പട്ടിക തയ്യാർ... അഫ്ഗാൻ ഭരിക്കാൻ പോകുന്നത് പാകിസ്ഥാൻ പോറ്റി വളർത്തിയ 17 കൊടുംഭീകരർ

അഫ്ഗാനിൽ ഭരണ സംവിധാനം തുടങ്ങാൻ തയ്യാറെടുക്കുകയാണ് താലിബാൻ.താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാന്റെ അവസ്ഥ പരിതാപകരമായിരിക്കും.അഫ്ഗാന്റെ താക്കോൽ താലിബാൻ കൈക്കലാക്കിക്കഴിഞ്ഞു.ഇനി കൊടും ഭീകരരുടെ അടിച്ചമത്തലിൽ നിസഹായരായി നിൽക്കേണ്ടി വരും അഫ്ഗാൻ ജനതയ്ക്ക് എന്നത് തീർച്ച.പഞ്ചഷിര്‍ വാലിയില്‍ താലിബാനും വടക്കന്‍ സഖ്യവും ഘോരമായ സംഘടനം നടക്കവെയാണ് കാബൂളില്‍ സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് താലിബാന്‍ ഒരുങ്ങുന്നത്. രണ്ട് പതിറ്റാണ്ട് നീണ്ട അമേരിക്കന്‍ അതിനിവേശത്തെ അതിജീവിച്ച് അഫ്ഗാന്‍ ഭരണം പിടിച്ച പുതിയ താലിബാന്‍ സംഘത്തിലെ പ്രധാനികളെ പരിചയപ്പെടാം
മുല്ല അബ്ദുൽ ഖനി ബറാദര്‍
താലിബാന്റെ സ്ഥാപിത നേതാക്കളില്‍ ഒരാളാണ് മുല്ല അബ്ദുൽ ഖനി ബറാദര്‍. ദോഹയിലെ താലിബാന്‍ രാഷ്ട്രീയ കാര്യ ഓഫിസിന്റെ ചുമതലക്കാരനാണ് മുല്ല അബ്ദുല് ഖനി ബറാദര്‍. 1968ല്‍ ദക്ഷിണ അഫ്ഗാനിസ്ഥാനില്‍ പഷ്തൂണ്‍ ഗോത്രത്തില്‍ ജനനം. സോവിയറ്റ് യൂണിയനെതിരെ നടന്ന മുജാഹിദീന്‍ ഗറില്ലാ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്.
സോവിയറ്റ് യൂണിയനുമായുള്ള യുദ്ധശേഷം മുല്ല മുഹമ്മദ് ഒമറുമായി ചേര്‍ന്ന് താലിബാന് തുടക്കമിട്ടു. 1996ല്‍ താലിബാന്‍ ഭരണം പിടിച്ചതിനു പിന്നില്‍ ബറാദറിന്റെ തന്ത്രങ്ങള്‍ക്ക് പങ്കുണ്ടായിരുന്നു. താലിബാന്‍ ഭരണത്തില്‍ പ്രതിരോധ മന്ത്രിയെന്ന നിലയില്‍ സൈന്യത്തിന്റെ ചുമതല വഹിക്കുകയും ചെയ്തു. 2001ല്‍ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയപ്പോള്‍ മുല്ല ഒമറിനെ മോട്ടോര്‍ സൈക്കിളില്‍ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത് ഭാര്യാ സഹോദരന്‍ കൂടിയായ ബറാദറാണെന്ന് കരുതപ്പെടുന്നു.
2010ല്‍ കറാച്ചിയില്‍ വെച്ച് ബറാദറിനെ അറസ്റ്റു ചെയ്തു. ഒബാമ സര്‍ക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഐഎസ്ഐ ആണ് ബറാദറിനെ അറസ്റ്റു ചെയ്തത്. എന്നാല്‍ ട്രംപ് പ്രസിഡന്റായിരിക്കെ 2018 ഒക്ടോബറില്‍ അമേരിക്കയുടെ തന്നെ നിര്‍ദേശപ്രകാരമാണ് ബറാദറിനെ വിട്ടയച്ചത്. ബറാദര്‍ പിന്നീട് ദോഹയിലിരുന്ന് അമേരിക്കയും താലിബാനുമായുള്ള ചര്‍ച്ച നയിക്കുകയായിരുന്നു. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറുമെന്ന കരാറില്‍ 2020 ഫെബ്രുവരിയില്‍ താലിബാന്‍ പ്രതിനിധിയായി ഒപ്പുവെച്ചത് ബറാദറായിരുന്നു.
അധികാരം പങ്കിടാന്‍ ബറാദര്‍ സമ്മതിക്കുമെന്ന അമേരിക്കയുടെ അഫ്ഗാന്‍ ദൂതന്‍ സാല്‍മേ ഖലില്‍സാദിന്റെ ധാരണ പിഴച്ചെന്ന് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ പുതിയ പ്രസിഡന്റാകുമെന്ന് കരുതപ്പെടുന്നയാളാണ് ബറാദര്‍.
മൗലവി ഹൈബത്തുല്ല അഖുൻഡ്സാദ
താലിബാന്റെ പരമോന്നത നേതാവാണ് കടുത്ത മതപണ്ഡിതനായ മൗലവി ഹൈബത്തുല്ല അഖുൻഡ്സാദ. താലിബാന്റെ മുന്‍ നേതാവായ അക്തര്‍ മന്‍സൂര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2016 മേയ് മാസത്തിലാണ് ഇയാള്‍ തീവ്രവാദ ഗ്രൂപ്പിന്റെ നേതാവായത്. തന്റെ മുന്‍ഗാമികള്‍ വഹിച്ചിരുന്ന എമിര്‍-അല്‍-മോമിനീന്‍ എന്ന സ്ഥാനപ്പേരും താലിബാന്‍ അഖുൻഡ്സാദയ്ക്ക് നല്‍കി.
അഖുൻഡ്സാദയാണ് താലിബാന്റെ ഭൂരിപക്ഷം ഫത്‌വകളും പുറപ്പെടുവിച്ചിരുന്നത്. താലിബാന്റെ ഇസ്‌ലാമിക് കോടതികളുടെ തലവനായിരുന്നു അയാള്‍. പല താലിബാന്‍ നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി അഫ്ഗാനിസ്ഥാനിലെ യുദ്ധസമയത്ത് അഖുൻഡ്സാദ രാജ്യത്ത് തന്നെ തുടര്‍ന്നതായി കരുതപ്പെടുന്നു. 1961 ല്‍ അഫ്ഗാനിസ്ഥാനിലെ കാണ്ടഹാര്‍ പ്രവിശ്യയിലെ പഞ്ജ്വേ ജില്ലയിലാണ് അഖുൻഡ്സാദ ജനിച്ചത്.
സിറാജുദ്ദീന്‍ ഹഖാനി
സോവിയറ്റ് യുദ്ധകാലത്ത് ജലാലുദീന്‍ ഹഖാനി സ്ഥാപിച്ച ഹഖാനി നെറ്റ്‌വര്‍ക്കിന്റെ തലവനാണ് മകനായ സിറാജുദ്ദീന്‍ ഹഖാനി. അമേരിക്ക അഞ്ച് ദശലക്ഷം ഡോളര്‍ തലയ്ക്ക് വിലയിട്ടിരുന്ന പിടികിട്ടാപുള്ളിയായിരുന്നു സിറാജുദ്ദീന്‍ ഹഖാനി. ഓഗസ്റ്റ് 15ന് കാബൂളില്‍ നിയന്ത്രണം സ്ഥാപിച്ച ശേഷം താലിബാന്റെ സൈനിക നയതന്ത്ര തലവനായി സിറാജുദ്ദീന്‍ ഹഖാനിയെയാണ് നിയമിച്ചത്.
1973നും 1980നും ഇടയ്ക്ക് അഫ്ഗാനിസ്ഥാനിലോ പാക്കിസ്ഥാനിലോ ആണ് സിറാജുദ്ദീന്‍ ഹഖാനിയുടെ ജനനം. അല്‍ഖായിദയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഹഖാനിക്ക് അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രദേശങ്ങളിലും കാബൂളിലും വലിയ സ്വാധീനമുണ്ട്. പിതാവ് ജലാലുദീന്‍ ഹഖാനി 2018ല്‍ മരിച്ചതോടെയാണ് ഹഖാനി നെറ്റ്‌വര്‍ക്കിന്റെ തലപ്പത്തേക്ക് സിറാജുദ്ദീന്‍ എത്തുന്നത്. 1980കളില്‍ സോവിയറ്റ് യൂണിയനെതിരായ മുജാഹിദീന്‍ യുദ്ധത്തില്‍ അമേരിക്ക കയ്യയച്ച് സഹായിച്ചിട്ടുള്ള യുദ്ധപ്രഭുക്കളിലൊരാളായിരുന്നു ജലാലുദീന്‍ ഹഖാനി. ബിന്‍ ലാദന്റെ അടുത്ത സുഹൃത്തും വഴികാട്ടിയുമായിരുന്നു ജലാലുദീന്‍ ഹഖാനിയെന്നാണ് കരുതപ്പെടുന്നത്.
മുല്ല മുഹമ്മദ് യാക്കൂബ്
താലിബാന്‍ സ്ഥാപക നേതാവ് മുല്ല മുഹമ്മദ് ഒമറിന്റെ മകനാണ് മുല്ല മുഹമ്മദ് യാക്കൂബ്. 2020 മുതല്‍ താലിബാന്‍ സൈന്യത്തിന്റെ നിയന്ത്രണം 31കാരനായ മുല്ല മുഹമ്മദ് യാക്കൂബിനാണ്. താലിബാന്‍ ഡെപ്യൂട്ടി കമാന്‍ഡര്‍ സ്ഥാനം വഹിക്കുന്നു. പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഗറില്ലാ പരിശീലനം ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നു.
2015ന് ശേഷമാണ് യാക്കൂബ് താലിബാന്റെ ഔദ്യോഗിക നേതൃപദവിയിലേക്കെത്തുന്നത്. താലിബാനിലെ മിതവാദികളിലൊരാളായാണ് യാക്കൂബിനെ കരുതുന്നത്. അമേരിക്കന്‍ സൈന്യത്തിനെതിരെ നേരിട്ട് ആക്രമണങ്ങള്‍ നടത്തരുതെന്നും ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്നും വാദിച്ചിരുന്നയാളാണ് മുല്ല മുഹമ്മദ് യാക്കൂബെന്നും കരുതപ്പെടുന്നു. യാക്കൂബിന്റെ മുന്‍ഗാമിയായിരുന്ന ഇബ്രാഹിം സാദര്‍ സമാധാന ചര്‍ച്ചകളെ എതിര്‍ത്തിരുന്നു.
കാരി ദിന്‍ മുഹമ്മദ് ഹനീഫ്
താലിബാന്‍ ഭരണകാലത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നയാളാണ് കാരി ദിന്‍ മുഹമ്മദ് ഹനീഫ്. ദോഹ കേന്ദ്രീകരിച്ചുകൊണ്ട് അമേരിക്കയുമായി നടത്തിയ സമാധാന ചര്‍ച്ചകളില്‍ പ്രമുഖനായിരുന്നു 66കാരനായ കാരി ദിന്‍ മുഹമ്മദ് ഹനിഫ്. അഫ്ഗാനിസ്ഥാനില്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് 2015ല്‍ താലിബാന്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ കാരി ദിന്‍ മുഹമ്മദ് ഹനീഫ് അമേരിക്കയുമായുള്ള ചര്‍ച്ചകളുടെ ഭാഗമാണ്.
മൗലവി അബ്ദുൽ സലാം ഹനഫി
ഏറെക്കാലമായി താലിബാന്‍ നേതൃപദവിയിലുള്ള 54കാരന്‍. താലിബാന്‍ ഭരണത്തില്‍ ഗവര്‍ണറായും വിദ്യാഭ്യാസ സഹമന്ത്രിയുമായും സേവനം അനുഷ്ടിച്ചു. ദോഹയിലെ താലിബാന്‍ ഓഫിസിന്റെ സഹ മേധാവി.
മുല്ല അബ്ദുൽ ഹഖീം
താലിബാന്റെ പരമോന്നത ന്യായാധിപ പദവിയിലുള്ള മുല്ല അബ്ദുൽ ഹഖീമാണ് അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ദോഹയിലേക്ക് പോകും മുൻപ് അഫ്ഗാന്‍ താലിബാന്‍ നേതാക്കളുടെ താവളമായ പാക്കിസ്ഥാനിലെ ക്വറ്റയില്‍ മുല്ലാ അബ്ദുൽ ഹഖീം ഒളിവില്‍ കഴിയുകയായിരുന്നു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പെട്ടെന്ന് തീരുമാനങ്ങളെടുക്കാന്‍ അബ്ദുൽ ഹഖീമിന്റെ നേതൃത്വത്തിലുള്ള കൂടിയാലോചനാ സംഘത്തിന് താലിബാന്‍ അധികാരം നല്‍കിയിട്ടുണ്ട്. തീവ്ര പാരമ്പര്യവാദിയായാണ് ഇയാള്‍ അറിയപ്പെടുന്നത്. മുല്ല മുഹമ്മദ് ഒമറും ജലാലുദ്ദീന്‍ ഹഖാനിയും പഠിച്ച വടക്കു കിഴക്കന്‍ പാക്കിസ്ഥാനിലെ ദാറുല്‍ ഉലൂം ഹഖാനിയ ഇസ്‌ലാമിക് സ്ഥാപനത്തിന്റെ ഉത്പന്നമാണ് മുല്ല അബ്ദുൽ ഹഖീമും.
ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായി
ബറാക്കി ബറാക് ജില്ലയിലെ ലോഗര്‍ പ്രവിശ്യയിലാണ് പഷ്തൂണ്‍ ഗോത്രക്കാരനായ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായി 1963ല്‍ ജനിക്കുന്നത്. ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ നിന്നും 1982ല്‍ ഇയാള്‍ പരിശീലനം നേടിയിട്ടുണ്ട്. താലിബാന്‍ ഭരണകാലത്ത് അഫ്ഗാനിസ്ഥാന്റെ ആരോഗ്യ സഹമന്ത്രിയായിരുന്നു. മുല്ല ഹഖീമിന് മുൻപ് അമേരിക്കയുമായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. താലിബാന്‍ ഭരണത്തില്‍ വിദേശകാര്യ സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ച് ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായി 2015-19 കാലത്ത് താലിബാന്റെ രാഷ്ട്രീയകാര്യ ഓഫിസ് മേധാവി സ്ഥാനവും വഹിച്ചു.
കാരി ഫസിഹുദ്ദീന്‍
വടക്കന്‍ ബലൂചിസ്ഥാന്‍ മേഖലയില്‍ നിന്നുള്ള യുവ താലിബാന്‍ നേതാവ്. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സൈന്യത്തിന്റെ നിയന്ത്രണം കാരി ഫസിഹുദ്ദീനാണ്. 2019ല്‍ അന്നത്തെ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ കാരി ഫസിഹു്ദദീന്‍ സൈനിക ഓപ്പറേഷനില്‍ കൊല്ലപ്പെട്ടതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് വൈകാതെ ഇത് തള്ളിക്കളഞ്ഞു.
മുഹമ്മദ് ഫസല്‍ അകുന്ദ്
കുപ്രസിദ്ധ താലിബാന്‍ കമാന്‍ഡര്‍മാരില്‍ ഒരാള്‍. 12 വര്‍ഷം ഗ്വാണ്ടനാമോ തടവറയില്‍ കഴിഞ്ഞു. പിന്നീട് താലിബാന്‍ പിടിയിലായ അമേരിക്കന്‍ സൈനികര്‍ക്ക് പകരം മുഹമ്മദ് ഫസല്‍ അകുന്ദിനെ വിട്ടുകൊടുക്കേണ്ടി വന്നു. സോവിയറ്റ് അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. താലിബാന്‍ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായിരുന്നു. താലിബാന്‍- അല്‍ ഖായിദ ബന്ധത്തിലെ സുപ്രധാന കണ്ണി.
മാലി ഖാന്‍
സിറാജുദ്ദീന്‍ ഹഖാനിയുടെ ബന്ധു. താലിബാന്റെ സാമ്പത്തിക കാര്യങ്ങളുടെ നിയന്ത്രണം ഇയാള്‍ക്കാണെന്ന് കരുതപ്പടുന്നു. ഹഖാനി നെറ്റ്‌വര്‍ക്കിന്റെ സീനിയര്‍ കമാന്‍ഡറാണ്. പാക്കിസ്ഥാനിലെ വടക്കന്‍ വസീരിസ്ഥാന്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിച്ചിരുന്നത്. അഫ്ഗാനിസ്ഥാനില്‍ നടന്ന പല അമേരിക്കക്കെതിരായ ആക്രമണങ്ങളുടേയും ബുദ്ധികേന്ദ്രമായി കരുതപ്പെടുന്നു. 2011ല്‍ നാറ്റോ- അഫ്ഗാന്‍ സേനയുടെ നീക്കത്തില്‍ അഫ്ഗാനിസ്ഥാനിലെ പക്ടയ പ്രവിശ്യയില്‍ നിന്നും ഇയാളെ പിടികൂടിയിരുന്നു. എന്നാല്‍ 2019ല്‍ മാലി ഖാന്‍ അടക്കം രണ്ടു പേരെ വിട്ടയക്കേണ്ടി വന്നു. താലിബാന്‍ ബന്ദികളാക്കിയ ഓസ്‌ട്രേലിയന്‍, അമേരിക്കന്‍ പ്രൊഫസര്‍മാരെ മോചിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
ഇബ്രാഹിം സാദര്‍
ഒമറിന്റെ മകന് കൈമാറും മുൻപ് താലിബാന്‍ മിലിറ്ററി കമാന്‍ഡറായിരുന്നു ഇബ്രാഹിം സാദര്‍. ഇയാള്‍ക്ക് സ്വന്തം സേനയുണ്ടെന്ന് കരുതപ്പെടുന്നു. പതിറ്റാണ്ടുകളുടെ അനുഭവപരിചയത്തിന്റെ ബലത്തില്‍ താലിബാന്‍ നേതൃനിരയിലേക്കെത്തി. 1960കളില്‍ തെക്കന്‍ അഫ്ഗാനിസ്ഥാനിലെ ജോഗരന്‍ ഗ്രാമത്തില്‍ ജനനം. അഫ്ഗാന്‍ മുജാഹിദീന്‍ പാര്‍ട്ടികളില്‍ പ്രമുഖമായ ജമാഅത്തെ ഇസ്‌ലാമിയില്‍ പിതാവിനൊപ്പം ചേര്‍ന്നു. സോവിയറ്റ് യുദ്ധത്തിന് ശേഷമുണ്ടായ ആഭ്യന്തര യുദ്ധത്തില്‍ പങ്കാളിയാവാതെ പാക്കിസ്ഥാനിലെ മദ്രസയില്‍ ചേര്‍ന്ന് പഠിച്ചു. ഇവിടെ നിന്നാണ് ഇബ്രാഹിം എന്ന പേര് കൂട്ടിച്ചേര്‍ത്തതെന്ന് കരുതപ്പെടുന്നു.
ശഹാബുദീന്‍ ദില്‍വാര്‍
ലോഗര്‍ പ്രവിശ്യയില്‍ നിന്നുള്ള പഷ്തൂണ്‍ വംശജനാണ് ശഹാബുദീന്‍ ദില്‍വാര്‍. 80കളിലെ സോവിയറ്റ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ശബാഹുദീന്‍ ദില്‍വാര്‍ താലിബാന്‍ സര്‍ക്കാരില്‍ നിരവധി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ അംബാസിഡര്‍, പെഷവാര്‍ മേഖലയിലെ പ്രതിനിധി, സൗദി അംബാസിഡര്‍, കാണ്ടഹാര്‍ അപ്പീല്‍ കോടതിയിലെ ഡെപ്യൂട്ടി ചീഫ് ജസ്റ്റിസ് തുടങ്ങി ശഹാബുദീന്‍ വഹിച്ച സ്ഥാനങ്ങള്‍ നിരവധിയാണ്. അറബിക്, ഇംഗ്ലിഷ്, ദാരി, പഷ്‌തോ തുടങ്ങിയ ഭാഷകള്‍ കൈകാര്യം ചെയ്യാനും ശഹാബുദീന്‍ ദില്‍വാറിനാകും.
അബ്ദുൽ ലത്തീഫ് മന്‍സൂര്‍
താലിബാന്‍ സര്‍ക്കാരിലെ കൃഷി മന്ത്രിയായിരുന്നു. ജീവിതത്തിന്റെ വലിയഭാഗവും കഴിഞ്ഞത് പാക്കിസ്ഥാനില്‍. മദ്രസ വിദ്യാഭ്യാസവും പാക്കിസ്ഥാനില്‍ നിന്നാണ് നേടിയത്. ജിഹാദി കമാന്‍ഡറായിരുന്ന മൗലവി നാസറുള്ള മന്‍സൂറിന്റെ അനന്തരവനാണ്. ദോഹയില്‍ നടന്ന സമാധാന ചര്‍ച്ചകളില്‍ പങ്കെടുത്തു.
അബ്ദുൽ കബീര്‍
പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ പാക്തിയ പ്രവിശ്യയിലാണ് അബ്ദുൽ കബീര്‍ ജനിച്ചത്. താലിബാന്‍ ഭരണകാലത്ത് കാണ്ടഹാര്‍ ഗവര്‍ണറായിരുന്നു. താലിബാന്റെ ഉന്നത നേതൃകൗണ്‍സിലില്‍ 2006 ഒക്ടോബര്‍ മുതല്‍ അംഗമാണ്. താലിബാന്റെ പരമോന്നത ഉന്നതാധികാര സമിതിയിലേക്ക് 2009ല്‍ തിരഞ്ഞെടുക്കപ്പെട്ടു. സ്വാധീന മേഖലകളില്‍ താലിബാനുവേണ്ടി മയക്കുമരുന്ന് കടത്തു സംഘങ്ങളില്‍ നിന്നും പിരിവെടുക്കുന്നത് അബ്ദുൽ കബീറായിരുന്നു. 2009ല്‍ പാക്കിസ്ഥാനില്‍ വച്ച് അറസ്റ്റിലായെങ്കിലും പിന്നീട് വിട്ടയക്കപ്പെട്ടു.
കെയ്‌റുള്ള കെയ്‌റാവ
ഒന്നാം താലിബാന്‍ ഭരണകാലത്ത് ഹെറാത്ത് പ്രവിശ്യ ഗവര്‍ണറും മിലിറ്ററി കമാന്‍ഡറുമായിരുന്നു. ബിന്‍ ലാദനുമായും താലിബാന്‍ നേതാവ് ഒമറുമായും അടുത്ത ബന്ധം പുലര്‍ത്തി. അല്‍ ഖായിദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. 2002 ഫെബ്രുവരിയില്‍ പാക്കിസ്ഥാനി അതിര്‍ത്തി രക്ഷാ സേന അറസ്റ്റു ചെയ്തു. 2002 മുതല്‍ 2014 വരെ ഗ്വാണ്ടാനാമോ ജയിലില്‍ കഴിഞ്ഞു. 2009 മുതല്‍ 2014 വരെ താലിബാന്‍ കസ്റ്റഡിയില്‍ കഴിഞ്ഞ അമേരിക്കന്‍ സര്‍ജന്റ് ബോവെ ബെര്‍ഗാളിന് പകരമായി മോചിപ്പിച്ച അഞ്ച് താലിബാന്‍ നേതാക്കളില്‍ ഒരാള്‍ കെയ്‌റുള്ളയായിരുന്നു.
അനസ് ഹഖാനി
ഹഖാനി നെറ്റ്‌വര്‍ക്ക് സ്ഥാപകന്‍ ജലാലുദീന്‍ ഹഖാനിയുടെ മകന്‍. സിറാജുദ്ദീന്‍ ഹഖാനിയാണ് സഹോദരന്‍. ദോഹ സമാധാന ചര്‍ച്ചയില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞയാളാണ് അനസ്. 2014ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ബര്‍ഗാം ജയിലില്‍ ആറ് വര്‍ഷം കഴിഞ്ഞ ശേഷമാണ് ദോഹയിലേക്കെത്തിച്ചത്.
കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഖത്തര്‍ നടത്തുമെന്നാണ് വിവരം. താലിബാന്റെ പ്രവര്‍ത്തനം നോക്കിയാകും അവരുടമായുള്ള സഹകരണം തീരുമാനിക്കുക എന്ന് ബ്രിട്ടന്‍ അറിയിച്ചു. യൂറോപ്യന്‍ യൂണിയനും ഇതേ നിലപാടാണ്. ഇന്ത്യ താലിബാനുമായി ചര്‍ച്ച നടത്തിയെങ്കിലും അഫ്ഗാനിലെ സംഭവങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
https://www.facebook.com/Malayalivartha






















