രാജ്യത്തെ മുൾമുനയിൽ നിർത്തി താലിബാൻ ഭീകരർ... 24 മണിക്കൂറിനകം എല്ലാറ്റിനേയും ചുട്ട് ചാമ്പലാക്കി സേന...
അഫ്ഗാനിസ്താന്റെ ചരിത്രം എക്കാലവും യുദ്ധങ്ങളും പോരാട്ടങ്ങളും കൊണ്ട് പ്രക്ഷുബ്ധമായിരുന്നു. ലോകത്തിലെ വന്‍നഗരങ്ങള്‍ക്കെല്ലാം ഒരേ മുഖമാണ്. ഇതുവരെയുള്ള അനുഭവങ്ങള്‍ ഒരു പരിധിവരെയും അതു ശരിവെക്കുന്നതുമായിരുന്നു.
പക്ഷേ, ലോകത്തിലെ അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ മുന്‍നിരസ്ഥാനം പിടിച്ചിട്ടുള്ള കാബൂളിന് ആ പ്രയോഗം ബാധകമല്ല. അതിന്റെ കാരണം അവിടുത്തെ ഭീകര പ്രവർത്തനങ്ങളാണ്.
ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വാർത്തയെന്തെന്നാൽ യുഎസ് സേനയില്‍ പാതിയും പിന്മാറിയതോടെ അഫ്ഗാനിസ്ഥാന്‍ വീണ്ടും ഇസ്ലാമിക തീവ്രവാദികളുടെ കുരുതിക്കളമായി മാറുന്നു എന്നതാണ്. അടുത്തടുത്ത് നടന്ന രണ്ട് ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഐഎസും താലിബാനുമാണ്.
എന്നാലിപ്പോൾ അഫ്ഗാനിസ്താനിൽ താലിബാൻ വേട്ട നടത്തിയിരിക്കുന്നത് സുരക്ഷാ സേനയാണ്. 24 മണിക്കൂറിനിടെ 111 ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. 79 ഭീകരർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അഫ്ഗാൻ ആഭ്യന്തര മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ താലിബാൻ തുടർച്ചയായി ഭീകരാക്രമണങ്ങൾ നടത്തിവരുകയാണ്. ഇതേ തുടർന്നാണ് തിരിച്ചടിക്കാൻ തീരുമാനിച്ചത്.
വർധക്, കാണ്ഡഹാർ, ഉരുസ്ഗാൻ, സബുൾ, ബാഡ്ഗിസ്, ഫര്യാബ്, നിമ്‌റുസ്, ഹെൽമണ്ഡ്, തഖർ, ബഡ്ക്ഷഹൻ എന്നീ പ്രവിശ്യകളിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. ഭീകരരുടെ സങ്കേതങ്ങളും സൈന്യം തകർത്തു.
ഇതിന് പുറമേ വൻ തോതിൽ ആയുധ ശേഖരങ്ങളും, സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, സൈന്യത്തിന്റെ ഭാഗത്ത് നാശനഷ്ടങ്ങളുണ്ടോയെന്ന കാര്യം വ്യക്തമായിട്ടില്ല.
അഫ്ഗാനിസ്താനിൽ നിന്നും യുഎസ്, നാറ്റോ സൈന്യങ്ങൾ പിന്മാറി തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ താലിബാൻ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. അഫ്ഗാനിസ്താനില്‍ നടമാടിക്കൊണ്ടിരുന്ന അരാജകത്വം ഇവിടംകൊണ്ട് അവസാനിക്കുന്നതിനു പകരം പൂര്‍വാധികം ശക്തി പ്രാപിക്കുകയാണ് ഉണ്ടായത്.
ഇത് കൂടാതെ കഴിഞ്ഞ ദിവസം ബഗലാൻ പ്രവിശ്യയിൽ ഉണ്ടായ കാർ ബോംബ് ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു. ബാഗ് ഇ ഷമൽ മേഖലയിലായിരുന്നു സംഭവം നടന്നത്. കാറിലുണ്ടായിരുന്ന ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഏറ്റമുട്ടലിൽ ഭീകരരെ അഫ്ഗാൻ സേന വധിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് കാർബോംബ് ആക്രമണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 217 പാമിർ കോർ സംഘത്തിന് നേരെയായിരുന്നു ആക്രമണം. ബാഗ് ഇ ഷമലിലുള്ള സൈനിക കേന്ദ്രത്തിലേക്ക് ഭീകരൻ സ്‌ഫോടക വസ്തുക്കൾ നിറച്ച് കാർ ഓടിച്ച് കയറ്റാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ കേന്ദ്രങ്ങൾക്ക് മുൻപിൽ കാവൽ നിന്നിരുന്ന സൈനികർ ഇത് തടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കാർ പൊട്ടിത്തെറിച്ചത്. സംഭവത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിന് പിന്നിൽ താലിബാൻ ആണെന്നാണ് കരുതുന്നത്.
ഇവയൊന്നും കൊണ്ട് ഇവരുടെ ഭീകര ചെയ്തികൾ അവസാനിക്കുന്നില്ല, മെയ് മാസത്തിൽ അഫ്ഗാനിസ്താനിൽ താലിബാൻ ഭീകരർ നടത്തിയ ഷെല്ലാക്രമണത്തിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ സ്ത്രീകളും കുട്ടികളുമടക്കം ആറു പേർ മരിച്ചിരുന്നു.
നാലു പേർക്ക് പരിക്കേറ്റു. കപിസ പ്രവിശ്യയിൽ ശനിയാഴ്ച വൈകീട്ടാണ് സൈനിക ചെക്ക് പോസ്റ്റ് ലക്ഷ്യമിട്ട് താലിബാൻ നടത്തിയ അക്രമണം ലക്ഷ്യം തെറ്റി വിവാഹച്ചടങ്ങു നടന്ന വീട്ടിൽ വീണത്.
കഴിഞ്ഞ ഒരു മാസത്തിനിടെ താലിബാൻ അക്രമണത്തിൽ ഇരുനൂറ്റമ്പതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായും അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
താലിബാൻ ഭീകരാക്രമണം രൂക്ഷമായ സാഹചര്യത്തിലും മുൻ നിശ്ചയിച്ച പ്രകാരം യു.എസ്. സൈന്യം പിന്മാറ്റം തുടരുകയാണ്. അഫ്ഗാനിലുള്ള 2,500 സൈനികരെയാണ് യു.എസ്. പിൻവലിക്കുന്നത്. ഇതോടെ 20 വർഷം നീണ്ട സൈനിക പങ്കാളിത്തത്തിനാണ് അവസാനമാകുന്നത്.
ഇവരുടെ ചരിത്രം പരിശോധിച്ചു കഴിഞ്ഞാൽ, 1994 ഒക്ടോബറില്‍ തെക്കന്‍ കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക് (Spin Boldak) അതിര്‍ത്തി പോസ്റ്റ് പിടിച്ചെടുത്തു കൊണ്ടാണ് താലിബാന്‍ പടയോട്ടത്തിന് തുടക്കമിട്ടത്. തൊട്ടടുത്ത മാസം തന്നെ കാണ്ഡഹാറും താലിബാന്റെ അധീനതയിലായി.
കാണ്ഡഹാറിലെ ആധികാരികവിജയത്തോടെ താലിബാന്‍ മുന്നേറ്റം രാജ്യത്തൊട്ടാക്കെ വ്യാപിക്കുവാനും തുടങ്ങി. ആയിരക്കണക്കിനു പേരാണ് ദിവസേനയെന്നോണം താലിബാന്റെ ഭാഗമാകുവാന്‍ മുന്നോട്ടു വന്നത്.
1995 ഫെബ്രുവരി എത്തിയപ്പോഴേക്കും അഫ്ഗാനിസ്താനിലെ ഒന്‍പതു പ്രവിശ്യകള്‍ താലിബാന്റെ നിയന്ത്രണത്തില്‍ ആയിക്കഴിഞ്ഞിരുന്നു. 1995 സെപ്റ്റംബറില്‍ ഹേരത് (Herat) പിടിച്ചെടുത്ത താലിബാന്‍ ഇസ്മായില്‍ ഖാനെ ഇറാനിലേക്ക് നാടുകടത്തുകയും ചെയ്തു.
പിന്നീട് 1996 ഓഗസ്റ്റില്‍ ജലാലാബാദും പതിനഞ്ചു ദിവസത്തെ ഇടവേളയില്‍ കാബൂളും കൈപ്പിടിയിലൊതുക്കിയ താലിബാന്‍ അഫ്ഗാനിസ്താന്റെ ഭരണസാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. അധികം വൈകാതെ അല്‍ഖ്വായ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ സുഡാനില്‍നിന്നും അഫ്ഗാനിസ്താനിലേക്ക് ചേക്കേറുകയുമുണ്ടായി.
1997-ല്‍ താലിബാന്‍ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കുവാന്‍ പാകിസ്താന്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങള്‍ മുന്നോട്ടുവരികയും ചെയ്തിരുന്നു. 1998-ല്‍ കെനിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികളില്‍ അരങ്ങേറിയ ബോംബാക്രമണങ്ങളുടെ സൂത്രധാരകനായ ബിന്‍ലാദനെ വിട്ടുകിട്ടണമെന്നുള്ള ആവശ്യം അമേരിക്ക ഉന്നയിച്ചു.
അതിനു വഴങ്ങാതിരുന്ന താലിബാനെതിരേ 1999-ല്‍ യു.എന്‍. വ്യോമ, സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. 2001 മാര്‍ച്ചില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്‍ഥന മുഖവിലയ്‌ക്കെടുക്കാതെ ബാമിയാന്‍ താഴ്‌വരയിലെ ആയിരത്തിയഞ്ഞൂറു വര്‍ഷത്തിലധികം പഴക്കമുള്ള ബുദ്ധപ്രതിമകള്‍ താലിബാന്‍ പൂര്‍ണമായും നശിപ്പിച്ചു.
താലിബാന്‍ വിരുദ്ധ പോരാട്ടങ്ങള്‍ നയിച്ചിരുന്ന നോര്‍ത്തേണ്‍ അലയന്‍സ് നേതാവ് അഹമ്മദ് ഷാ മസൂദ് 2001 സെപ്റ്റംബറിലെ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഇതേ സമയത്തുതന്നെയാണ് അല്‍ഖ്വായ്ദ ആസൂത്രണം ചെയ്ത 9/11 ഭീകരാക്രമണപരമ്പര അമേരിക്കയില്‍ അരങ്ങേറിയത്. അതിന്റെ തുടര്‍ച്ചയായി അഫ്ഗാനിസ്താനില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ എന്‍ഡ്യൂറിങ് ഫ്രീഡം 2001 ഒക്ടോബറില്‍ തുടക്കം കുറിച്ചു.
https://www.facebook.com/Malayalivartha