ.കെ ഷൈലജ മോഹിച്ചതാണ് പിണറായിക്കുണ്ടായ കലിപ്പിന് കാരണം. 'കടത്തുനാട് സഖാക്കൾ' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലും 'ബാവുപ്പാറ സഖാക്കൾ' എന്ന ഫേസ്ബുക്ക് പേജിലും ആദ്യഘട്ടത്തിൽ തന്നെ സ്ക്രീൻഷോട്ട് പ്രചരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. വ്യാജ സ്ക്രീൻഷോട്ട് നിർമാണം സംബന്ധിച്ച കൂടുതൽ തെളിവ് ശേഖരിക്കാനുള്ള നീക്കത്തിലാണ് എസ്ഐടിയുള്ളതെന്നാണ് റിപ്പോർട്ടുകൾ. കേസിൽ ചോദ്യം ചെയ്യാനായി കൂടുതൽ പേർക്ക് എസ്ഐടി നോട്ടീസ് നൽകിയിട്ടുണ്ട്.വടകര ക്രൈംബ്രാഞ്ച് ഓഫീസിൽ ഡിവൈഎസ്പി മനോഹരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. നേരത്തെ റിബേഷ് രാമകൃഷ്ണൻ 'റെഡ് എൻകൗണ്ടർ' എന്ന ഗ്രൂപ്പിലാണ് ഈ സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തതെന്നായിരുന്നു മുൻ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
എന്നാൽ നിലവിലെ പ്രത്യേക അന്വേഷണ സംഘം റിബേഷ് ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ്, ഇവർക്കെല്ലാം വടകര സ്ക്വാഡ് എന്ന ഗ്രൂപ്പിൽ നിന്നാണ് ഈ സന്ദേശം ലഭിച്ചതെന്ന് വ്യക്തമായത്. ഈ ഗ്രൂപ്പിൽ സന്ദേശം പോസ്റ്റ് ചെയ്ത ജിതിൻ ഭാസ്കറിനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വടകര മണ്ഡലത്തിൽ പ്രചരിച്ച വ്യാജ ‘കാഫിർ സ്ക്രീൻ ഷോട്ട്’ സംബന്ധിച്ച കേസിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത് സി.പി.എമ്മിനുനേരെയാണ് . ഇക്കാര്യത്തിൽ പാർട്ടി നേതൃത്വത്തിന്റെ മുഴുവൻ വാദങ്ങളും പൊളിച്ചടുക്കുന്ന വസ്തുതകളാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജക്കെതിരെ യു.ഡി.എഫ് പ്രചരിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി സി.പി.എമ്മാണ് ആദ്യം കാഫിർ സ്ക്രീൻ ഷോട്ട് വലിയ ചർച്ചയാക്കിയത്.
കാഫിർ സ്ക്രീൻഷോട്ട് ‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന ഫേസ്ബുക്ക് പേജിലാണ് പൊതുജനം കാണുന്ന തരത്തിൽ ആദ്യം വന്നത്. പേജിന്റെ അഡ്മിൻ മനീഷ് മനോഹരന്റെ ഫോണിൽ വോട്ടെടുപ്പിന്റെ തലേദിവസം ഉച്ചക്ക് 2.34ന് ‘റെഡ് ബറ്റാലിയൻ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽനിന്ന് പോസ്റ്റ് വന്നു. റെഡ് ബെറ്റാലിയൻ ഗ്രൂപ്പിൽ അന്ന് ഉച്ചക്ക് 2.13ന് അമൽറാം ആണ് പോസ്റ്റ് ചെയ്തത്. അമൽറാമിന് പോസ്റ്റ് ലഭിച്ചത് ‘റെഡ് എൻകൗണ്ടേഴ്സ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ്. റെഡ് എൻകൗണ്ടേഴ്സിൽ ഈ പോസ്റ്റിട്ടത് അധ്യാപകനും ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റുമായ റിബേഷാണെനും കണ്ടെത്തി. റിബേഷിനെ ചോദ്യം ചെയ്തെങ്കിലും എവിടെ നിന്നാണ് ഈ പോസ്റ്റ് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഇതോടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധനക്കയച്ചു. വ്യാജ പോസ്റ്റ് വന്ന ‘പോരാളി ഷാജി’ എന്ന ഫേസ്ബുക് പേജിന്റെ അഡ്മിനായ വഹാബിന്റെ ഫോണും പിടിച്ചെടുത്ത് പരിശോധനക്കയച്ചു -
ഇക്കാര്യങ്ങളാണ് കോടതിയിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ടിലുള്ളത്.സി.പി.എമ്മിനായി സൈബർ രംഗത്ത് പ്രവർത്തിക്കുന്നവരാണ് പോസ്റ്റ് പ്രചരിപ്പിച്ചതെന്നാണ് പൊലീസ് തന്നെ വ്യക്തമാക്കുന്നത്. പോസ്റ്റിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ഡി.വൈ.എഫ്.ഐ നേതാവിലെത്തി നിൽക്കുന്നതും പരസ്യമായതോടെ പാർട്ടി നേതൃത്വം കടുത്ത പ്രതിരോധത്തിലാണ്. അതിനിടെ, സി.പി.എം പാർട്ടിതലത്തിൽ സമാന്തരമായി നടത്തിയ അന്വേഷണത്തിൽ ‘സൈബർ പോരാളി’കൾക്കുള്ള പങ്ക് കണ്ടെത്തിയിരുന്നു.തുടർന്നാണ് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ ‘പോരാളി ഷാജി’ അടക്കമുള്ള ഫേസ്ബുക് പേജുകളെ നേരത്തെതന്നെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നത്. പോരാളി ഷാജിയിൽ ഇപ്പോൾ ഇടതു വിരുദ്ധതയാണ് കൂടുതലെന്നായിരുന്നു ജൂൺ 13ന് അദ്ദേഹം വാർത്തസമ്മേളനം നടത്തി വിശദീകരിച്ചത്.
ഇതും സി പി എം നേതാക്കളുടെ അറിവോടെയുള്ള കള്ളകളിയായിരുന്നു. ഡി വൈ എഫ് ഐ നേതാവ് റിബേഷ് രാമചന്ദ്രനെ അന്ന് പാർട്ടി അനുകൂലിച്ചിരുന്നു. ഇത് ഷൈലജയെ ആശങ്കയിലാഴ്ത്തി. ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ് റിബേഷിനെ അനുകൂലിച്ച് രംഗത്തെത്തിയത്. കെ.കെ. ഷൈലജ ടീച്ചറെ വടകരയിൽ നിന്നും തോൽപ്പിക്കാൻ സി പി എം സംസ്ഥാന സെക്രടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ അരയും തലയും മുറുക്കി രംഗത്ത് എത്തിയിരുന്നതായി ആരോപണം ഉയർന്നിരുന്നു.. ഷൈലജയുടെ അശ്ലീല വീഡിയോ പുറത്തിറങ്ങിയെന്നു വരെ എം.വി. ഗോവിന്ദൻ പ്രചരിപ്പിച്ചു. തന്റെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചിട്ടില്ലെന്ന് ടീച്ചർ പരസ്യ പ്രസ്താവന നടത്തിയെങ്കിലും ഗോവിന്ദൻ ടീച്ചറെ വെറുതെ വിട്ടില്ല.. അശ്ലീല വീഡിയോ താൻ കണ്ടെന്നാണ് സെക്രട്ടറി പറഞ്ഞത്.. താൻ കാണാത്ത ഏത് വീഡിയോ ആണ് ഗോവിന്ദൻ കണ്ടതെന്ന് ടീച്ചർ ചോദിച്ചു. .
ഗോവിന്ദൻ കണ്ടതും ടീച്ചർ കാണാത്തതുമായ വീഡിയോ ഏതായാലും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിട്ടില്ല.കെ.കെ. ശൈലജയുടെ അശ്ലീല വീഡിയോ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. പിണറായിയെ അടക്കം വെച്ച് ചിത്രം മോര്‍ഫ് ചെയ്യേണ്ട പ്രശ്‌നമെന്താണെന്നും അദ്ദേഹം ചോദിച്ചു. മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം അഭിമുഖ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, തനിക്കെതിരായി വീഡിയോ അല്ല പോസ്റ്ററുകളാണ് പ്രചരിപ്പിക്കപ്പെട്ടത് എന്നായിരുന്നു കെ.കെ. ശൈലജയുടെ വിശദീകരണം.ശൈലജ ടീച്ചര്‍ക്ക് എതിരായി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉള്‍പ്പെടെ തെറ്റായ നിരവധികാര്യങ്ങള്‍ അവിടുത്തെ സ്ഥാനാര്‍ഥിയും വി.ഡി. സതീശനും ഉള്‍പ്പെടെയെല്ലാം അറിഞ്ഞുകൊണ്ടുതന്നെ പ്ലാന്‍ ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ടെന്ന് അന്ന് ഗോവിന്ദൻ പറഞ്ഞു.. പോണ്‍ വീഡിയോ ഇല്ലെന്ന് ടീച്ചറല്ലല്ലോ പറയേണ്ടത്, ഞങ്ങളെല്ലാവരും പറയണ്ടേ. ടീച്ചര്‍ പറയേണ്ടതില്ല, ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്നതല്ലേ? രാജ്യത്തെ ജനങ്ങള്‍ കണ്ടതല്ലേ?
സാങ്കേതിക പദം ഉപയോഗിച്ച് അതില്‍ പിടിച്ചുനില്‍ക്കാനാണ് ഷാഫി പറമ്പില്‍ ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.അവിടെ നടന്ന സൈബര്‍ ആക്രമണം മുഴുവന്‍ നിലവിലുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടെ അറിഞ്ഞുകൊണ്ടാണ്. അതിന്റെ ഗുണഭോക്താവ് ആരാണ്? തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി അശ്ലീലത്തെ ഉപയോഗിക്കുന്ന ആദ്യത്തെ പ്രതിപക്ഷനേതാവും സ്ഥാനാര്‍ഥിയുമാണ് വി.ഡി. സതീശനും ഷാഫി പറമ്പിലുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കില്‍ തങ്ങളത് തെളിയിക്കുക തന്നെ ചെയ്യുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. എന്നാൽ ആരും തെളിയിച്ചില്ല. ഷാഫി പറമ്പിൽ ഷൈലജക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. അപകീർത്തി കേസ് കോടതിയിലെത്തിയാൽ എം.വി ഗോവിന്ദൻ ഒറ്റയ്ക്കാകും. കാരണം കേസിൽ സാക്ഷിയായ വ്യക്തി അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ അത് മാത്രമാണ് കോടതിയിൽ തെളിവ്.
അങ്ങനെ സ്ഥാനാർത്ഥി ഇല്ലെന്ന് പറയുന്ന വീഡിയോ ഉണ്ടെന്ന് ഒരാൾ പറഞ്ഞാൽ അയാൾക്ക് തെളിവു നൽകേണ്ടി വരും. എങ്ങനെയാണ് വീഡിയോ തന്റെ കൈയിലെ ലെത്തിയതെതെന്ന് പറയേണ്ട ബാധ്യത ഗോവിന്ദനുണ്ട്. ഇക്കാര്യം ഗോവിന്ദൻ പറയുമോ എന്ന് കണ്ടറിയണം. ഏതായാലും ഷാഫി പറമ്പിൽ കേസു കൊടുത്ത സാഹചര്യത്തിൽ മറുപടി പറയേണ്ട ബാധ്യത എം.വി. ഗോവിന്ദനുണ്ട്.ഷൈലജ ടീച്ചർ തോൽക്കേണ്ടത് എം.വി. ഗോവിന്ദന്റെ ആവശ്യമായിരുന്നു. ഭാവി മുഖ്യമന്ത്രിയാകാൻ തയ്യാറെടുക്കുന്ന എം.വി. ഗോവിന്ദന് ഏക റിബൽ കെ.കെ. ഷൈലജയാണ്. കോടിയേരി ബാലകൃഷ്ണൻ നിത്യതയിൽ ലയിച്ചതോടെ ഗോവിന്ദന് എതിരാളികൾ ഇല്ലാതായി. ഏക തടസം ടീച്ചറമ്മയുടെ ഇമേജാണ്.
ഇതു കണക്കിലെടുത്താണ് ടീച്ചറെ വടകരയിൽ മത്സരിപ്പിച്ചത്. വടകര സി.പി. എമ്മിന്റെ തുക്കുകയറാണ്. പാർട്ടിക്ക് മുകളിൽ പറക്കുന്നവരെ മര്യാദ പഠിപ്പിക്കാൻ വേണ്ടിയാണ് വടകരയിൽ എത്തിക്കുന്നത്. പി - ജയരാജനും എ.എൻ. ഷംസീറുമൊക്കെ ഇത്തരത്തിൽ വടകരയിലെത്തി മര്യാദ പഠിച്ചവരാണ്. ആർ.എം.പി. ഉള്ളിടത്തോളം കാലം വടകരയിൽസി.പി.എം ജയിക്കില്ല. ടി.പി. ചന്ദ്രശേഖരൻ മരിച്ചെങ്കിലും അണയാത്ത ജ്വാലയാണ് ഇന്നും. കെ. കെ.രമയാണ് വടകരയിലെ പ്രതിനിധിയെ തീരുമാനിക്കുക. അമ്മയുടെ കരുതലും ടീച്ചറുടെ വാൽസല്യവുമായി കെ.കെ. ഷൈലജയെ വടകരയിൽ ഇറക്കിയത് സി.പി.എം. വിജയിക്കുന്നതിന് വേണ്ടിയാണ്. എന്നാൽ ജയത്തിന് വേണ്ടി കുറുക്കുവഴികൾ തേടുകയായിരുന്നു സി പി.എം. കേരളം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഷൈലജയെ സമൂഹമധ്യത്തിൽ താറടിപ്പിച്ച് അവരുടെ ഇമേജ് തകർക്കുകയായിരുന്നു പാർട്ടിയുടെ ലക്ഷ്യം.
അങ്ങനെ വരുമ്പോൾ അവർ മുഖ്യമന്ത്രി സ്ഥാനത്തിന് പരിഗണിക്കപ്പെടില്ല.പിണറായി കഴിഞ്ഞാൽ ഷൈലജ എന്നൊരു ചിന്ത ഏറെ നാളായി അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ട്. ഇത് പാറി പറക്കുന്ന നേരത്ത് ഗോവിന്ദൻ രംഗത്ത് ഉണ്ടായിരുന്നില്ല. കോടിയേരി മരിച്ചതോടെയാണ് ഗോവിന്ദൻ തിളങ്ങിയത്. അപ്രതീക്ഷിതമായി കോടിയേരി കടന്നു പോയതോടെ ഗോവിന്ദൻ കളത്തിൽ ഒറ്റയ്ക്കായി. പിണറായിയാകട്ടെ ഒന്നിനു പുറകെ ഒന്നായി പ്രതിസന്ധിയിലുമായി.നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരോഗ്യ മന്ത്രാലയത്തിൽ പ്രവർത്തനങ്ങൾ നടന്നിരുന്നത്. ഷൈലജ ടീച്ചർ ആരോഗ്യമന്ത്രിയുടെ കസേരയിൽ ഇരിക്കുകയും മറ്റുള്ളവർ ആരോഗ്യ വകുപ്പ് ഭരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് അക്കാലത്ത് സെക്രട്ടറിയറ്റിൽ ഉണ്ടായിരുന്നത്. കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് അക്കാലത്ത് ആരോഗ്യ വകുപ്പിൽ നടന്നതെന്ന് ആരോപണം ഉയർന്നിരുന്നു.
കോവിഡ് വന്നു കയറിയതോടെ നേതാക്കൾക്കെല്ലാം ചാകരയായി. ദുരന്തങ്ങളെ ഉത്സവമാക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. കോടികളുടെ പർച്ചേസ് തലങ്ങും വിലങ്ങും നടന്നു. എല്ലാറ്റിൻ്റെയും ലക്ഷ്യം ഒന്നും തന്നെയായിരുന്നു.തുട്ട് തുട്ട് മണി മണി. തൻ്റെ കൈയിൽ നിന്ന് ചുക്കാൻ മാറുമെന്ന് മനസിലാക്കിയപ്പോഴാണ് കോവിഡ് പത്രസമ്മേളനങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കാൻ തുടങ്ങിയത്.പിന്നീട് കെ കെ ഷൈലജയെ അഴിമതിക്കാരിയാക്കാൻ ബോധപൂർവമായ ശ്രമം നടന്നു.ഇതിൻ്റെ ഫലമാണ് ഇപ്പോൾ ടീച്ചറമ്മ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഭാവി മുഖ്യമന്ത്രിയെന്ന് വരെ വിശേഷിക്കപെട്ടതോടെ ടീച്ചറമ്മയിൽ പിണറായിയുടെ നോട്ടമുടക്കി. തുടർന്ന് ടീച്ചറമ്മ ആരോരുമല്ലാതെ നിയമസഭയിൽ ഇരിക്കുന്നു. ഏറ്റവുമൊടുവിൽ , വന്നു ചേർന്ന അന്തർദേശീയ പുരസ്കാരത്തെ വരെ മുഖ്യമന്ത്രി തട്ടി തെറുപ്പിച്ചു.ഇതാ ഇപ്പോൾ അശ്ലീല വീഡിയോ വിവാദവും.
അവരുടെ പ്രായം പോലും സി.പി.എം. നേതാക്കൾ കണക്കിലെടുക്കുന്നില്ല. ഷൈലജയെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്നായിരുന്നു ടീച്ചറുടെ ആരാധകരുടെ മുറവിളി. ഷൈലജക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിഞ്ഞ സാഹചര്യമാണ് കഴിഞ്ഞ നിപ്പ കാലത്ത് കോഴിക്കോട് നടന്നതെന്നായിരുന്നു വ്യാഖ്യാനം.. കോഴിക്കോട് സർക്കാർ ഗസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്താണ് നിപ്പയുടെ സമയത്ത് ഷൈലജ ടീച്ചർ കാര്യങ്ങൾ കൈകാര്യം ചെയ്തത്.നിപ്പക്ക് പിന്നാലെ വന്ന കോവിഡും ഷൈലജ ടീച്ചർ കൈകാര്യം ചെയ്തിരുന്നു.എന്നാൽ ഷൈലജയെ പിണറായി മന്ത്രി സ്ഥാനത്ത് നിന്നും നിഷ്കരുണം ഒഴിവാക്കി. കെ.ആർ. ഗൗരിയുടെയുടെയും വി എസ് അച്ചുതാനന്ദൻറെയും വഴിയേ രക്തസാക്ഷിയാവുകയായിരുന്നു. കെ. കെ. ഷൈലജ. എന്നാൽ ഗൗരിയമ്മയെയും വി എസിനെയും പോലെ ഷൈലജ നിഷ്കളങ്കയല്ലെന്നാണ് സി.പി.എമ്മിലെ പിണറായി ഭക്തർ പറയുന്നത്.
അതെന്തായാലും മരുമകനെ വരെ മന്ത്രിയാക്കിയിട്ടും കെ.കെ. ഷൈലജയെ ഒഴിവാക്കിയ പിണറായി വിജയൻറെ നടപടിയിൽ സീതാറാം യച്ചൂരി ക്ഷുഭിതനായിട്ടും ഫലമുണ്ടായില്ല. ഐസക്കിനെയും സുധാകരനെയും ഇതേ മട്ടിലാണ് പിണറായി വെട്ടിയത്.കെ.ആർ. ഗൗരിയെയും വി.എസിനെയും മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞാണ് ഇടതുപക്ഷം രണ്ടു തവണ വോട്ടു തേടിയത്.എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ഗൗരിയമ്മയെയും അച്ചുതാനന്ദനെയും ബലികൊടുത്തു. യഥാർത്ഥത്തിൽ ആരോഗ്യമന്ത്രി ഷൈലജയാണ് പിണറായിക്ക് തുടർഭരണം ഉറപ്പാക്കിയത്. ഷൈലജക്ക് ആരോഗ്യമോ ധനമോ കിട്ടുമെന്ന് അവസാന നിമിഷം വരെ എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ സംസ്ഥാന കമ്മിറ്റി ചേരുന്നതിന് മുമ്പ് തന്നെ പിണറായി തീരുമാനങ്ങൾ എടുത്തിരുന്നു. തൻറെ വിശ്വസ്തനായ കോടിയേരിയെ കൊണ്ടാണ് പിണറായി ചരടുവലിച്ചത്. മന്ത്രി പട്ടിക കമ്മിറ്റിയിൽ അവതരിപ്പിച്ചതും കോടിയേരിയാണ്.യഥാർത്ഥത്തിൽ കോടിയേരി പാർട്ടി സെക്രട്ടറിയല്ല.
എന്നിട്ടും അദ്ദേഹം എങ്ങനെയാണ് പട്ടിക തയ്യാറാക്കിയതെന്ന് സി പി എം നേതാക്കൾ പോലും അത്ഭുതപ്പെട്ടു. ഷൈലജയുടെ വഴിയടക്കുകയായിരുന്നു പിണറായിയുടെ ലക്ഷ്യം. അവരെ ടീച്ചറമ്മയെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നും ചിലർ വിശേഷിപിച്ചപ്പോൾ അവർ അപകടം മനസിലാകേണ്ടതായിരുന്നു. പി.ജയരാജന് സംഭവിച്ചതും ഇത് തന്നെയാണ്. കെകെ ശൈലജയെ മാറ്റി നിര്‍ത്തിയത് ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയായിരുന്നു. സിപിഎം നേതൃത്വത്തിനിടക്കുള്ള അതൃപ്തി മറനീക്കി പുറത്തു വരികയും ചെയ്തു. പുതിയ നേതാക്കളെ കൊണ്ടുവരാൻ എന്ന വിശദീകരണം നൽകുമ്പോഴും കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയ്ക്ക് കെകെ ശൈലജയ്ക്കു മാത്രം ഇളവു നല്കാൻ തടസ്സമുണ്ടായിരുന്നില്ല. കെകെ ശൈലജയ്ക്ക് കിട്ടിയ ജനസ്വീകാര്യതയിൽ പാർട്ടിക്കുള്ളിലെ ചിലർക്കുള്ള അസ്വസ്ഥതയാണ് പുറത്തു വന്നത്. മുമ്പ് സംസ്ഥാന ഘടകത്തിൽ വൻ ഭിന്നത ഉണ്ടായതു കൊണ്ടാണ് വിഎസിനു സീറ്റു നിഷേധിച്ചതിൽ പിബി ഇടപെട്ടത്.
അത്തരമൊരു സാഹചര്യം ഷൈലജയുടെ കാര്യത്തിൽ ഉണ്ടായില്ല.ഒടുവിൽ മെക്സസെ പുരസ്കാരത്തിൽ നിന്നും ഷൈലജയെ വെട്ടി.കൂട്ടായ പ്രവർത്തനത്തിന്റെ ഫലം കിട്ടേണ്ടത് സർക്കാരിനാണെന്ന് ഷൈലജ പറയുമ്പോഴും അവാർഡ് നിരസിക്കേണ്ടി വന്നതിൽ അവർക്ക് വേദനയുണ്ട്. ഇത്തരത്തിൽ വേദന കടിച്ചമർത്തി ജീവിക്കുന്ന ഷൈലജക്ക് നേരെയാണ് ഇടതുപക്ഷം പോസ്റ്റർ വിവാദം കത്തിച്ചത്. . ഇത്തരം ആരോപണങ്ങളെല്ലാം നേരിടാനുള്ള കരുത്ത് ഷൈലജക്കില്ലെന്ന കാര്യം ഉറപ്പാണ്. തൻ്റെ കരിയർ തന്നെ നശിച്ചതായി ഷൈലജ കരുതുന്നു.ചെയ്ത നല്ല കാര്യങ്ങൾക്കെല്ലാം കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്. ഇതിനെല്ലാം കാരണം പിണറായിയാണെന്ന് ഷൈലജ വിശ്വസിക്കുന്നു. തന്നെ അദ്ദേഹം ബലി കൊടുത്തതായി ഷൈലജ വിശ്വസിക്കുന്നു. തനിക്ക് മുന്നിൽ വഴികൾ അടയുകയാണെന്ന് അവർക്കറിയാം.
ഇതിൽ തോറ്റാൽ അടുത്ത തിരഞ്ഞെടുപ്പിൽ ചിലപ്പോൾ സീറ്റ് തന്നെ കിട്ടിയെന്നു വരില്ല.വടകരയിൽ തനിക്ക് നീട്ടിയത് വിഷം പുരട്ടിയ മിഠായിയാണെന്ന് ഷൈലജക്ക് അറിയാം. തനിക്കെതിരെ ഹീനമായ നീക്കം നടത്തിയത് പാർട്ടി പ്രവർത്തകരാണെന്ന് മനസിലാക്കിയിട്ടും അവരെ പിന്തിരിപ്പിക്കാൻ പാർട്ടി തയ്യാറാകാത്തതിൽ കെ.കെ. ഷൈലജക്ക് ദുഃഖമുണ്ട്.
https://www.facebook.com/Malayalivartha

























