ദുബായ് മഹാസാമ്രാജ്യത്തിന്റെ ചക്രവർത്തി; കടൽ കടക്കുന്ന പ്രവാസികൾക്കും ദൈവം; അറിയാം ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ!

ജീവിത പ്രാരാബ്ധങ്ങളും വെല്ലുവിളിയുമായി പ്രിയപ്പെട്ട നാടും വീടും സ്വന്ത ബന്ധങ്ങളും ഉപേക്ഷിച്ച് കടൽ കടക്കുന്നവരാണ് പ്രവാസികൾ. ആ പ്രവാസികളെ എന്നും ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള മണ്ണാണ് ദുബായ്. ദുബായ് പോലെ ഒരു മഹാരാജ്യത്തിന്റെ പ്രൗഢിയിലും പെരുമയിലും മുന്നോട്ടുള്ള കുതിപ്പിലും പ്രധാന പങ്ക് വഹിക്കുന്നത് അവിടുത്തെ ഇച്ഛാശക്തിയും ദീർഘവീക്ഷണവുമുള്ള ഭരണാധികാരികൾ തന്നെയാണ്.
നിലവിൽ ദുബായിയുടെ ഭരണ ചക്രം ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കയ്യിൽ ഭദ്രമാണ്. ഐക്യ അറബ് എമിറേറ്റുകളുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയും, വൈസ് പ്രസിഡന്റും, ദുബൈ എമിറേറ്റിന്റെ ഭരണാധികാരിയുമാണ് ഷേയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം. സ്വപ്നങ്ങളും കെട്ടിപ്പെറുക്കി തന്റെ രാജ്യത്ത് എത്തുന്ന എല്ലാവരെയും സ്വന്തം പ്രജകളായി കരുതുന്ന അദ്ദേഹം പ്രവാസികൾക്കും ദൈവമാണ്.
ദുബായിയെ ഒരു മികച്ച ബിസിനസ്, ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന്റെ ചുമതല ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കിയ ഭരണകർത്താവാണ് ഷേയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം. 1958 മുതൽ 32 വർഷം ദുബായ് ഭരിച്ച ഷെയ്ഖ് റാഷിദ് അൽ മക്തൂമിന്റെ നാല് ആൺമക്കളിൽ മൂന്നാമനായിരുന്നു അദ്ദേഹം.
1949 ൽ ദുബായ് ക്രീക്കിനടുത്തുള്ള ഷിന്ദഗയിലെ വീട്ടിൽ ജനിച്ചു. 1965 ൽ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, പഠിക്കാൻ ഷെയ്ഖ് മുഹമ്മദ് യുകെയിലേക്ക് പോയി . ഹാംഷെയറിലെ ആൽഡർഷോട്ടിലുള്ള ബ്രിട്ടീഷ് ആർമിയുടെ മോൻസ് ഓഫീസർ കേഡറ്റ് സ്കൂളിലെ ആറുമാസത്തെ പരിശീലനത്തിലും മക്തൂം പങ്കെടുത്തു.1968 -ൽ, ദുബായിലേക്ക് മടങ്ങിയെത്തി.
1990 -ൽ, ഹൃദയാഘാതത്തെ തുടർന്ന് പിതാവ് മരിച്ചു, തുടർന്ന് മൂത്തസഹോദരനും , അഞ്ച് വർഷത്തിന് ശേഷം ഷെയ്ഖ് മക്തൂമും ദുബായിലെ കിരീടാവകാശികളായി . എമിറേറ്റിന്റെ ദൈനംദിന പ്രവർത്തനത്തിന്റെ ഭൂരിഭാഗവും അദ്ദേഹത്തിന് കൈമാറി. 2006 ൽ മക്തൂം ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ദുബായിയുടെ വികസനം അതിവേഗം മുന്നോട്ട് പോയി.
സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിച്ച് അന്താരാഷ്ട്ര വ്യാപാര -സാമ്പത്തിക കേന്ദ്രമായും വിനോദസഞ്ചാര കേന്ദ്രമായും ദുബായിയെ മാറ്റുന്നതിനുള്ള പിതാവിന്റെ പദ്ധതിയിൽ പ്രധാന പങ്ക് മക്തൂമിനുണ്ട്. ഇന്നും ദുബായുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 95% ത്തിലധികം എണ്ണ അടിസ്ഥാനമാക്കിയുള്ളതല്ല, ഇതിൽ 20% ടൂറിസം സംഭാവന ചെയ്യുന്നു.
2008 ൽ എമിറേറ്റ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ,പിന്നാലെ ദുബായ് മാൾ, ദുബായ് മെട്രോ എന്നിവയും വികസനത്തിനു ആക്കം കൂട്ടിയെത്തി . മക്തൂമിന്റെ കുതിര സവാരി പ്രേമവും ലോകപ്രശ്സതമാണ് . ലോകത്തിലെ ഏറ്റവും വലിയ കുതിരസവാരി ടീമായ ഗോഡോൾഫിനും മക്തൂമാണ് തുടക്കമിട്ടത് .റോയൽ അസ്കോട്ട് പോലുള്ള പ്രധാന കുതിരസവാരി പരിപാടികളിൽ ഷെയ്ഖ് മുഹമ്മദ് ഇടയ്ക്കിടെ പങ്കെടുക്കാറുണ്ട്.
അദ്ദേഹത്തിന്റെ ആദ്യ ഭാര്യയായ ഷെയ്ഖ ഹിന്ദ് ബിന്റ് മഖ്തും ബിൻ ജുമാ അൽ മക്തുമിനെ അദ്ദേഹം 1979ലാണ് വിവാഹം ചെയ്തത്. തുടർന്ന് 2004 ഏപ്രിൽ 10ന് ജോർദാനിലെ അന്തരിച്ച രാജാവായ ഹുസൈന്റെ മകളും അബ്ദുള്ള രണ്ടാമൻ രാജാവിന്റെ അർദ്ധ സഹോദരിയുമായ രാജകുമാരി ഹയ ബിന്റ് അൽ ഹുസൈനെയാണ് മക്തൂം ജീവിതപങ്കാളിയാക്കിയത് . ഈ ദമ്പതികൾക്ക് അൽ ജലീല, സായിദ് എന്നീ രണ്ട് കുട്ടികളുണ്ടായിരുന്നു. 2018 ൽ മക്തൂമിന്റെ മറ്റൊരു ഭാര്യയുടെ മകളായ ലത്തീഫ രാജകുമാരി ഒരു മുൻ ഫ്രഞ്ച് ചാരന്റെ ഒരു സഹായത്തോടെ യുഎഇയിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു.
അവരെ കൊണ്ടുപോയ ബോട്ട് ഇന്ത്യൻ തീരത്ത് കടലിൽ തടയുകയും ലത്തീഫയെ ദുബായിലേക്ക് തിരിച്ചയക്കുകയും ചെയ്തു. 2002 ലും താൻ രക്ഷപെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞതായും അതിനു ശേഷം താൻ മൂന്ന് വർഷത്തിലേറെയായി തടവിലാണെന്നും ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ലത്തീഫ ആരോപിച്ചിരുന്നു. സ്വകാര്യ ജീവിതം മാറ്റി നിർത്തിയാൽ രാജ്യം കണ്ട ഏറ്റവും മികച്ച ഭരണാധികാരി തന്നെയാണ് അദ്ദേഹം. ഇന്ത്യയടക്കമുള്ള അയൽരാജ്യങ്ങളുമായി ഏറെ സൗഹൃദപരമായ ബന്ധം ദുബായ് പുലർത്തുന്നതിനു പിന്നിലും മക്തൂമിനെ പോലെ കാര്യപ്രാപ്തിയും സ്നേഹാനുകമ്പയുമുള്ള ഭരണാധികാരികൾ തന്നെയാണ്.
https://www.facebook.com/Malayalivartha






















