കാബൂളിലെ സൈനികാശുപത്രിയില്‍ ഇരട്ട സ്‌ഫോടനവും വെടിവയ്‌പ്പും; ആക്രമണത്തിൽ 19 മരണം; 50ഓളം പേര്‍ക്ക് പരിക്ക്

കാബൂൾ നഗരത്തെ ഞെട്ടിച്ച് സൈനികാശുപത്രിയില്‍ ഇരട്ട സ്‌ഫോടനവും വെടിവയ്‌പ്പും. കാബൂളിലെ ഏറ്റവും വലിയ സൈനികാശുപത്രിയായ സര്‍ദാര്‍ മുഹമ്മദ് ദാവൂദ് ഖാന്‍ ആശുപത്രിയിലാണ് അക്രമ സംഭവങ്ങളുണ്ടായത്.
സ്‌ഫോടനങ്ങളിലും വെടിവയ്‌പ്പിലും 19പേര്‍ മരണമരഞ്ഞതായും 50ഓളം പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. സ്ഥലത്ത് സുരക്ഷാ സേനയെ വിന്യസിച്ചതായി താലിബാന്‍ വക്താക്കള്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും സ്ഥലവാസികള്‍ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരും ഐസിസ് ഖൊറേസാന്‍ തീവ്രവാദികളും തമ്മില്‍ പോരാട്ടം നടന്നതായി അറിയിച്ചു.
അഫ്ഗാനില്‍ പാശ്ചാത്യ സര്‍ക്കാരിനെ പുറത്താക്കി സമാധാനം കൊണ്ടുവന്നുവെന്ന് അവകാശപ്പെട്ട് അധികാരം പിടിച്ചെടുത്ത താലിബാന്‍ ഇപ്പോള്‍ നിരന്തരം ആക്രമണങ്ങളെ അഭിമുഖീകരിക്കുകയാണ്. മിക്ക ആക്രമണങ്ങള്‍ക്ക് പിന്നിലും ഐസിസ് ഖൊറേസാന്‍ ആണ്. മുന്‍പ് 2017ലും ആശുപത്രിയില്‍ ആക്രമണം നടത്തിയ ഐസിസ് അന്ന് 30 പേരുടെ മരണത്തിന് കാരണമായി. പളളികളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും ആക്രമണം നടത്തി താലിബാന് ഭീഷണി സൃഷ്‌ടിക്കാനാണ് ഐസിസ് ശ്രമം. ആക്രമണമുണ്ടായ ആശുപത്രി പരിസരത്ത് നിന്നും വ്യാപകമായി പുകയും പൊടിപടലവും ഉയരുന്നുണ്ട്. നിലവില്‍ സ്ഥലത്തെ സുരക്ഷ താലിബാന്‍ ഏറ്റെടുത്തുകഴിഞ്ഞു.
https://www.facebook.com/Malayalivartha























