ജമ്മു കശ്മീരിലേക്ക് നിലവിൽ യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് നിർദ്ദേശം നൽകി അമേരിക്ക; നിർദേശം നൽകിയത് കശ്മീരിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത്

ജമ്മു കശ്മീരിലേക്കും ഇന്ത്യ-പാക് അതിർത്തിയുടെ 10 കിമീ ചുറ്റുമുള്ള സ്ഥലങ്ങളിലേക്കും നിലവിൽ യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് നിർദ്ദേശം നൽകിക്കൊണ്ട് രംഗത്ത് എത്തിയിടിക്കുകയാണ് അമേരിക്ക. തിങ്കളാഴ്ചയാണ് അമേരിക്ക ലെവൽ ത്രീ അഡൈ്വസറി പുറത്തിറക്കിയിരുന്നത്. കശ്മീരിലെ സംഘർഷ സാഹചര്യം കണക്കിലെടുത്താണ് നിർദേശം നൽകിയത് എന്നാണ് ലഭ്യമാകുന്ന വിവരം.
ഇന്ത്യയിലേക്ക് വിനോദ സഞ്ചാരത്തിനായി പോകുന്നവരോടാണ് അമേരിക്ക നിലവിൽ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഭീകരവാദവും വിഭാഗീയ അക്രമവും കാരണം പാക്കിസ്ഥാനിലേക്കുള്ള യാത്ര പുനഃപരിശോധിക്കാനും അമേരിക്ക പൗരന്മാരോട് ആവശ്യപ്പെടുകയുണ്ടായി.
കുറ്റകൃത്യങ്ങളും തീവ്രവാദവും വര്‍ധിക്കുന്നതിനാല്‍ തന്നെ ഇന്ത്യയിലേക്ക് പോകുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അമേരിക്ക പുറപ്പെടുവിച്ച് യാത്ര നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. ഭീകരവാദവും ആഭ്യന്തര അശാന്തിയും കാരണം സായുധ സംഘട്ടനത്തിന് സാധ്യതയുള്ളതിനാല്‍ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലേക്ക് യാത്ര ചെയ്യരുതെന്നാണ് അധികൃതർ നിര്‍ദേശിച്ചിരിക്കുന്നത്.
''ഇന്ത്യയില്‍ അതിവേഗം വളരുന്ന കുറ്റകൃത്യങ്ങളിലൊന്നാണ് ബലാത്സംഗമെന്ന് ഇന്ത്യന്‍ അധികാരികളുടെ റിപ്പോര്‍ട്ട് പറയുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും ലൈംഗികാതിക്രമം പോലുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു'' അതിനാല്‍ തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, യു എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ പാക്കിസ്താനെതിരെ ഇന്ത്യ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. പാക് അധിനിവേശ കശ്മീരിൽ നിന്ന് പാകിസ്ഥാൻ പിന്മാറണമെന്നും കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങൾ ഒഴിയണമെന്നും ഇന്ത്യ ആവശ്യപ്പെടുകയുണ്ടായി. പാക്കിസ്താനിൽ നിന്നുള്ള തീവ്രവാദ പ്രവർത്തനങ്ങളെ ശക്തിയായി എതിർക്കുമെന്നും നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യൻ പ്രതിനിധി അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























