ആരാണ് അബ്ദുല്‍ ഖദീര്‍ ഖാന്‍? ആണവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടിട്ട് പോലും ഇന്നും പാക്കിസ്ഥാന്റെ ആദരവും അംഗീകാരവും ഖദീര്‍ ഖാന് ലഭിക്കുന്നതെങ്ങനെ?ആണവായുധ രംഗത്തെ പാകിസ്ഥാന്റെ വളര്‍ച്ചയും ഖാന്റെ ജീവിതവും ഒഴിച്ചുകൂടാനാകാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയപ്പെടുന്നത് എന്തുകൊണ്ടാണ്? പാശ്ചാത്യരാജ്യങ്ങള്‍ ഖാനെ ഭീകരനായ മനുഷ്യനെന്ന് മുദ്ര കുത്താനിടയായ സാഹചര്യമെന്തായിരുന്നു?

പാകിസ്ഥാൻ ആണവായുധ പദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന അബ്ദുല്‍ ഖദീര്‍ ഖാന്‍ ഞായറാഴ്ച്ച അന്തരിച്ച വാർത്ത നമ്മൾ അറിഞ്ഞു. കൊവിഡ്-19 ബാധ മൂലം ചികില്‍സയിലിരിക്കെയാണ് 85 കാരനായ ഖാന്‍ മരിച്ചത്. രാജ്യതലസ്ഥാനമായ ഇസ്ലാമാബാദിലെ പ്രശസ്തമായ ഫൈസല്‍ പള്ളിയില്‍ നടന്ന മരണാനന്തര ചടങ്ങുകളില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ഒരുകാലത്ത് ഒസാമ ബിന്‍ ലാദനോളം അപകടകാരിയായ മനുഷ്യനെന്ന് സി.ഐ.എ മുദ്ര കുത്തിയ, പാകിസ്ഥാന്‍ തങ്ങളുടെ നാഷണല്‍ ഹീറോയായി ആരാധിക്കുകയും എന്നാല്‍ പിന്നീട് ആണവ രഹസ്യങ്ങള്‍ ചോര്‍ത്തിയ കുറ്റത്തിന്റെ പേരില്‍ അതേ പാക്കിസ്ഥാന്‍ ഭരണകൂടം തടവിലിടുകയും ചെയ്ത അബ്ദുല്‍ ഖദീറിന്റെ വിവാദങ്ങളൊഴിയാത്ത ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയുന്നത്.
ന്യൂക്ലിയര്‍ ഫിസിസിസ്റ്റും മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറുമായിരുന്ന അബ്ദുല്‍ ഖദീര്‍ ഖാന്‍ എന്ന എ.ക്യു ഖാന്‍ അവിഭക്ത ഇന്ത്യയിലായിരുന്നു ജനിച്ചത്. 16ാം വയസ്സ് വരെ ഇന്ത്യയില്‍ ജീവിച്ച അദ്ദേഹം, വിഭജനത്തിന് ശേഷം 1952ല്‍ കുടുംബത്തോടൊപ്പം പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു.
ഇന്ത്യയുമായി 1971ല്‍ നടന്ന യുദ്ധത്തില്‍ ഏറ്റ കനത്ത പരാജയവും ഇന്ത്യയുടെ 1974ലെ അണുബോംബ് പരീക്ഷണവും മാനസികമായി തകര്‍ത്ത പാക്കിസ്താന് അല്‍പ്പം ആത്മവിശ്വാസം നല്‍കുന്നതില്‍ അബ്ദുല്‍ ഖദീര്‍ ഖാന് വലിയ പങ്കുണ്ടായിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് 1974 മേയ് 18ന് ഇന്ത്യ ആദ്യ അണുംബോംബ് വിജയകരമായി പരീക്ഷിച്ചത്. ബുദ്ധപൂര്‍ണിമ ദിനത്തില്‍ നടത്തിയതിനാല്‍ '' ബുദ്ധന്‍ ചിരിക്കുന്നു'' എന്നാണ് പരീക്ഷണത്തിന് പേര് നല്‍കിയത്.
പക്ഷെ, ഇന്ത്യയിലെ ബുദ്ധന്റെ ചിരി പാക്കിസ്ഥാനിൽ ദുഖവും സങ്കടവുമാണുണ്ടായത്. ശത്രുരാജ്യം അണുബോംബ് വിജയകരമായി പരീക്ഷിച്ച കാലത്ത് യൂറോപ്യന്‍ രാജ്യമായ ഹോളണ്ടിലെ യൂറെന്‍കോ കമ്പനിയുടെ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റില്‍ ജെര്‍മന്‍-ഡെച്ച് പരിഭാഷകനായി ജോലി ചെയ്യുകയായിരുന്നു ഖാന്‍. ആണവായുധം ഉണ്ടാക്കാന്‍ പാകിസ്ഥാനെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഖാന്‍ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ നേരില്‍ കണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സിലെ റിപ്പോര്‍ട്ട് പറയുന്നു. ''പുല്ല് തിന്നിട്ടായാലും, പട്ടിണികിടന്നിട്ടായാലും പാക്കിസ്താന്‍ സ്വന്തമായി അണുബോംബ് ഉണ്ടാക്കും'' എന്നാണ് സുല്‍ഫിക്കല്‍ അലി ഭൂട്ടോ അന്ന് പ്രഖ്യാപിച്ചത്.
യുറേനിയം സമ്പുഷ്ടീകരിക്കുന്നതിന്റെ സാങ്കേതിക വിദ്യയും സെന്‍ട്രിഫ്യൂജ് അടക്കമുള്ള ഉപകരണങ്ങളുടെ രൂപരേഖയും ഖാന്‍ ചോര്‍ത്തിയെന്ന് യുറെന്‍കോ പോലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷെ, അറസ്റ്റിലാവുന്നതിന് മുമ്പ് തന്നെ ഖാന്‍ പാക്കിസ്താനില്‍ എത്തി. തുടര്‍ന്ന് 1976ല്‍ ആണവായുധ പദ്ധതികളുടെ ഭാഗമായി.
അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 1998ല്‍ പൊഖ്‌റാനില്‍ ഇന്ത്യ വീണ്ടും അണുബോംബ് വിജയകരമായി പരീക്ഷിച്ചു. മേയ് മാസം 11-13 തീയ്യതികളില്‍ നടന്ന പരീക്ഷണത്തിന് പാക്കിസ്താന്‍ ഉടന്‍ മറുപടി നല്‍കി. ബലൂചിസ്താന്‍ പ്രവിശ്യയിലെ ഛഗായ് കുന്നുകളില്‍ ഭൂഗര്‍ഭ അണുബോംബ് വിജയകരമായി പരീക്ഷിച്ചായിരുന്നു മറുപടി.
പാക്കിസ്താന്റെ ആണവപദ്ധതികളും അബ്ദുല്‍ ഖദീര്‍ ഖാന്റെ ഇടപെടലുകളും നിരവധി വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ആണവ പ്രവര്‍ത്തനത്തിന്റെ ആദ്യകാലം മുതലേ ഖാന്റെ പ്രവര്‍ത്തനങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളും യു.എസും നിരീക്ഷിച്ചിരുന്നു. ശത്രുരാജ്യങ്ങളായ ഇറാനും വടക്കന്‍ കൊറിയക്കും ലിബിയക്കും 1990കളില്‍ ഖാന്‍ ആണവസാങ്കേതിക വിദ്യ കൈമാറിയെന്നാണ് യു.എസ് ആരോപിക്കുന്നത്.
ഹോളണ്ടില്‍ നിന്നും ആണവ സാങ്കേതിക വിദ്യ ചോര്‍ത്തിയ കേസില്‍ 1983ല്‍ ആംസ്റ്റര്‍ഡാം കോടതി ഖാനെ നാലു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. പ്രതി നാടുവിട്ടതിനാല്‍ അസാന്നിധ്യത്തിലായിരുന്നു ശിക്ഷ. പക്ഷെ, അപ്പീലില്‍ ശിക്ഷ റദ്ദാക്കി. സര്‍ക്കാരിന് കേസില്‍ താല്‍പര്യമില്ലാത്തതിനാല്‍ ആയിരുന്നു കോടതി നടപടി. യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്ന് പ്രധാനമന്ത്രിയായ റുഡ് ലുബ്ബേഴ്‌സ് 2005ല്‍ വെളിപ്പെടുത്തി.
അതീവ ഗുരുതരമായ കേസിന്റെ ഫയലുകളെല്ലാം കോടതിയില്‍ നിന്ന് മോഷണം പോവുകയുമുണ്ടായി. അസാധാരണമായ സംഭവമാണ് ഇതെന്നാണ് ഖാനെ ശിക്ഷിച്ച ജഡജി അനിത ലെസ്സര്‍ ആരോപിക്കുന്നത്. സി.ഐ.എയുടെ ചാരന്‍മാരാണ് മോഷണം നടത്തിയതെന്നാണ് കോടതി കണ്ടെത്തിയത്.
പട്ടാള അട്ടിമറിയിലൂടെ ജനറല്‍ പര്‍വേഷ് മുഷാറഫ് 2001ല്‍ പാക്കിസ്താനില്‍ അധികാരം പിടിച്ചപ്പോള്‍ അബ്ദുല്‍ ഖദീര്‍ ഖാന് എതിരെ നടപടി സ്വീകരിക്കാന്‍ യു.എസ് നിര്‍ദേശിച്ചു. തുടര്‍ന്ന് ഖാനെ എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും നീക്കി. പിന്നീട് വീട്ടുതടങ്കലിലും ആക്കി. പക്ഷെ, പാക്കിസ്താനില്‍ ഖാന് വലിയ പിന്തുണയാണ് ലഭിച്ചത്. ലോകത്തിലെ ഒരേയൊരു ഇസ്ലാമിക് അണുബോംബിന്റെ പിതാവ് ആണ് ഖാനെന്നാണ് മത-വര്‍ഗീയ പാര്‍ട്ടികള്‍ വിശേഷിപ്പിച്ചത്.
സര്‍ക്കാര്‍ നടപടിക്കു ശേഷം മുഖ്യധാരയില്‍ നിന്ന് അകന്നാണ് ഖാന്‍ കഴിഞ്ഞിരുന്നത്. വീട്ടുതടങ്കലിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി 2009ല്‍ ഖാനെ സ്വതന്ത്രനാക്കിയിരുന്നു. സര്‍ക്കാരും ഖാനും ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലായിരുന്നു മോചനം. വിദേശത്തേക്ക് പോവരുത്, ഇസ്ലാമാബാദ് വിട്ടു പുറത്തുപോവരുത്, സന്ദര്‍ശകരുടെ വിവരം സര്‍ക്കാരിനെ അറിയിക്കണം തുടങ്ങിയ നിബന്ധനകളുടെ അടിസ്ഥാനത്തിലായിരുന്നു സ്വാതന്ത്രം നല്‍കിയത്. ഈ കരാറിന്റെ വിവരങ്ങള്‍ കോടതി പുറത്തുവിട്ടതുമില്ല.
ഖാനെ കൊണ്ട് ഒരു പ്രശ്‌നവുമുണ്ടാവില്ലെന്ന് പാക്കിസ്താന്‍ ആഭ്യന്തരകാര്യ സെക്രട്ടറി കമാല്‍ ഷാ യു.എസ് അംബാസിഡറെ അറിയിച്ചതായി വിക്കിലീക്ക് പുറത്തുവിട്ടിരുന്ന രഹസ്യരേഖകള്‍ പറയുന്നു. ആവശ്യത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് യു.എസ് അംബാസിഡര്‍ക്ക് പാക്കിസ്താന്‍ ഉറപ്പു നല്‍കിയത്.
ദേശീയ വ്യക്തിത്വമാണ് ഖാന്‍ എന്നാണ് അനുശോചന സന്ദേശത്തില്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടത്. ''ശത്രുതാ സ്വഭാവമുള്ള ആണവശക്തിയായ അയല്‍രാജ്യത്തില്‍ നിന്ന് പാക്കിസ്താന് സുരക്ഷിതത്വം നല്‍കിയത് ഖാന്റെ പ്രവര്‍ത്തനങ്ങളാണ് എന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്.
പാക്കിസ്താന്റെ ആണവപദ്ധതികളെ തകര്‍ക്കാന്‍ യൂറോപ്പും യു.എസും നടത്തിയ ശ്രമങ്ങളെ ഖാന്‍ പരാജയപ്പെടുത്തിയെന്നാണ് പാക്ക് ദേശീയ വാദികള്‍ വിശ്വസിക്കുന്നത്. ''പാക്കിസ്താന് ആണവായുധമുണ്ടാക്കാന്‍ കഴിയില്ലെന്നാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വിശ്വസിച്ചിരുന്നത്. പക്ഷെ, അവസാനം അവര്‍ക്ക് ഡോ.ഖാന്റെ പ്രവര്‍ത്തനങ്ങളെ വകവെച്ചു കൊടുക്കേണ്ടി വന്നു.
തന്റെ ജീവിതത്തിലെ അവസാനവര്‍ഷങ്ങളില്‍ യാത്രാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് ഖാന്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ കേസ് കോടതിയില്‍ തുടരുന്നതിനിടയിലാണ്, കൊവിഡ് ബാധിതനായി ഖാന്‍ ചികിത്സയിലാകുന്നതും ഒടുവില്‍ മരണപ്പെടുന്നതും. മരണത്തിന് ശേഷവും അദ്ദേഹത്തിന്റെ ജീവിതത്തെയും ആണവമേഖലയിലെ പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിക്കാതെ തുടരുകയാണ്.
https://www.facebook.com/Malayalivartha






















