അഫ്ഗാനിസ്ഥാനിൽ പ്രതികാരങ്ങൾ തുടരുന്നു!! അഫ്ഗാനിലെ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ സഹോദരനെ താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തി, താലിബാന്‍ സര്‍ക്കാരില്‍ വനിതകളില്ല; സ്ത്രീകളുടെ ജോലി പ്രസവം, ഭരണം അവര്‍ക്ക് പറ്റിയ പണിയല്ലെന്ന് താലിബാന്‍ വക്താവ്

അഫ്ഗാനിലെ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ സഹോദരനെ താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തിയെന്നുള്ള റിപ്പോർട്ടുകൾ പുറത്ത്. പഞ്ചശിറിലെ സഖ്യസേനയ്‌ക്ക് നേതൃത്വം നല്‍കിയ അമറുള്ള സലേയുടെ മുതിര്‍ന്ന സഹോദരന്‍ റോഹുള്ള സലേയെയാണ് താലിബാന്‍ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. പഞ്ചശിറില്‍ നിന്ന് കാബൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം നടന്നത്. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.
താലിബാനെതിരെ അവസാന നിമിഷം വരെ പോരാടിയ അമറുള്ള സലേ പഞ്ചശിര്‍ വീഴുന്നതിന് മുന്‍പ് സുരക്ഷിത ഭാഗത്തേക്ക് നീങ്ങിയിരുന്നു എന്നാണ് വിവരം. എന്നാല്‍ സഹോദരനെ കാബൂളിലേക്ക് പോകുന്നതിനിടെ താലിബാന്‍ പിടികൂടി. സലേയുടെ സഹോദരനാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ റോഹുള്ള സലേയെ പീഡിപ്പിച്ച് കൊലപ്പെടുത്തി എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
പഞ്ചശിറിന്റെ വിവിധ ഭാഗങ്ങളില്‍ പോരാട്ടങ്ങള്‍ തുടരുന്നുണ്ടെന്നാണ് വ്യക്തമാക്കുന്നു. പഞ്ചശിര്‍ കീഴടക്കിയെങ്കിലും താഴ്‌വരയുടെ പല പ്രദേശങ്ങളും താലിബാന് ഇനിയും പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. വടക്കന്‍ സഖ്യസേന പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. താലിബാനെതിരെ ശക്തമായ പോരാട്ടം നടത്തുന്നതിന് വേണ്ടിയാണ് ഇവരോട് പഞ്ചശിറില്‍ നിന്ന് പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു.
അതേസമയം, സ്ത്രീകളുടെ ജോലി പ്രസവം, ഭരണം അവര്‍ക്ക് പറ്റിയ പണിയല്ലെന്ന് താലിബാന്‍ വക്താവ് സെയ്ദ് സെക്രുള്ള ഹാഷിമി. താലിബാന്‍ സര്‍ക്കാരില്‍ വനിതകള്‍ ഉണ്ടാകില്ല. സ്ത്രീകള്‍ക്ക് ഭരണം വഴങ്ങില്ലെന്ന് മാത്രമല്ല, അവര്‍ക്ക് മന്ത്രിമാരാകാനും പറ്റില്ല. പ്രസവിക്കലാണ് സ്ത്രീകളുടെ ജോലി. അവര്‍ക്ക് അത് മാത്രമേ അറിയുകയുള്ളുവെന്നും അഫ്‌ഗാനിസ്ഥാനിലെ പ്രാദേശിക വാര്‍ത്താ ചാനലായ ടോളോ ന്യൂസുമായുള്ള അഭിമുഖത്തില്‍ താലിബാന്‍ വക്താവ് സെയ്ദ് സെക്രുള്ള ഹാഷിമി പറഞ്ഞു.
സ്ത്രീയെ സംബന്ധിച്ച് അവര്‍ക്ക് താങ്ങാനാകാത്ത വസ്തു കഴുത്തില്‍ അണിയുന്നതു പോലെയായിരിക്കും മന്ത്രിസ്ഥാനം. മന്ത്രിസഭയില്‍ വേണ്ട ആവശ്യമൊന്നുമില്ല. മന്ത്രിപ്പണിയെടുക്കുന്നതിനുപകരം പ്രസവിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. വനിതാ പ്രാതിനിധ്യത്തിനു വേണ്ടി ഇപ്പോള്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ അഫ്ഗാനിസ്ഥാനിലെ എല്ലാ വനിതകളുടേയും പ്രതിനിധികളല്ല. ഇവിടുത്തെ (അഫ്‌ഗാന്‍) സമൂഹത്തില്‍ പകുതിയോളം സ്ത്രീകളാണെന്ന് അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തങ്ങള്‍ അങ്ങനെ കണക്കാക്കുന്നില്ല എന്നായിരുന്നു മറുപടി.
പകുതിയെന്നാല്‍ കഴിഞ്ഞ 20 വര്‍ഷമായി അഫ്‌ഗാനിസ്ഥാനില്‍ ഭരണം നടത്തിയിരുന്ന അമേരിക്കയുടെ പാവ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് നല്‍കിയ തൊഴിലവസരങ്ങള്‍ വേശ്യാവൃത്തിക്ക് തുല്യമാണ്. സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ സൂചിപ്പിച്ചപ്പോള്‍ എല്ലാ സ്ത്രീകളെയും ഉദ്ദേശിച്ചല്ല എന്നായിരുന്നു മറുപടി.
തെരുവുകളില്‍ പരസ്യമായി പ്രതിഷേധിക്കുന്ന "നാല്" സ്ത്രീകള്‍ അഫ്ഗാനിസ്ഥാനിലെ എല്ലാ വനിതകളെയും പ്രതിനിധീകരിക്കുന്നവരല്ല. ഇത്തരം സ്ത്രീകളെ അഫ്‌ഗാന്‍ പൗരന്മാരായി പോലും കണക്കാക്കുന്നില്ല. യഥാര്‍ത്ഥ അഫ്‌ഗാന്‍ സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കുകയും അവര്‍ക്ക് ഇസ്ലാമിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുകയുമാണ് ചെയ്യേണ്ടതെന്ന് സെക്രുള്ള പറഞ്ഞു.
അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. മുന്‍ താലിബാന്‍ സര്‍ക്കാരിനേക്കാളും പുരോഗമന ചിന്തയുള്ളവരാണ് തങ്ങളെന്നും ഇക്കൂട്ടര്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍, സ്ത്രീകളെ കൂടുതല്‍ ഇരുട്ടിലേക്ക് തള്ളിവിടുന്ന നടപടികളാണ് താലിബാന്‍ അഫ്ഗാനില്‍ ഇപ്പോള്‍ നടപ്പാക്കുന്നത്.
നേരത്തെ, പിഎച്ച്‌ഡിയ്ക്കോ ബിരുദാനന്തര ബിരുദത്തിനോ ഇക്കാലത്ത് വിലയില്ലെന്ന് അഫ്ഗാനിസ്ഥാന്‍്റെ പുതിയ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മോല്‍വി നൂറുള്ള പറഞ്ഞിരുന്നു. ഹൈസ്കൂളില്‍ പോലും പോകാത്ത മൗലവിമാരാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്നതെന്നും അതുകൊണ്ട് തന്നെ വിദ്യാഭ്യാസ യോഗ്യതകള്‍ക്കൊന്നും സ്ഥാനമില്ലെന്നും എന്നായിരുന്നു മോളിവി നുറുള്ള പറഞ്ഞത്. പിഎച്ച്‌ഡിക്കോ ബിരുദാനന്തര ബിരുദത്തിനോ ഇന്ന് വിലയില്ല. മൗലവിമാരും താലിബാനുമാണ് ഇന്ന് അധികാരത്തില്‍. അവര്‍ക്ക് പിഎച്ച്‌ഡിയോ എംഎയോ ഹൈസ്കൂള്‍ ബിരുദമോ പോലും ഇല്ല. പക്ഷേ, മഹദ് വ്യക്തിത്വങ്ങളാണ്, എന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha






















